Powered By Blogger

Saturday, 28 April 2012

പകലുകള്‍


തുരുമ്പ് വിഴുങ്ങി തുടങ്ങിയ ഇരുംബഴികള്‍ക്കപ്പുറം പകല്‍വെളിച്ചം വന്നെത്തി നോക്കുമായിരുന്നു. കുറെ സമയം കഴിഞ്ഞു വെളിച്ചം മെല്ലെ നേര്‍ത്ത് ഇരുളില്‍ മറയും. അപ്പോള്‍ നിറം മങ്ങിയ ഭിത്തി കാണില്ല. ഇരുട്ടിലും കണ്ണുകള്‍ തുറന്നു വെയ്ക്കും. കാതുകള്‍ കട്ടിയുള്ള പാറാവ് കാരുടെ ബൂട്ടിന്‍റെ ശബ്ദം കേട്ടു തഴമ്പിച്ചിരുന്നു. ഇടനാഴിയുടെ അകലങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിന് വേണ്ടി ആരൊക്കെയോ പിടഞ്ഞിരുന്നു. ആ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ കാതുകള്‍ക്ക് വളരെ പെട്ടെന്ന് കഴിയുമായിരുന്നു. അവിടെ യാതനകളുടെ ചേഷ്ടകള്‍ മനസ്സും അറിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു.
ഈ ഇരുണ്ട ജയിലിനുള്ളില്‍ ഇരുംബഴികള്‍ക്കപ്പുറം ഒരു പുറം ലോകമുണ്ടെന്ന യാഥാര്‍ത്ഥ്യം സ്വയം മറന്ന് മങ്ങിയ പകല്‍ വെളിച്ചത്തില്‍, നിറം മങ്ങിയ ഭിത്തിയില്‍ നോക്കി ദിവസങ്ങള്‍ ഒരുപാട് ഓടി മറഞ്ഞിരിക്കുന്നു.ചില പകലുകള്‍ ...ഭിത്തിയില്‍ നീങ്ങി മറയുന്ന ചിലന്തികളെയും, കൂനന്‍ ഉറുംബുകളെയും കാണാമായിരുന്നു. അവറ്റയെ കാണുന്നത് വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരുന്ന അതിഥികളെ കാണുന്നപോലെ തോന്നുമായിരുന്നു. രണ്ടു നേരം ഭക്ഷണം കൊണ്ട് വരുന്ന കൈകള്‍ അഴികള്‍ തുറന്നു ചളുങ്ങിയ പാത്രം മുഖത്തിന് നേരെ എറിയുമായിരുന്നു. വിശപ്പും ദാഹവും ശരീരം മറന്നിരുന്നു. എന്നിട്ടും ഇരുട്ടിനെ മാത്രം അതിരില്ലാതെ സ്നേഹിച്ചിരുന്നു. ഇരുട്ടില്‍ കണ്ണുകള്‍ തുറന്നു കിടന്നു സ്വപ്നം കാണാന്‍ കൊതിയായിരുന്നു. സ്വപ്നങ്ങളില്‍ ഭാവി ഇല്ലായിരുന്നു. മുഴുവന്‍ കഴിഞ്ഞ കാലങ്ങള്‍ മാത്രമായിരുന്നു.
വൈകാതെ ഇടനാഴിയിലെ ശേഷിച്ച വെളിച്ചവും മറഞ്ഞപ്പോള്‍ മറ്റൊരു പകല്‍ അവസാനിച്ചുവെന്ന് മനസ്സിലായി..
ഇരുട്ടില്‍ വീണ്ടും കണ്ണുകള്‍ തുറന്നു കിടന്നു..പിന്നീടെപ്പോഴോ മയങ്ങി..
അതിരാവിലെ ലേശം ചുവപ്പ് കലര്‍ന്ന പ്രകാശം കണ്‍പോളകളില്‍ തട്ടിയപ്പോള്‍ ഉണര്‍ന്നു.
പിന്നെയും കട്ടിയുള്ള ബൂട്ടുകളുടെ ശബ്ദം. അവ അടുത്തു വരുമ്പോള്‍ ഭൂമി കുലുങ്ങുന്നുവെന്ന് തോന്നി. അഴികള്‍ക്കപ്പുറം ആരുടെയൊക്കെയോ കാലുകള്‍ കാണാം..ശബ്ദം കേള്‍ക്കുമ്പോള്‍ കാതുകള്‍ അവിടേക്കു നീങ്ങുന്നു. പലപ്പോഴും കാത്തുകള്‍ക്ക് ചിറകുണ്ടെന്ന് തോന്നും..അവയിങ്ങനെ ശബ്ദം തേടി വെറുതെ പറക്കുകയാണ്.
" ഇനി എന്താണ് ചെയ്ക..? സെല്ലിന് പുറത്തിറങ്ങിയിട്ടു മാസങ്ങളായി.."
"ഭക്ഷണമോ..?"
" ഇന്നലെ രാത്രിയില്‍ കൊടുത്ത കഞ്ഞി അതാ ഇരിക്കുന്നു. തൊട്ട് പോലും നോക്കിയിട്ടില്ല.."
"കഴിഞ്ഞ ആഴ്ച ഡോക്ടര്‍ വന്നു കണ്ടു..കുറെ മരുന്നുകള്‍ കുത്തിവെച്ചു.."
"എന്നിട്ട്"
"എന്താകാന്‍..ഇങ്ങനെ കിടന്നു ചാകും എന്നാ തോന്നുന്നേ.."
"വീട്ടുകാര്‍ ..?"
"ആരും ഉണ്ടെന്ന് തോന്നുന്നില്ല."
"എന്താരുന്നു കേസ് ?"
" മയക്കുമരുന്ന് കച്ചവടം..കൊലപാതകം.."
"ഉം..നിങ്ങള്‍ വൈകാതെ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട് കൊടുക്കണം.ഇല്ലെങ്കില്‍ നമുക്ക് പണിയാകും.."
" നാളെ തന്നെ കൊടുക്കാം സര്‍.."
കാതുകളുടെ വലയത്തില്‍ നിന്നും കാലൊച്ചകള്‍ അകന്നു പോയി..കണ്ണുകള്‍ അനങ്ങിയില്ല ..ഭിത്തിയില്‍ തറച്ച ആണികള്‍ കുരുങ്ങിക്കിടക്കുന്നത് പോലെ തോന്നി.
വെയിലിന് നിറം മങ്ങുന്നതിനൊപ്പിച്ച് ഭിത്തിയുടെ നിറം മാറുന്നതായി തോന്നി..
തലേന്ന് രാത്രി കണ്ട സ്വപ്നം.. വീടിന് മുറ്റത്തെ കുറ്റിമുല്ലകള്‍ പൂത്തു നില്‍ക്കുന്നു. സ്വപ്നങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ പ്രയാസമാണ്. അവ പലപ്പോഴും അറ്റുപോയ കണ്ണികള്‍ പോലെയാണ്.
പണ്ടൊരിക്കല്‍ കുറ്റിമുല്ലകള്‍ പൂവിട്ടത് ഓര്‍മയുണ്ട്. തൊടിയില്‍ നിറയെ മുല്ലയുണ്ടായിരുന്നു. രാത്രിയാണ് പൂക്കുന്നത്. കാറ്റടിക്കുമ്പോള്‍ അവ അടര്‍ന്ന് താഴെ വീണും പിന്നെ ..മണ്ണില്‍ നിറയെ പൂക്കള്‍..നേരം വെളുക്കുമ്പോള്‍..അവിടേക്കു ഓടുമായിരുന്നു. വെറുതെ പൂക്കള്‍ പെറുക്കി കൊണ്ട് വരും. അതെല്ലാം കോര്‍ത്ത് ചേച്ചി മാലയുണ്ടാക്കുമായിരുന്നു.
" അതിരാവിലെ അത്തെടം വരെ പോണ നേരോണ്ടിച്ചാ..നിനക്കു രണ്ടക്ഷരം പടിച്ചൂടെ..?"
അമ്മയുടെ വക ശകാരം..അവിടെയാണ് ദിവസം തുടങ്ങുന്നത്.
"നേരം പുലര്‍ന്നപ്പോള്‍ അമ്മ തുടങ്ങും
"..ചെക്കന്‍ തലേന്ന് മൊത്തം പടിക്കാരുന്നു.."
ചേച്ചി എന്നും ന്യായം പറയുമായിരുന്നു.
" ചെക്കന്‍റെ തലേല്‍ ഒന്നൂരിക്കില്ല പെണ്ണേ..കണ്ടില്ലേ എല്ലാ വിഷയത്തിനും തോക്കണത്."
അത് കേട്ടപ്പോള്‍ സങ്കടം വന്നു. എത്ര പഠിച്ചു എന്നു പറഞ്ഞാലും പരീക്ഷക്ക് തോക്കും..അതങ്ങനെ ആണ്..ഒന്നും തലയില്‍ കയറില്ല.
കുളിയും കഴിഞ്ഞു തുണി മാറി സ്കൂളില്‍ പോകാനിറങ്ങി.
"കൊണ്ട് പോണ ചോറ് കഴിക്കണം കേട്ടോ ചെക്കാ?"
എന്നും ചോറ് മിച്ചമായിരുന്നു. ഉച്ചയൂണിന്‍റെ സമയത്ത് ദാമുവുമൊത്ത് ബീഡി വലിക്കാന്‍ പോകും..തിരികെ വരുമ്പോള്‍ വിശപ്പ് കാണില്ല..
അമ്മയോട് മറുപടി പറയാതെ വയലോരത്ത് കൂടി സ്കൂളിലേക്ക് ഓടി.
ഓര്‍മകള്‍ അടര്‍ന്ന് വീണു. ഇരുംബഴികള്‍ക്കപ്പുറം പകല്‍ വെളിച്ചത്തിന് കട്ടിയേറുന്നു. ഇരുംബഴികള്‍ ചെരിഞ്ഞ നിഴലുകളായി തറയില്‍ വീണു കിടക്കുന്നു. കാതുകള്‍ പറക്കാന്‍ തുടങ്ങി..നിറഞ്ഞ നിശബ്ദത..
ഇടനാഴിയില്‍ കൂടി ഒരുപാട് കാല്‍പാദങ്ങള്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ പണി കഴിഞ്ഞു തടവുകാര്‍ തിരികെ വന്നുവെന്ന് മനസ്സിലായി. വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധം. അത് പഴകിയ ഭക്ഷണത്തേക്കാള്‍ മോശമാണെന്ന് തോന്നി. എല്ലാ വൈകുന്നേരങ്ങളിലും പണിയെടുത്ത് ക്ഷീണിച്ചാണ് അവര്‍ വരുന്നത്. പിന്നീട് ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങും.
ഏറെ താമസിയാതെ കണ്ണുകളോട് യാത്ര പറഞ്ഞു പകല്‍ മറഞ്ഞു.

പതിവ് പോലെ കണ്ണുകള്‍ തുറന്നപ്പോള്‍ ഭിത്തിയില്‍ ചാരിയിരുന്നാണ് ഉറങ്ങിയത് എന്നു മനസ്സിലായി. രാത്രിയില്‍ മഴ പെയ്തത് പോലെ തോന്നി. അതൊരു പക്ഷേ സ്വപ്നമായിരിക്കാം. മുകളിലേക്ക് നോക്കി. പൊട്ടിയ മേല്‍കൂരയുടെ വിടവിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളം..ഭിത്തിയില്‍ ഒരു ചെറിയ ചാല് പോലെ ..പിന്നെ കുതിര്‍ന്ന പേയിന്‍റില്‍ കുഴഞ്ഞ് മറയുന്നു. അപ്പോള്‍ പുഴയെ കുറിച്ചോര്‍ത്തു.
വേനലില്‍ പുഴ ഇങ്ങനെയാണ്..ഒരു നേര്‍ത്ത ചാലുപോലെ ഒഴുകും..പിന്നീട് മണ്ണിലെവിടെയോ കുഴഞ്ഞ് മറയും. മഴക്കാലത്ത് മണ്‍തിട്ട നക്കിതുടച്ചാണ് പുഴ പായുക.
ഇതൊരു പക്ഷേ മഴക്കാലമായിരിക്കാം. അറിയില്ല. ജയിലിന്‍റെ ഉള്ളിലെ ഈ ശൂന്യതയില്‍ ഇരിക്കുമ്പോള്‍ മഴ പെയ്യുന്നതും, വെയില്‍ മൂക്കുന്നതും അറിയില്ല.
ഒരു മഴക്കാലം മനസ്സില്‍ തെളിഞ്ഞു വരുന്നു.
ഉമ്മറത്തെ പടിയില്‍ മിണ്ടാതെ ഇരുന്നപ്പോള്‍ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു. മഴവെള്ളം വീണു മുറ്റം ആകെ ചെളി നിറഞ്ഞു കിടക്കുന്നു.
"ദീപം." "ദീപം"  ചേച്ചിയുടെ സ്വരം. സന്ധ്യയായി വിളക്ക് കൊളുത്തുന്ന നേരം.
പിന്നിലേക്ക് നോക്കാതെ കുപ്പായത്തിന്‍റെ പോക്കറ്റില്‍ പരതി..ഒരു ചുളുങ്ങിയ സിഗരെട്ടുണ്ട്..അതിനു തീ കൊളുത്തി . തണുത്ത ശരീരത്തിലേക്ക് ചൂട് പകര്‍ന്നു കൊണ്ടിരുന്നു.
" ത്രിസന്ധ്യക്ക് ഉമ്മറത്തിരുന്നു വലിക്കുവാ ..അസത്ത്.."
അമ്മയുടെ ശകാരം..കെട്ടില്ലാന്നു നടിച്ചു.
"എന്താ ചെക്കാ. നിനക്കൊന്നു കൈയും കാലും കഴുകി തൊഴുതു കൂടെ"
ചേച്ചിയും വഴക്കു പറയാന്‍ തുടങ്ങിയിരിക്കുന്നു. അതും കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്നു.
മഴ തോര്‍ന്നപ്പോള്‍ അകത്തേക്ക് പോകാമെന്നു കരുതി എണീറ്റു. അപ്പോഴാണ് പാടത്ത് നിന്നും അച്ഛന്‍ വന്നത്. അച്ഛനെ ആകെ നോക്കി. ശരീരം വിയര്‍പ്പിലും, കാലുകള്‍ ചെളിയിലും കുതിര്‍ന്നിരിക്കുന്നു.
" ഉം , എന്താ..നോക്കണേ"
"ഒന്നൂല്ല."
"ഈ പ്രായത്തിലും പാടത്ത് കിടന്നു കഷ്ടപ്പെടാനാ എന്‍റെ വിധി. ആണൊരുത്തന്‍ ഉള്ളത് അഞ്ചു രൂപക്കാശ് ഈ കുടുംബത്തേക്ക് പണി ചെയ്തു കൊണ്ട് വരില്ല."
അത് കേട്ടപ്പോള്‍ ഹൃദയം കീറി മുറിഞ്ഞത് പോലെ തോന്നി.. ഒരു കൊച്ചു കുട്ടിയെ പോലെ കരയാന്‍ തോന്നി.
"പാടത്ത് കിടന്നു പ്രാണന്‍ പോകുമെന്ന തോന്നുന്നേ.." അത് കേള്‍ക്കാതെ വേഗം മുറിയിലേക്ക് ഓടി..
അച്ഛന്റെ പ്രതീക്ഷകള്‍ തകര്‍ന്നതാണ്. ആ വേദനയില്‍ നിന്നും ഇതുവരെ കരകയറാന്‍ സാധിച്ചിട്ടില്ല. വെറുതെ ഇങ്ങനെ ഓരോന്നൊക്കെ പുലമ്പും. പുരയും പറമ്പും കടത്തിലാണ്. എപ്പോള്‍ വേണമെങ്കിലും ജപ്തിയുണ്ടാകും.
അന്ന് രാത്രിയില്‍ ഉറങ്ങിയില്ല.
നേരം പുലര്‍ന്നപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി. കയ്യില്‍ ഒരു സഞ്ചിയില്‍ ഒരു മുണ്ടും ഷര്‍ട്ടും കരുതിയിരുന്നു.
" നീ കാലത്തെ എങ്ങോട്ടാ ചെക്കാ.." അമ്മയുടെ ചോദ്യം.
"ഞാന്‍ പോവാണ്"
"എങ്ങടെക്കാ.."
"അറിയില്ല"
കാതുകളടച്ചു തിരിഞ്ഞു നോക്കാതെ പടിപ്പുരയിറങ്ങി വേഗത്തില്‍ നടന്നു. ചേച്ചിയോടും അച്ഛനോടും യാത്ര പറഞ്ഞില്ല..
തലകുനിച്ചു, നനഞ്ഞു നിന്ന പുല്‍നാമ്പുകളില്‍ നോക്കി നടന്നു പുഴക്കരയിലെത്തി.
കടത്തു കടന്നു പോകുമ്പോള്‍ പിന്നിലേക്ക് നോക്കി. പുഴവക്കില്‍ വരിയായി നില്‍ക്കുന്ന തെങ്ങിന്‍ തൈകളോട് പറഞ്ഞു.. ഇനി തിരികെ വരില്ല..
വീണ്ടും ഓര്‍മകള്‍ മുറിയുകയാണ്. യാഥാര്‍ഥ്യത്തിന്‍റെ മുഖമുള്ള ചുവരുകള്‍ നിറം മങ്ങി തുടങ്ങിയിരിക്കുന്നു. വേദനയിലൂടെ ഓര്‍മകളുടെ കഥ പറഞ്ഞ് മറ്റൊരു പകല്‍ കൂടി മാഞ്ഞു.
സൂര്യകാന്തി പൂക്കള്‍ സ്വപ്നം കണ്ടുണര്‍ന്ന ഒരു പകല്‍...
ആഴങ്ങളില്‍ ചികഞ്ഞാണ് ആ ഓര്‍മകള്‍ കണ്ടെത്തിയത്..
വലിയ കണ്ണാടിക്ക് മുന്നില്‍ നനഞ്ഞ മുടി ഉണക്കി കൊണ്ട് അവള്‍ നിന്നു. അവളെ നോക്കിയിരിക്കാന്‍ ഒരുപാടിഷ്ടമാണ്. അപകടം നിറഞ്ഞ ജീവിതത്തിലേക്ക് ക്ഷണിക്കാതെ കടന്നു വന്ന അതിഥിയാണ് അവള്‍.
അവള്‍ ഇങ്ങനെ കുളി കഴിഞ്ഞാല്‍ ഏറെ നേരം കണ്ണാടിക്ക് മുന്നില്‍ നില്‍ക്കും. ഒരുങ്ങിക്കഴിയുമ്പോള്‍ അവള്‍ ഏറെ സുന്ദരിയാണ്.
"ഭായി."
ശക്തിയുടെ ശബ്ദം. ശക്തി തമിഴനാണ്. അപകടത്തില്‍ കൈവിടാത്ത തോഴന്‍.
"എല്ലാം പറഞ്ഞത് പോലെ ചെയ്തു. ആ പോലീസുകാര്‍ പണം വീണ്ടു കൂട്ടുന്നു."
"ഉം, സാരമില്ല. മയക്കുമരുന്ന് കച്ചവടമല്ലേ.  വേണ്ടത് കൊടുക്കാതെ പറ്റില്ല."
ശക്തി പോയപ്പോള്‍ അവള്‍ അടുത്തു വന്നു..
"നിങ്ങള്‍ക്കിത് നിര്‍ത്തി കൂടെ.?"
"പറ്റില്ല.."
"ഞാന്‍ നിങ്ങളുടെ ഭാര്യയല്ലേ? എനിക്കു ഒട്ടും സമാധാനമില്ല. ഈ അപകടം പിടിച്ച തൊഴില്‍ ..നിര്‍ത്തി നമുക്ക് പോകാം."
അവള്‍ പറഞ്ഞ് കൊണ്ടിരുന്നു.
"നിങ്ങളുടെ ശത്രുക്കള്‍ ..ഈ ഭൂമിയില്‍ നിറയെ ഉണ്ട്. അവസരം കിട്ടിയാല്‍ കൊന്നുകളയും. ആ ബെങ്കാളികള്‍ വളരെ സ്വാധീനമുള്ളവരാണ്.."
"ഒന്നും സംഭവിക്കില്ല. ഭയാക്കാതിരിക്കൂ."
മയക്കുമരുന്ന് കച്ചവടത്തില്‍ ഒരു വലിയ ശല്യമായി കടന്നു വന്ന ബെങ്കാളികള്‍ ...പലപ്പോഴും തുനിഞ്ഞതാണ് കൂട്ടത്തോടെ അവറ്റകളെ കൊല്ലാന്‍. പിന്നെ വേണ്ടായെന്ന് മനസ്സ് പറഞ്ഞു.
ഒരു രാത്രിയില്‍ വീട്ടില്‍ വന്നപ്പോള്‍ കതക് തുറന്നു കിടന്നിരുന്നു. അകത്തു കയറിയപ്പോള്‍ ഭയം തോന്നി. അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് അവള്‍ കിടന്നിരുന്നു. നിലവിളിച്ചു കൊണ്ട് ഓടി ചെന്നു അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു..
"ബെങ്കാളികള്‍..ബെങ്കാളികള്‍.."
ദൂരേക്ക് നോക്കികൊണ്ട് അവളുടെ കണ്ണുകള്‍ നിശ്ചലമായി.
അന്ന് രാത്രിയില്‍ ശക്തിയുമൊത്ത് ബെങ്കാളികളുടെ സാമ്രാജ്യത്തിലേക്ക് പാഞ്ഞു.
നിലവിളികള്‍ക്കൊന്നും ചെവി കൊടുക്കാതെ ഒരു രാക്ഷസനെപ്പോലെ കൊന്നൊടുക്കി.
അതിനിടയിലെപ്പോഴോ ശക്തിയും പോയിരുന്നു.
ശരീരം രക്തത്തില്‍ കുളിച്ചിരുന്നു.
ഒന്നും ഓര്‍ക്കാന്‍ സാധിക്കുന്നില്ല.
ഓര്‍മകളില്‍ നിന്നും മനസ്സുന്നര്‍ന്നു. അപ്പോള്‍ പകല്‍ കട്ടികുറഞ്ഞു നേര്‍ത്തതായിരുന്നു. യാത്ര പറയാതെ ഇരുട്ടിനായി കാത്തുനിന്നു.
ബൂട്ടുകളുടെ ശബ്ദത്തിനായി പറക്കാന്‍ കാതുകള്‍ ചിറകുകള്‍  കുടഞ്ഞൊരുക്കി. ഇരുട്ട് വീഴുക തന്നെ ചെയ്യും. നാളെ പകല്‍ വരുമ്പോള്‍..ഇനി ഓര്‍മകള്‍ ഒന്നും ബാക്കിയില്ല. രാത്രിയില്‍ സ്വപ്നങ്ങള്‍ ഏതെങ്കിലും കോണില്‍ മറന്നുവെച്ച വേദനകള്‍ തേടിപ്പിടിക്കുമായിരിക്കും.
മറ്റൊരു പകലിന് വേണ്ടി കാത്തിരിക്കുന്നു.

1 comment: