Powered By Blogger

Sunday, 18 March 2012

ജീവന്‍ തുടിക്കുന്ന സ്വപ്നം..


ഒരു ട്രയിന്‍ യാത്രയുടെ വിരസതയിലേക്ക് കടന്നു വന്ന അപരിചിതന്‍ നേരംപോക്കിനായി  പറഞ്ഞ ജീവിതാനുഭവം ആണ് ഈ കഥയുടെ പ്രചോദനം. കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ്..പക്ഷേ അനുഭവങ്ങള്‍ സത്യമാണ്.
---------------------------------------------------------------------------------


കാറ്റ് വീശുന്ന ,നിറം മങ്ങിയ ഒരു ദിവസം ആയിരുന്നു അത്.കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയപ്പോള്‍ വെയില്‍  മങ്ങി,പിന്നെ ശക്തമായ മഴയുടെയും കാറ്റിന്റെയും ലക്ഷണമെന്നോണം ആകാശത്ത് മിന്നല്‍ തിളങ്ങാന്‍ തുടങ്ങി.
വളരെ അലസമായ ഒരു ദിവസം ജൈംസിനെ സംബന്ധിച്ചത് അതായിരുന്നു ആ ദിവസത്തിന്റെ പ്രത്യേകത.ഒഫ്ഫീസില്‍ നിന്നും ഉച്ചയായപ്പോള്‍ തിരികെ വീട്ടില്‍ വന്നതാണ്.ഹാഫ് ഡേ ലീവ് ..ആദ്യമായാണ് രാവിലെ ജോലിക്ക് ചെന്ന ശേഷം ലീവ് എടുത്തു തിരികെ പോരുന്നത്.എല്ലാവരെയും അലസന്‍മാര്‍ എന്നു മുദ്ര ചാര്‍ത്തുന്ന ജൈംസിന് അലസതയുടെ ഏടുകള്‍ തന്‍റെ ജീവിതത്തിലും കടന്നു കൂടുകയാണോ എന്നു ഭയമുണ്ടായിരുന്നു.

കാറ്റടിക്കുമ്പോള്‍ ആടിയുലയുന്ന ജനാല കര്‍ട്ടനില്‍ നോക്കി അയാള്‍ കിടന്നു.മഴ പെയ്യാന്‍ പോവുകയാണ്.മഴയുടെ സംഗീതം അയാള്‍ക്ക് ഏറെ ഇഷ്ടമാണ്.തന്‍റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും മഴ കൂട്ടിനുണ്ടായിരുന്നു.മഴ പെയ്യുമ്പോള്‍ ജനാലകള്‍ തുറന്നിട്ട് ഉറങ്ങാന്‍ നല്ല രസമാണ്. വളരെ പെട്ടെന്ന് ഉറക്കം വരും. മഴത്തുള്ളികള്‍ക്കൊപ്പം മനസ്സും തുള്ളിക്കളിക്കും.പിന്നെ സ്വപ്നങ്ങളുടെ താഴ്വരയിലേക്കു അയാള്‍ യാത്രയാകും ...വെറുതെ സ്വപ്നങ്ങളില്‍ അലയാന്‍ അയാളിക്കിഷ്ടമാണ്...അതിര്‍ വരംബുകള്‍  ഇല്ലാത്ത സ്വപ്നങ്ങള്‍.....,...ജയിംസ് അറിയാതെ മയക്കത്തിലേക്ക് വഴുതി വീണു.പാതിമയക്കത്തില്‍ സ്വപ്നങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ ചിത്രങ്ങള്‍ വരക്കുന്നത് അയാള്‍ അറിഞ്ഞിരുന്നു.നിറമുള്ള ഓര്‍മകള്‍..,സുഹൃത്തുക്കള്‍ ,കലഹങ്ങള്‍.,..വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിച്ചു..
വെളുത്ത പൂക്കള്‍ വിരിഞ്ഞ മരങ്ങളുടെ കീഴില്‍ ..നീളന്‍ വരാന്തയുള്ള തന്‍റെ കോളേജ് കെട്ടിടം അയാള്‍ക്ക് കാണാം.
അതി മനോഹരമായ ഒരു സായാഹ്നം ,.കോളേജില്‍ നിന്നും എല്ലാവരും വീട്ടിലേക്ക് പോകുന്നു.ക്ലാസ്സ് റൂമുകള്‍ അടക്കുന്ന ശബ്ദം കേള്‍ക്കാം..പിന്നെ അവളുടെ ശബ്ദം കേട്ടപ്പോള്‍ കണ്ണുകള്‍ തുറക്കണമെന്ന് തോന്നി.പിന്നെ അയാള്‍ കണ്ണുകള്‍ കൂട്ടിയടച്ചു.
"ജയിംസ്,നീ സ്വപ്നങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ..?" അത് മീരയുടെ ശബ്ദം ആയിരുന്നു. ആ ചോദ്യം അവള്‍ ഒരുപാട് തവണ ചോദിച്ചതാണ്.അവളുടെ പ്രിയപ്പെട്ട വിഷയം 'സ്വപ്നങ്ങള്‍' സ്വപ്നങ്ങളില്‍ അവള്‍ ഗവേഷണങ്ങള്‍ വരെ നടത്തിയിരുന്നു.
"ഇല്ല..നമ്മള്‍ ഇതേപ്പറ്റി ഒരുപാട് തവണ സംസാരിച്ചതല്ലേ."ജയിംസ് മറുപടി പറഞ്ഞു.
"അതേ ,പക്ഷേ സ്വപ്നങ്ങളില്‍ എനിക്കു വിശ്വാസം ഉണ്ട്.നമുക്ക് നിസ്സാരമായി ഉഴിവാക്കാനാവാത്ത എത്രയോ സ്വപ്നങ്ങള്‍ ആണ് നാം ദിവസവും കണ്ടു മറക്കുന്നത്.അത് മറ്റേതോ ലോകത്തേക്കുള്ള വാതിലാണ്."മീര സ്വപ്നങ്ങളുടെ കാര്യത്തില്‍ ഒരു പണ്ഡിത ആയിരുന്നു.അവള്‍ തര്‍ക്കിച്ചു കൊണ്ടിരുന്നു.
"ഇല്ല,എനിക്കത് അംഗീകരിക്കാന്‍  കഴിയില്ല.ഒരു അനുഭവം പോലുമില്ലാതെ നിനക്കെങ്ങനെ ഇതൊക്കെ പറയാന്‍ കഴിയുന്നു.?"
"എനിക്കറിയാം,ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. പഠിക്കുകയും ചെയ്തു..സ്വപ്നങ്ങളും അവയുടെ പ്രവചനങ്ങളും.."
"വെറുതെ,,പുസ്തകങ്ങള്‍ കള്ളം പറയും.ആര്‍ക്ക് വേണമെങ്കിലും വെറുതെ ഒരു പുസ്തകം എഴുതാം. പിന്നെ ശാസ്ത്രീയമായി തെളിവുകള്‍ ഒന്നുമില്ലല്ലോ..?"ജയിംസ് തര്‍ക്കിച്ചു കൊണ്ടിരുന്നു.
"നമുക്ക് കാണാനാവാത്ത പലതും നമുക്ക് ചുറ്റും ഉണ്ട്.പ്രേതങ്ങള്‍ ആത്മാക്കള്‍ ..ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ അമ്മ പറഞ്ഞതോര്‍ക്കുന്നു.അമ്മയുടെ അച്ഛന്‍ മരണശേഷം അമ്മയുടെ സ്വപ്നങ്ങളില്‍ വന്നു സംസാരിക്കാറുണ്ടായിരുന്നു.സ്വപ്നങ്ങള്‍ ഒരു മാധ്യമം ആണ്.ആത്മാക്കള്‍ക്ക് നമ്മളോട് സംസാരിക്കാനുള്ള ഒരു നേര്‍ത്ത പ്രതലം.
അപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.
"ശരി,നമുക്കിത് ഇവിടെ നിര്‍ത്താം,നേരം വൈകുന്നു.പിന്നെ നീ മരിച്ചാല്‍ നിനക്കു എന്‍റെ സ്വപ്നങ്ങളിലേക്ക് സ്വാഗതം. വരാന്‍ മടിക്കരുത്." അയാള്‍ അവളെ പരിഹസിച്ചു.
"തീര്‍ച്ചയായും,,നിന്നെ ഞാന്‍ സ്വപ്നങ്ങളില്‍ വന്നു ശല്യം ചെയ്യും."

അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു..അപ്പോള്‍ ഇരുട്ട് വീണിരുന്നു. പുറത്തു ചാറ്റല്‍ മഴയുണ്ടായിരുന്നു.ആകാശത്ത് ഇടിമിന്നല്‍ വെട്ടി തിളങ്ങി.
നാളെ ഓഫീസില്‍ നേരത്തെ പോകണം. അയാള്‍ ചില ഫൈലുകള്‍ നോക്കാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.
------------------------------------------------------------------------------------------------------------

കുട്ടിക്കാലം മുതല്‍ അവര്‍ ഒരുമിച്ചായിരുന്നു..ഒരേ സ്കൂള്‍ ഇല്‍ പഠിച്ചു ..പിന്നെ ഒരുമിച്ച് തീരുമാനിച്ചു ഒരേ കോളേജില്‍ എത്തി. പഠിക്കാന്‍ അതി സമര്‍ത്ഥര്‍ ..ആത്മാര്‍ഥ സുഹൃത്തുക്കള്‍...പക്ഷേ അവര്‍ എപ്പോഴും വഴക്കിടുമായിരുന്നു.ആ കലഹങ്ങളില്‍ സൌഹൃദത്തിന്റെ ആഴമുള്ള ബന്ധം ഉണ്ടായിരുന്നു.മീര എന്നും അറിവുകള്‍ തേടിക്കൊണ്ടിരുന്നു.പുസ്തകങ്ങള്‍ വായിച്ചും എഴുതിയും അവള്‍ ദിവസങ്ങള്‍ ചിലവഴിച്ചു.പക്ഷേ ജയിംസ് കോളേജ് രാഷ്ട്രീയത്തിലും ,ക്രിക്കെറ്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു.എന്നിരുന്നാലും എല്ലാ വൈകുന്നേരങ്ങളിലും കുറഞ്ഞത് ഒരു മണിക്കൂര്‍ അവര്‍ സംസാരിക്കുമായിരുന്നു.പരസ്പരം വഴക്കു കൂടുമായിരുന്നു..എല്ലാം മറന്നു തര്‍ക്കിക്കുമായിരുന്നു..അവളുടെ ഇഷ്ട വിഷയം സ്വപ്നങ്ങള്‍ ആയിരുന്നു.പക്ഷേ അയാള്‍ അതില്‍ ഒട്ടും തല്‍പരനായിരുന്നില്ല.
പലപ്പോഴും  അവള്‍ സ്വപ്നങ്ങളെ കുറിച്ച് പറയുമ്പോള്‍ ..അയാള്‍ മുഖം വികൃതമാക്കി പരിഹസിക്കുമായിരുന്നു..പിന്നെ അയാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അനിശ്ചിതാവസ്ഥയെ പറ്റി സംസാരിക്കും.എന്നെങ്കിലുമൊരിക്കല്‍ അവള്‍ സ്വപ്നങ്ങള്‍ വെടിഞ്ഞു ജീവിത യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചു.

അങ്ങനെയാണ് ആ സൌഹൃദം അവര്‍ ആഘോഷിച്ചത്.
ഒടുവില്‍ കോളേജിലെ മരങ്ങള്‍ പൂത്തുലഞ്ഞ ഒരു വസന്തകാലത്ത് പരീക്ഷകള്‍ കടന്നു  വന്നു.
രണ്ടു പേരും നല്ലവണ്ണം പരീക്ഷക്ക് തയ്യാറെടുത്തു.
പക്ഷേ ...പരീക്ഷ എഴുതാന്‍ മീര വന്നില്ല. ആരോ പറഞ്ഞു .."അവള്‍ സുഖമില്ലാതെ കിടക്കുകയാണ് ..ഈ കൊല്ലം പരീക്ഷ എഴുതാനാവില്ല."
അത് കേട്ടു ജയിംസ് വളരെ വിഷമിച്ചു.
വെളുത്ത പൂക്കള്‍ വിരിഞ്ഞ മരങ്ങള്‍ക്ക് താഴെയുള്ള നീളന്‍ വരാന്തയില്‍ പരീക്ഷ അവസാനിച്ച ദിവസം അയാള്‍ തനിച്ചിരുന്നു.
കുറെ നാളുകള്‍ കഴിഞ്ഞു.
അയാള്‍ അവളെപ്പറ്റി ഒന്നും അറിഞ്ഞില്ല..
റിസല്‍റ്റ് വന്നപ്പോള്‍ ജൈംസിന് നല്ല മാര്‍ക് ഉണ്ടായിരുന്നു. ഉപരി പഠനത്തിനായി അമേരികയില്‍ നിന്നും സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അയാള്‍ക്ക് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധം മൂലം അയാള്‍ അത് സ്വീകരിച്ചു.

മീരയുമായി അയാള്‍ വേര്‍പിരിയുകയായിരുന്നു. പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ എന്നും സഹായിച്ച കൂട്ടുകാരി..
അവളെ ഇനി കാണില്ല എന്നു തോന്നി..
യാത്രയാകുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അയാള്‍ അവളുടെ വീട്ടില്‍ പോയിരുന്നു.കായല്‍ തീരത്തെ ആ വീട് പൂട്ടികിടക്കുകയായിരുന്നു. അടുത്ത വീട്ടിലെ ആരോ പറഞ്ഞു."ആ കുട്ടിയുടെ ചികില്‍സക്കായി അവര്‍ മദ്രാസിലേക്ക് പോയി."

പിന്നെ അവളോടു യാത്ര പറയാതെ അയാള്‍ അമേരിക്കയിലേക്ക് പോയി.

 വര്‍ഷങ്ങള്‍ക്ക് ശേഷം .......

കല്‍ക്കത്ത നഗരത്തിലെ തിരക്കേറിയ ഇടുങ്ങിയ തെരുവുകള്‍ അയാള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.എവിടെയും ജനക്കൂട്ടം,മാലിന്യകൂമ്പാരങ്ങള്‍.,പിന്നെ യാചകര്‍....,..മഞ്ഞ നിറമുള്ള കാറുകള്‍...,..ബ്രിറ്റിഷുകാര്‍ പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍.,..
പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഇരുന്നപ്പോള്‍ പുറത്തു വേനല്‍ ചുട്ടു പൊള്ളുന്നത് അറിഞ്ഞില്ല.
ഒരാഴ്ചത്തെ ബിസ്സിനെസ്സ് യാത്രയില്‍  ആയിരുന്നു ജയിംസ്.തിരക്കേറിയ ജീവിതം..ഒരുപാട് കൂടിക്കാഴ്ചകള്‍....,..നൂതനമായ ആശയങ്ങള്‍...,.. അയാളെ എല്ലാവരും ആകര്‍ഷിച്ചു..മുന്‍നിര കമ്പനികളില്‍ അയാള്‍ ക്ലാസ്സുകള്‍ എടുത്തു. പത്രങ്ങളില്‍ അയാള്‍ നിറഞ്ഞു നിന്നു..
അങ്ങനെ ഒരു പ്രധാനപ്പെട്ട ചടങ്ങില്‍ അയാള്‍ അധ്യക്ഷന്‍ ആയിരുന്നു.
ഏകദേശം ഇരുനൂറില്‍ പരം പ്രമുഖര്‍ പങ്കെടുത്ത ആ സമേളനത്തില്‍ അയാള്‍ വാണിജ്യ വ്യവസായ രംഗത്ത് രാജ്യം കൈവരിക്കേണ്ട പുരോഗതിയെ പറ്റി സംസാരിച്ചു.പിന്‍ നിരയിലെ സീറ്റില്‍ എവിടെയോ കണ്ടു മറന്ന ഒരു മുഖം അയാള്‍ കണ്ടു. തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകള്‍ തിരിച്ചറിയാന്‍ അധികം സമയം വേണ്ടി വന്നില്ല..
അയാള്‍ മനസ്സില്‍ പറഞ്ഞു.'മീര'
പണ്ടെങ്ങോ ..കാലത്തിന്‍റെ ഒഴുക്കില്‍ നഷ്ടപ്പെട്ടു പോയ കൂട്ടുകാരി.ഇപ്പോള്‍ കണ്‍മുന്നില്‍..... ,... പ്രസംഗം  ദൃതിയില്‍ അവസാനിപ്പിച്ചു അയാള്‍ ആളുകള്‍ക്കിടയിലൂടെ അവളുടെ അടുത്തേക്ക് നടന്നു.  അപ്പോള്‍ അവള്‍ മെല്ലെ എണീറ്റു.
"മീര ,.മീര ..അല്ലേ..?"
"അതേ, എന്നെ തിരിച്ചറിയുമെന്ന് ഞാന്‍ കരുതിയില്ല.പക്ഷേ ഈ ശബ്ദം ..ഞാന്‍ ഓര്‍ക്കുകയായിരുന്നു.ഒരു മാറ്റവുമില്ലാത്ത ശബ്ദം,." അവള്‍ പറഞ്ഞു.
"സുഖമല്ലേ.."
" അതേ."
"ഞാന്‍ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ടായിരുന്നു .,പിന്നെ തിരക്കുകള്‍ ...ഒന്നിനും സമയമില്ല..പിന്നെ ഒരിക്കലും കാണുമെന്നു കരുതിയതല്ല."
"ഞാനും" അവള്‍ പറഞ്ഞു.
മീര അയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
രണ്ടു മണിക്കൂര്‍ അവര്‍ ചിലവഴിച്ചു. അല്പ സമയം സംസാരിച്ചു.കല്‍കതയിലെ ഒരു പരസ്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായിരുന്നു അവള്‍..,.
സംസാരിച്ചപ്പോള്‍ പഴയ ഉല്‍സാഹവതിയായ മീരയുടെ മങ്ങിയ നിഴല്‍ ആണ് അവള്‍  എന്നു തോന്നി. വളരെ ക്ഷീണിച്ച മുഖവും.മെല്ലെയുള്ള സംസാരവും.അവള്‍ പഴയത് പോലെ സ്വപ്നങ്ങളെ പറ്റി ഒന്നും തന്നെ സംസാരിച്ചില്ല.
അവള്‍ ഏറെ മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ അറിയാതെ മനുഷ്യന്‍ മാറുന്നു.
അയാള്‍ യാത്ര പറഞ്ഞിറങ്ങി.
ഒരാഴ്ചക്കു ശേഷം ജയിംസ് അമേരിക്കയിലേക്ക് തിരിച്ചു.
ഇ-മൈല്‍ ചെയ്തും.ചിലപ്പോള്‍ ഫോണ്‍ വിളിച്ചും അവര്‍ സൌഹൃദം പുതുക്കി.
പിന്നെ വീണ്ടും തിരക്കുകള്‍ ,,ഉയര്‍ച്ചകള്‍.. ,..മാസങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വളരെ ദൂരെയായി.മീരയെ പറ്റി ഒന്നും തന്നെ അയാള്‍ അറിഞ്ഞില്ല.
------------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ക്ക് ശേഷം... 


രാവിലെ ഒരുങ്ങിയതിന് ശേഷം അയാള്‍ കണ്ണാടിയില്‍ നോക്കി ഏറെ നേരം നിന്നു. മുടികള്‍ക്കിടയില്‍ അങ്ങിങ്ങായി വെളുത്ത നിറം കാണാം.അത് കൂടുതല്‍ കട്ടി നിറഞ്ഞതാണെന്നും മുഴുവന്‍ ഉടനെ വ്യാപിക്കുമെന്നും തോന്നി.ചെറിയ ജോലികള്‍ ചെയ്യുമ്പോഴും ശരീരം തളരുന്നു. ഓഫീസിലെ തിരക്കുകള്‍ .ചില ദിവസങ്ങളില്‍ ജോലിക്ക് പോകാന്‍ തോന്നില്ല.ഉച്ച സമയങ്ങളില്‍ വെറുതെ സ്വപ്നങ്ങള്‍ കണ്ടു മയങ്ങാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു.പലപ്പോഴും ജീവിത സായാഹ്നത്തിന്റെ നിറം മങ്ങല്‍ അയാള്‍ അനുഭവിച്ചിരുന്നു.
ഒരു ശാന്തമായ റിട്ടയേഡ് ജീവിതം അയാള്‍ ആഗ്രഹിച്ചു.നാട്ടില്‍ പോകണം ..ഇനിയുള്ള കാലം അവിടെ ..പക്ഷേ സ്റ്റെല്ല അതിനു എതിരായിരുന്നു.എന്നും അമേരികയില്‍ ജീവിക്കാനാണ് അവള്‍ ഇഷ്ടപ്പെടുന്നത്.അതിനെ കുറിച്ച് പറഞ്ഞു അയാള്‍ കലഹിച്ചിരുന്നില്ല.
വളരെ വൈകിയുള്ള വിവാഹമായിരുന്നു അവരുടേത്.ഇപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ട്. അവര്‍ സ്കൂളില്‍ പഠിക്കുന്നു. കുടുംബജീവിതം..അയാള്‍ മറ്റെല്ലാം മറന്നിരുന്നു.അതുകൊണ്ടു തന്നെ നാട്ടില്‍ പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
"ജയിംസ്,ഞാന്‍ പോകാന്‍ റെഡി ആണ്.ഇപ്പോഴും കണ്ണാടിയില്‍ നോക്കി നില്‍ക്കുവാണോ?"
"സോറി ഡിയര്‍,,എനിക്കു നല്ല ക്ഷീണം .,"
"വയ്യ എങ്കില്‍ ലീവ് എടുത്തുകൊള്ളൂ..സ്റ്റെല്ല പറഞ്ഞു."ഞാന്‍ ഇപ്പോളേ ലേറ്റ് ആയി.ഇറങ്ങുന്നു."ഇത്രയും പറഞ്ഞിട്ട് അവള്‍ ഇറങ്ങി.
അയാള്‍ വീണ്ടും കണ്ണാടിയില്‍ തന്നെ നോക്കി നിന്നു.ഓഫീസില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
എല്ലാ ദിവസവും അയാള്‍ ബസ്സിനാണ് പോകുന്നത്.അതായിരുന്നു ഇഷ്ടം ..ചുറ്റുമുള്ള ജീവിതങ്ങളെ അയാള്‍ നോക്കികാണുമായിരുന്നു...
വീട്ടില്‍ നിന്നിറങ്ങി ഒരു വലിയ കയറ്റം കയറി ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു..നടപ്പാതയിലൂടെ സ്കെയ്ട്ടിങ്  ചെയ്യുന്ന കുട്ടികളെയും വ്യായാമം ചെയ്യുന്നവരെയും കാണാം..  പെട്ടെന്നാണ് മഴ പെയ്തത്..അയാള്‍ അത്ഭുതപ്പെട്ടു.കോട്ട് തലയില്‍ ഇട്ടു കൊണ്ട് വേഗത്തില്‍ നടന്നു.സ്ഥിരമായി കോഫീ വാങ്ങാറുള്ള സ്റ്റാര്‍ ബക്ക്സില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നാരോ വിളിച്ചു.
"ജയിംസ്"
അയാള്‍ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി."മീര"
അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
"മീര,,ഇവിടെ..?"
"ഞാന്‍ അമേരിക്കയില്‍ വന്നിട്ട് അഞ്ചു വര്‍ഷം ആയി.കാലിഫോര്‍ണിയയില്‍ ആയിരുന്നു ..കഴിഞ്ഞ മാസമാണ് ന്യൂ യോര്‍ക്കില്‍ വന്നത്.ഇപ്പോള്‍ സ്റ്റെല്ലയുടെ ഓഫീസില്‍ ആണ്.ഞാന്‍ എന്റെ അന്വേഷണം പറഞ്ഞായിരുന്നു,സ്റ്റെല്ല പറഞ്ഞില്ലേ..?"
"ഇല്ല.."
"ഞാന്‍ ഒരിക്കല്‍ കാണാന്‍ ഓഫീസില്‍ വന്നിരുന്നു.പക്ഷേ തിരക്കില്‍ ആയിരുന്നു."
"മിക്കവാറും തന്നെ തിരക്കാണ് മീര,."അയാള്‍ പറഞ്ഞു.
അപ്പോള്‍ മഴക്ക് ശക്തി കൂടി.
"ഞാന്‍ ഇവിടെ അടുത്താണ് താമസിക്കുന്നത്. നല്ല മഴയല്ലേ,മീര വരൂ"
അയാള്‍ വീട്ടിലേക്ക് ക്ഷണിച്ചു.
"എനിക്കു വളരെ അതിശയമായി തോന്നുന്നു.ഇത്രയും അടുത്തായിരുന്നിട്ടും നമ്മള്‍ ഇതുവരെ തമ്മില്‍ കണ്ടില്ലല്ലോ..?" കോഫീ ഉണ്ടാക്കുന്നതിനിടയില്‍ ജയിംസ് ചോദിച്ചു.അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു. അയാളുടെ അതി സുന്ദരമായ വീട്ടില്‍ അവള്‍ വെറുതെ കണ്ണോടിച്ചു.
അവര്‍ ഏറെ നേരം സംസാരിച്ചു.മീര വളരെ ഉല്‍സാഹവതിയായി കാണപ്പെട്ടു. അവള്‍ ജൈംസിനോട് തര്‍ക്കിച്ചു  കൊണ്ടിരുന്നു.മനപ്പൂര്‍വം അയാള്‍ സ്വപ്നങ്ങളെ പറ്റി സംസാരിച്ചു.
"എനിക്കു കൂടുതല്‍ തെളിവുകള്‍ ഉണ്ട് ഞാന്‍ നടത്തിയ പഠനങ്ങള്‍...,..ഒന്നും ഇപ്പോള്‍ ഞാന്‍ കാണിച്ചു തരില്ല."അവള്‍ പറഞ്ഞു.
തന്‍റെ നഷ്ടപ്പെട്ട ഓര്‍മകള്‍ തിരികെ വരുന്നതായി ജൈംസിന് തോന്നി.വൈകാതെ യാത്ര പറഞ്ഞു മീര പോയി.
അയാള്‍ക്ക് ഒരുപാട് സന്തോഷം തോന്നി.അവള്‍ പോയതിന് ശേഷം പഴയ കാര്യങ്ങള്‍ ഓര്‍ത്ത് കൊണ്ട് അയാള്‍ കസേരയില്‍ ഇരുന്നു.
വാതിലില്‍ ആരോ ശകതമായി മുട്ടുന്നത് കേട്ടു അയാള്‍ ഓര്‍മകളില്‍ നിന്നുണര്‍ന്നു.വേഗം വാതില്‍ തുറന്നു.അത് സ്റ്റെല്ല ആയിരുന്നു.അവള്‍ ആകെ പരിഭ്രമിച്ചിരുന്നു.കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.
"ഗോഡ് ....യു ആര്‍ സേഫ്.."അവള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് അയാളെ കെട്ടിപിടിച്ചു.
"എന്തുപറ്റി..?"അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
"നിങ്ങള്‍ സ്ഥിരമായി പോകുന്ന ബസ്സ്...അപകടത്തില്‍ പെട്ടു..ട്രൈനുമായാണ് കൂട്ടിയിടിച്ചത്...അതിലുണ്ടായിരുന്ന എലാവരും മരിച്ചു...ഞാനാകെ ഭയന്നുപോയി.."വാചകം മുഴുവനാക്കാതെ അവള്‍ കിതച്ചു.
അല്പനേരം നിശബ്ദത താളം കെട്ടി നിന്നു.
"ഞാന്‍ മീരയെ കണ്ടത് കൊണ്ടാണ് തിരികെ വന്നത്."
"ഏത്  മീര..?" സ്റ്റെല്ല ചോദിച്ചു..
"നിന്റെ കൂടെ ജോലി ചെയ്യുന്ന മീര ..അവള്‍ ഇവിടെ വന്നിരുന്നു.എന്‍റെ ഏറ്റവും വലിയ സുഹൃത്താണ് അവള്‍..,.അവള്‍ എന്നെ പറ്റി അന്വേഷിച്ചിരുന്നു..പക്ഷേ നീ പറഞ്ഞിരുന്നില്ല.."ജയിംസ് ശാന്തനായി പറഞ്ഞു..

"എന്ത്...? മീര...മീര ഇവിടെ വന്നെന്നോ..?ഞാനിതു വിശ്വസിക്കില്ല.."രണ്ടു നിമിഷങ്ങള്‍ ആലോചിച്ച ശേഷം സ്റ്റെല്ല തുടര്‍ന്നു.
"കാലിഫോര്‍ണിയയില്‍ നിന്നും സ്ഥലം മാറി വന്ന ഒരു സ്ത്രീ എന്‍റെ ഓഫീസില്‍ ഉണ്ടായിരുന്നു.മീര എന്നെയിരുന്നു പേര്. നിങ്ങളെ പറ്റി ഒരിക്കല്‍ അന്വേഷിച്ചു..കൂടുതല്‍ ഒന്നും പറഞ്ഞില്ല.എനിക്കു വളരെ സ്വാഭാവികമായി തോന്നി.കാരണം...ഒരുപാട് പേര്‍ നിങ്ങളെ പറ്റി അന്വേഷിക്കുന്നുണ്ടല്ലോ..അതാണ്  ഞാന്‍ പറയാതിരുന്നത്.പക്ഷേ...രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഒരു കാര്‍ അപകടത്തില്‍ മീര മരിച്ചു." സ്റ്റെല്ല പറഞ്ഞു നിര്‍ത്തി..
" എന്ത്..മീര..?"
"അതേ, രണ്ടാഴ്ചകള്‍ക്ക് മുന്‍പ് അവള്‍ മരിച്ചു..പിന്നെ അവള്‍ എങ്ങനെ ഇവിടെ വരും...?" ചോദിച്ചു കൊണ്ട് സ്റ്റെല്ല കസേരയില്‍ ഇരുന്നു.
ആ ചോദ്യം അയാള്‍ക്ക് ചുറ്റും വട്ടം കറങ്ങി. കണ്ണുകള്‍ മങ്ങുന്നതായും വല്ലാതെ ദാഹിക്കുന്നതായും തോന്നി.
"എനിക്കെല്ലാം മനസ്സിലായി.."അയാള്‍ സ്വയം പറഞ്ഞു.മെല്ലെ തന്‍റെ മുറിയിലേക്ക് നടന്നു. വാതില്‍ ചാരി ..കട്ടിലില്‍ കിടന്നു..സ്വപ്നങ്ങളുടെ താഴ്വരയില്‍ അലയാന്‍ അയാള്‍ക്ക് കൊതി തോന്നി..
മനസ് വീണ്ടും പറഞ്ഞു.'ഇത്രയും  കാലം നീ പറഞ്ഞത് സത്യമായിരുന്നോ..?സ്വപ്നങ്ങള്‍ ആത്മാക്കള്‍ സംസാരിക്കുന്ന നേര്‍ത്ത പ്രതലമാണോ..?' എല്ലാത്തിനും ഉപരി നീ നിന്റെ വാക്ക് പാലിച്ചിരിക്കുന്നു.."
അയാള്‍ക്ക് എല്ലാം ഒരു സ്വപ്നമായി തോന്നി. അവള്‍ ജീവിതം തന്നെ രക്ഷിക്കുകയായിരുന്നു.അവളുടെ വിശ്വാസങ്ങളെ വിശ്വസിപ്പിക്കുവാന്‍ വേണ്ടി..
ഒരുപക്ഷേ ഇത് മനസ്സിന്റെ ഒരു കള്ളക്കളി ആയിരിക്കാം..അല്ലെങ്കില്‍ വെറുമൊരു സ്വപ്നം ...കൂടുതല്‍ ചിന്തിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നുവെന്ന് തോന്നി.
ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുക പ്രയാസമാണ്..അയാള്‍ മയങ്ങാന്‍ ശ്രമിച്ചു.

No comments:

Post a Comment