Powered By Blogger

Saturday, 28 April 2012

പകലുകള്‍


തുരുമ്പ് വിഴുങ്ങി തുടങ്ങിയ ഇരുംബഴികള്‍ക്കപ്പുറം പകല്‍വെളിച്ചം വന്നെത്തി നോക്കുമായിരുന്നു. കുറെ സമയം കഴിഞ്ഞു വെളിച്ചം മെല്ലെ നേര്‍ത്ത് ഇരുളില്‍ മറയും. അപ്പോള്‍ നിറം മങ്ങിയ ഭിത്തി കാണില്ല. ഇരുട്ടിലും കണ്ണുകള്‍ തുറന്നു വെയ്ക്കും. കാതുകള്‍ കട്ടിയുള്ള പാറാവ് കാരുടെ ബൂട്ടിന്‍റെ ശബ്ദം കേട്ടു തഴമ്പിച്ചിരുന്നു. ഇടനാഴിയുടെ അകലങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിന് വേണ്ടി ആരൊക്കെയോ പിടഞ്ഞിരുന്നു. ആ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ കാതുകള്‍ക്ക് വളരെ പെട്ടെന്ന് കഴിയുമായിരുന്നു. അവിടെ യാതനകളുടെ ചേഷ്ടകള്‍ മനസ്സും അറിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു.
ഈ ഇരുണ്ട ജയിലിനുള്ളില്‍ ഇരുംബഴികള്‍ക്കപ്പുറം ഒരു പുറം ലോകമുണ്ടെന്ന യാഥാര്‍ത്ഥ്യം സ്വയം മറന്ന് മങ്ങിയ പകല്‍ വെളിച്ചത്തില്‍, നിറം മങ്ങിയ ഭിത്തിയില്‍ നോക്കി ദിവസങ്ങള്‍ ഒരുപാട് ഓടി മറഞ്ഞിരിക്കുന്നു.ചില പകലുകള്‍ ...ഭിത്തിയില്‍ നീങ്ങി മറയുന്ന ചിലന്തികളെയും, കൂനന്‍ ഉറുംബുകളെയും കാണാമായിരുന്നു. അവറ്റയെ കാണുന്നത് വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരുന്ന അതിഥികളെ കാണുന്നപോലെ തോന്നുമായിരുന്നു. രണ്ടു നേരം ഭക്ഷണം കൊണ്ട് വരുന്ന കൈകള്‍ അഴികള്‍ തുറന്നു ചളുങ്ങിയ പാത്രം മുഖത്തിന് നേരെ എറിയുമായിരുന്നു. വിശപ്പും ദാഹവും ശരീരം മറന്നിരുന്നു. എന്നിട്ടും ഇരുട്ടിനെ മാത്രം അതിരില്ലാതെ സ്നേഹിച്ചിരുന്നു. ഇരുട്ടില്‍ കണ്ണുകള്‍ തുറന്നു കിടന്നു സ്വപ്നം കാണാന്‍ കൊതിയായിരുന്നു. സ്വപ്നങ്ങളില്‍ ഭാവി ഇല്ലായിരുന്നു. മുഴുവന്‍ കഴിഞ്ഞ കാലങ്ങള്‍ മാത്രമായിരുന്നു.
വൈകാതെ ഇടനാഴിയിലെ ശേഷിച്ച വെളിച്ചവും മറഞ്ഞപ്പോള്‍ മറ്റൊരു പകല്‍ അവസാനിച്ചുവെന്ന് മനസ്സിലായി..
ഇരുട്ടില്‍ വീണ്ടും കണ്ണുകള്‍ തുറന്നു കിടന്നു..പിന്നീടെപ്പോഴോ മയങ്ങി..
അതിരാവിലെ ലേശം ചുവപ്പ് കലര്‍ന്ന പ്രകാശം കണ്‍പോളകളില്‍ തട്ടിയപ്പോള്‍ ഉണര്‍ന്നു.
പിന്നെയും കട്ടിയുള്ള ബൂട്ടുകളുടെ ശബ്ദം. അവ അടുത്തു വരുമ്പോള്‍ ഭൂമി കുലുങ്ങുന്നുവെന്ന് തോന്നി. അഴികള്‍ക്കപ്പുറം ആരുടെയൊക്കെയോ കാലുകള്‍ കാണാം..ശബ്ദം കേള്‍ക്കുമ്പോള്‍ കാതുകള്‍ അവിടേക്കു നീങ്ങുന്നു. പലപ്പോഴും കാത്തുകള്‍ക്ക് ചിറകുണ്ടെന്ന് തോന്നും..അവയിങ്ങനെ ശബ്ദം തേടി വെറുതെ പറക്കുകയാണ്.
" ഇനി എന്താണ് ചെയ്ക..? സെല്ലിന് പുറത്തിറങ്ങിയിട്ടു മാസങ്ങളായി.."
"ഭക്ഷണമോ..?"
" ഇന്നലെ രാത്രിയില്‍ കൊടുത്ത കഞ്ഞി അതാ ഇരിക്കുന്നു. തൊട്ട് പോലും നോക്കിയിട്ടില്ല.."
"കഴിഞ്ഞ ആഴ്ച ഡോക്ടര്‍ വന്നു കണ്ടു..കുറെ മരുന്നുകള്‍ കുത്തിവെച്ചു.."
"എന്നിട്ട്"
"എന്താകാന്‍..ഇങ്ങനെ കിടന്നു ചാകും എന്നാ തോന്നുന്നേ.."
"വീട്ടുകാര്‍ ..?"
"ആരും ഉണ്ടെന്ന് തോന്നുന്നില്ല."
"എന്താരുന്നു കേസ് ?"
" മയക്കുമരുന്ന് കച്ചവടം..കൊലപാതകം.."
"ഉം..നിങ്ങള്‍ വൈകാതെ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട് കൊടുക്കണം.ഇല്ലെങ്കില്‍ നമുക്ക് പണിയാകും.."
" നാളെ തന്നെ കൊടുക്കാം സര്‍.."
കാതുകളുടെ വലയത്തില്‍ നിന്നും കാലൊച്ചകള്‍ അകന്നു പോയി..കണ്ണുകള്‍ അനങ്ങിയില്ല ..ഭിത്തിയില്‍ തറച്ച ആണികള്‍ കുരുങ്ങിക്കിടക്കുന്നത് പോലെ തോന്നി.
വെയിലിന് നിറം മങ്ങുന്നതിനൊപ്പിച്ച് ഭിത്തിയുടെ നിറം മാറുന്നതായി തോന്നി..
തലേന്ന് രാത്രി കണ്ട സ്വപ്നം.. വീടിന് മുറ്റത്തെ കുറ്റിമുല്ലകള്‍ പൂത്തു നില്‍ക്കുന്നു. സ്വപ്നങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ പ്രയാസമാണ്. അവ പലപ്പോഴും അറ്റുപോയ കണ്ണികള്‍ പോലെയാണ്.
പണ്ടൊരിക്കല്‍ കുറ്റിമുല്ലകള്‍ പൂവിട്ടത് ഓര്‍മയുണ്ട്. തൊടിയില്‍ നിറയെ മുല്ലയുണ്ടായിരുന്നു. രാത്രിയാണ് പൂക്കുന്നത്. കാറ്റടിക്കുമ്പോള്‍ അവ അടര്‍ന്ന് താഴെ വീണും പിന്നെ ..മണ്ണില്‍ നിറയെ പൂക്കള്‍..നേരം വെളുക്കുമ്പോള്‍..അവിടേക്കു ഓടുമായിരുന്നു. വെറുതെ പൂക്കള്‍ പെറുക്കി കൊണ്ട് വരും. അതെല്ലാം കോര്‍ത്ത് ചേച്ചി മാലയുണ്ടാക്കുമായിരുന്നു.
" അതിരാവിലെ അത്തെടം വരെ പോണ നേരോണ്ടിച്ചാ..നിനക്കു രണ്ടക്ഷരം പടിച്ചൂടെ..?"
അമ്മയുടെ വക ശകാരം..അവിടെയാണ് ദിവസം തുടങ്ങുന്നത്.
"നേരം പുലര്‍ന്നപ്പോള്‍ അമ്മ തുടങ്ങും
"..ചെക്കന്‍ തലേന്ന് മൊത്തം പടിക്കാരുന്നു.."
ചേച്ചി എന്നും ന്യായം പറയുമായിരുന്നു.
" ചെക്കന്‍റെ തലേല്‍ ഒന്നൂരിക്കില്ല പെണ്ണേ..കണ്ടില്ലേ എല്ലാ വിഷയത്തിനും തോക്കണത്."
അത് കേട്ടപ്പോള്‍ സങ്കടം വന്നു. എത്ര പഠിച്ചു എന്നു പറഞ്ഞാലും പരീക്ഷക്ക് തോക്കും..അതങ്ങനെ ആണ്..ഒന്നും തലയില്‍ കയറില്ല.
കുളിയും കഴിഞ്ഞു തുണി മാറി സ്കൂളില്‍ പോകാനിറങ്ങി.
"കൊണ്ട് പോണ ചോറ് കഴിക്കണം കേട്ടോ ചെക്കാ?"
എന്നും ചോറ് മിച്ചമായിരുന്നു. ഉച്ചയൂണിന്‍റെ സമയത്ത് ദാമുവുമൊത്ത് ബീഡി വലിക്കാന്‍ പോകും..തിരികെ വരുമ്പോള്‍ വിശപ്പ് കാണില്ല..
അമ്മയോട് മറുപടി പറയാതെ വയലോരത്ത് കൂടി സ്കൂളിലേക്ക് ഓടി.
ഓര്‍മകള്‍ അടര്‍ന്ന് വീണു. ഇരുംബഴികള്‍ക്കപ്പുറം പകല്‍ വെളിച്ചത്തിന് കട്ടിയേറുന്നു. ഇരുംബഴികള്‍ ചെരിഞ്ഞ നിഴലുകളായി തറയില്‍ വീണു കിടക്കുന്നു. കാതുകള്‍ പറക്കാന്‍ തുടങ്ങി..നിറഞ്ഞ നിശബ്ദത..
ഇടനാഴിയില്‍ കൂടി ഒരുപാട് കാല്‍പാദങ്ങള്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ പണി കഴിഞ്ഞു തടവുകാര്‍ തിരികെ വന്നുവെന്ന് മനസ്സിലായി. വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധം. അത് പഴകിയ ഭക്ഷണത്തേക്കാള്‍ മോശമാണെന്ന് തോന്നി. എല്ലാ വൈകുന്നേരങ്ങളിലും പണിയെടുത്ത് ക്ഷീണിച്ചാണ് അവര്‍ വരുന്നത്. പിന്നീട് ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങും.
ഏറെ താമസിയാതെ കണ്ണുകളോട് യാത്ര പറഞ്ഞു പകല്‍ മറഞ്ഞു.

പതിവ് പോലെ കണ്ണുകള്‍ തുറന്നപ്പോള്‍ ഭിത്തിയില്‍ ചാരിയിരുന്നാണ് ഉറങ്ങിയത് എന്നു മനസ്സിലായി. രാത്രിയില്‍ മഴ പെയ്തത് പോലെ തോന്നി. അതൊരു പക്ഷേ സ്വപ്നമായിരിക്കാം. മുകളിലേക്ക് നോക്കി. പൊട്ടിയ മേല്‍കൂരയുടെ വിടവിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളം..ഭിത്തിയില്‍ ഒരു ചെറിയ ചാല് പോലെ ..പിന്നെ കുതിര്‍ന്ന പേയിന്‍റില്‍ കുഴഞ്ഞ് മറയുന്നു. അപ്പോള്‍ പുഴയെ കുറിച്ചോര്‍ത്തു.
വേനലില്‍ പുഴ ഇങ്ങനെയാണ്..ഒരു നേര്‍ത്ത ചാലുപോലെ ഒഴുകും..പിന്നീട് മണ്ണിലെവിടെയോ കുഴഞ്ഞ് മറയും. മഴക്കാലത്ത് മണ്‍തിട്ട നക്കിതുടച്ചാണ് പുഴ പായുക.
ഇതൊരു പക്ഷേ മഴക്കാലമായിരിക്കാം. അറിയില്ല. ജയിലിന്‍റെ ഉള്ളിലെ ഈ ശൂന്യതയില്‍ ഇരിക്കുമ്പോള്‍ മഴ പെയ്യുന്നതും, വെയില്‍ മൂക്കുന്നതും അറിയില്ല.
ഒരു മഴക്കാലം മനസ്സില്‍ തെളിഞ്ഞു വരുന്നു.
ഉമ്മറത്തെ പടിയില്‍ മിണ്ടാതെ ഇരുന്നപ്പോള്‍ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു. മഴവെള്ളം വീണു മുറ്റം ആകെ ചെളി നിറഞ്ഞു കിടക്കുന്നു.
"ദീപം." "ദീപം"  ചേച്ചിയുടെ സ്വരം. സന്ധ്യയായി വിളക്ക് കൊളുത്തുന്ന നേരം.
പിന്നിലേക്ക് നോക്കാതെ കുപ്പായത്തിന്‍റെ പോക്കറ്റില്‍ പരതി..ഒരു ചുളുങ്ങിയ സിഗരെട്ടുണ്ട്..അതിനു തീ കൊളുത്തി . തണുത്ത ശരീരത്തിലേക്ക് ചൂട് പകര്‍ന്നു കൊണ്ടിരുന്നു.
" ത്രിസന്ധ്യക്ക് ഉമ്മറത്തിരുന്നു വലിക്കുവാ ..അസത്ത്.."
അമ്മയുടെ ശകാരം..കെട്ടില്ലാന്നു നടിച്ചു.
"എന്താ ചെക്കാ. നിനക്കൊന്നു കൈയും കാലും കഴുകി തൊഴുതു കൂടെ"
ചേച്ചിയും വഴക്കു പറയാന്‍ തുടങ്ങിയിരിക്കുന്നു. അതും കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്നു.
മഴ തോര്‍ന്നപ്പോള്‍ അകത്തേക്ക് പോകാമെന്നു കരുതി എണീറ്റു. അപ്പോഴാണ് പാടത്ത് നിന്നും അച്ഛന്‍ വന്നത്. അച്ഛനെ ആകെ നോക്കി. ശരീരം വിയര്‍പ്പിലും, കാലുകള്‍ ചെളിയിലും കുതിര്‍ന്നിരിക്കുന്നു.
" ഉം , എന്താ..നോക്കണേ"
"ഒന്നൂല്ല."
"ഈ പ്രായത്തിലും പാടത്ത് കിടന്നു കഷ്ടപ്പെടാനാ എന്‍റെ വിധി. ആണൊരുത്തന്‍ ഉള്ളത് അഞ്ചു രൂപക്കാശ് ഈ കുടുംബത്തേക്ക് പണി ചെയ്തു കൊണ്ട് വരില്ല."
അത് കേട്ടപ്പോള്‍ ഹൃദയം കീറി മുറിഞ്ഞത് പോലെ തോന്നി.. ഒരു കൊച്ചു കുട്ടിയെ പോലെ കരയാന്‍ തോന്നി.
"പാടത്ത് കിടന്നു പ്രാണന്‍ പോകുമെന്ന തോന്നുന്നേ.." അത് കേള്‍ക്കാതെ വേഗം മുറിയിലേക്ക് ഓടി..
അച്ഛന്റെ പ്രതീക്ഷകള്‍ തകര്‍ന്നതാണ്. ആ വേദനയില്‍ നിന്നും ഇതുവരെ കരകയറാന്‍ സാധിച്ചിട്ടില്ല. വെറുതെ ഇങ്ങനെ ഓരോന്നൊക്കെ പുലമ്പും. പുരയും പറമ്പും കടത്തിലാണ്. എപ്പോള്‍ വേണമെങ്കിലും ജപ്തിയുണ്ടാകും.
അന്ന് രാത്രിയില്‍ ഉറങ്ങിയില്ല.
നേരം പുലര്‍ന്നപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി. കയ്യില്‍ ഒരു സഞ്ചിയില്‍ ഒരു മുണ്ടും ഷര്‍ട്ടും കരുതിയിരുന്നു.
" നീ കാലത്തെ എങ്ങോട്ടാ ചെക്കാ.." അമ്മയുടെ ചോദ്യം.
"ഞാന്‍ പോവാണ്"
"എങ്ങടെക്കാ.."
"അറിയില്ല"
കാതുകളടച്ചു തിരിഞ്ഞു നോക്കാതെ പടിപ്പുരയിറങ്ങി വേഗത്തില്‍ നടന്നു. ചേച്ചിയോടും അച്ഛനോടും യാത്ര പറഞ്ഞില്ല..
തലകുനിച്ചു, നനഞ്ഞു നിന്ന പുല്‍നാമ്പുകളില്‍ നോക്കി നടന്നു പുഴക്കരയിലെത്തി.
കടത്തു കടന്നു പോകുമ്പോള്‍ പിന്നിലേക്ക് നോക്കി. പുഴവക്കില്‍ വരിയായി നില്‍ക്കുന്ന തെങ്ങിന്‍ തൈകളോട് പറഞ്ഞു.. ഇനി തിരികെ വരില്ല..
വീണ്ടും ഓര്‍മകള്‍ മുറിയുകയാണ്. യാഥാര്‍ഥ്യത്തിന്‍റെ മുഖമുള്ള ചുവരുകള്‍ നിറം മങ്ങി തുടങ്ങിയിരിക്കുന്നു. വേദനയിലൂടെ ഓര്‍മകളുടെ കഥ പറഞ്ഞ് മറ്റൊരു പകല്‍ കൂടി മാഞ്ഞു.
സൂര്യകാന്തി പൂക്കള്‍ സ്വപ്നം കണ്ടുണര്‍ന്ന ഒരു പകല്‍...
ആഴങ്ങളില്‍ ചികഞ്ഞാണ് ആ ഓര്‍മകള്‍ കണ്ടെത്തിയത്..
വലിയ കണ്ണാടിക്ക് മുന്നില്‍ നനഞ്ഞ മുടി ഉണക്കി കൊണ്ട് അവള്‍ നിന്നു. അവളെ നോക്കിയിരിക്കാന്‍ ഒരുപാടിഷ്ടമാണ്. അപകടം നിറഞ്ഞ ജീവിതത്തിലേക്ക് ക്ഷണിക്കാതെ കടന്നു വന്ന അതിഥിയാണ് അവള്‍.
അവള്‍ ഇങ്ങനെ കുളി കഴിഞ്ഞാല്‍ ഏറെ നേരം കണ്ണാടിക്ക് മുന്നില്‍ നില്‍ക്കും. ഒരുങ്ങിക്കഴിയുമ്പോള്‍ അവള്‍ ഏറെ സുന്ദരിയാണ്.
"ഭായി."
ശക്തിയുടെ ശബ്ദം. ശക്തി തമിഴനാണ്. അപകടത്തില്‍ കൈവിടാത്ത തോഴന്‍.
"എല്ലാം പറഞ്ഞത് പോലെ ചെയ്തു. ആ പോലീസുകാര്‍ പണം വീണ്ടു കൂട്ടുന്നു."
"ഉം, സാരമില്ല. മയക്കുമരുന്ന് കച്ചവടമല്ലേ.  വേണ്ടത് കൊടുക്കാതെ പറ്റില്ല."
ശക്തി പോയപ്പോള്‍ അവള്‍ അടുത്തു വന്നു..
"നിങ്ങള്‍ക്കിത് നിര്‍ത്തി കൂടെ.?"
"പറ്റില്ല.."
"ഞാന്‍ നിങ്ങളുടെ ഭാര്യയല്ലേ? എനിക്കു ഒട്ടും സമാധാനമില്ല. ഈ അപകടം പിടിച്ച തൊഴില്‍ ..നിര്‍ത്തി നമുക്ക് പോകാം."
അവള്‍ പറഞ്ഞ് കൊണ്ടിരുന്നു.
"നിങ്ങളുടെ ശത്രുക്കള്‍ ..ഈ ഭൂമിയില്‍ നിറയെ ഉണ്ട്. അവസരം കിട്ടിയാല്‍ കൊന്നുകളയും. ആ ബെങ്കാളികള്‍ വളരെ സ്വാധീനമുള്ളവരാണ്.."
"ഒന്നും സംഭവിക്കില്ല. ഭയാക്കാതിരിക്കൂ."
മയക്കുമരുന്ന് കച്ചവടത്തില്‍ ഒരു വലിയ ശല്യമായി കടന്നു വന്ന ബെങ്കാളികള്‍ ...പലപ്പോഴും തുനിഞ്ഞതാണ് കൂട്ടത്തോടെ അവറ്റകളെ കൊല്ലാന്‍. പിന്നെ വേണ്ടായെന്ന് മനസ്സ് പറഞ്ഞു.
ഒരു രാത്രിയില്‍ വീട്ടില്‍ വന്നപ്പോള്‍ കതക് തുറന്നു കിടന്നിരുന്നു. അകത്തു കയറിയപ്പോള്‍ ഭയം തോന്നി. അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് അവള്‍ കിടന്നിരുന്നു. നിലവിളിച്ചു കൊണ്ട് ഓടി ചെന്നു അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു..
"ബെങ്കാളികള്‍..ബെങ്കാളികള്‍.."
ദൂരേക്ക് നോക്കികൊണ്ട് അവളുടെ കണ്ണുകള്‍ നിശ്ചലമായി.
അന്ന് രാത്രിയില്‍ ശക്തിയുമൊത്ത് ബെങ്കാളികളുടെ സാമ്രാജ്യത്തിലേക്ക് പാഞ്ഞു.
നിലവിളികള്‍ക്കൊന്നും ചെവി കൊടുക്കാതെ ഒരു രാക്ഷസനെപ്പോലെ കൊന്നൊടുക്കി.
അതിനിടയിലെപ്പോഴോ ശക്തിയും പോയിരുന്നു.
ശരീരം രക്തത്തില്‍ കുളിച്ചിരുന്നു.
ഒന്നും ഓര്‍ക്കാന്‍ സാധിക്കുന്നില്ല.
ഓര്‍മകളില്‍ നിന്നും മനസ്സുന്നര്‍ന്നു. അപ്പോള്‍ പകല്‍ കട്ടികുറഞ്ഞു നേര്‍ത്തതായിരുന്നു. യാത്ര പറയാതെ ഇരുട്ടിനായി കാത്തുനിന്നു.
ബൂട്ടുകളുടെ ശബ്ദത്തിനായി പറക്കാന്‍ കാതുകള്‍ ചിറകുകള്‍  കുടഞ്ഞൊരുക്കി. ഇരുട്ട് വീഴുക തന്നെ ചെയ്യും. നാളെ പകല്‍ വരുമ്പോള്‍..ഇനി ഓര്‍മകള്‍ ഒന്നും ബാക്കിയില്ല. രാത്രിയില്‍ സ്വപ്നങ്ങള്‍ ഏതെങ്കിലും കോണില്‍ മറന്നുവെച്ച വേദനകള്‍ തേടിപ്പിടിക്കുമായിരിക്കും.
മറ്റൊരു പകലിന് വേണ്ടി കാത്തിരിക്കുന്നു.

Monday, 16 April 2012

നുണയന്‍


നിറമുള്ള കുറെ ഓര്‍മകള്‍ സമ്മാനിക്കുവാന്‍ മറ്റൊരു അവധിക്കാലം കടന്നു വന്നു. കുറെ സാധനങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വാങ്ങിയിട്ടുണ്ട്. നാട്ടില്‍ ചെന്നയുടന്‍ തന്നെ, എല്ലാവരെയും കാണണം. സുഹൃത്തുക്കളില്‍ പലരും ലോകത്തിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. അധികമാരോടും അധികം സംബര്‍ക്കമില്ല. ജോലിയുടെ തിരക്കുകള്‍ തന്നെയാണ് കാരണം. കാണും പോള്‍ ആദ്യം തന്നെ എല്ലാവര്‍ക്കും പരിഭവങ്ങള്‍ പറയാനെ നേരം കാണൂ. ഫോണ്‍ വിളിക്കാറില്ല, നമ്മളെ ഒന്നും ഇപ്പോള്‍ അറിയില്ല ..അങ്ങനെയൊക്കെ..
അവധിക്ക് വരുന്നുവെന്ന് ആദ്യം പറഞ്ഞത് അമ്മയോടാണ്. കേട്ടയുടന്‍ തന്നെ പറഞ്ഞു. "ഉണ്ണി ഇത്തവണ വരുമ്പോള്‍ നല്ല ഒരു പെണ്‍കുട്ടിയെ കണ്ടെത്തണം. എത്ര നാള്‍ ഇങ്ങനെ അന്യ നാട്ടില്‍ ഒറ്റക്ക്..എനിക്കാണെങ്കില്‍ ഒരു സമാധാനവുമില്ല."
അത് കേട്ടപ്പോള്‍ സമ്മതമാണ് എന്ന അര്‍ത്ഥത്തില്‍ മൂളി. കുറെ നാള്‍ ആയി അമ്മ കല്യാണക്കാര്യം പറയുന്നു. അപ്പോഴൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞു അതൊക്കെ ഒഴിവാക്കി. പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള പക്വത ആയോ എന്നു ഒരു സംശയം . പക്ഷേ ഇത്തവണ അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ..
എയര്‍പോര്‍ട്ടില്‍ അനിയന്‍ കാറുമായി കാത്തുനിന്നു. രണ്ടു വര്‍ഷം കൊണ്ട് അവന് വീണ്ടും പൊക്കം വെച്ചുവെന്ന് തോന്നി. എന്നെ കണ്ടപ്പോള്‍ പതിവ് പോലെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു. " രണ്ടു മാസമില്ലേ ,നമുക്ക് തകര്‍ക്കണം. ചേട്ടാ.."
"പിന്നെ, നാളെ തന്നെ തകര്‍ക്കാന്‍ തുടങ്ങിയേക്കാം"
വീട്ടിലെത്തിയപ്പോള്‍ നേരം വൈകിയിരുന്നു. അമ്മ ചോറും ഇഷ്ടമുള്ള കറികളും ഉണ്ടാക്കി കാത്തിരിപ്പുണ്ടായിരുന്നു.
"ഉണ്ണി, ഇത്ര ദൂരം യാത്ര ചെയ്തതല്ലേ, വേഗം കുളിച്ച് വരൂ..കഴിച്ചിട്ടു കിടന്നോളൂ."
" ഈ വൈകിയ നേരത്ത് കുളിക്കാന്‍ വയ്യാ. വല്ലോം  കഴിച്ചിട്ടു കിടക്കട്ടെ.."
" ഒരു മാറ്റവുമില്ല.. ഇപ്പോളും കുളിക്കാന്‍ മടിയാണോ നിനക്ക്."
 അത് കേട്ടപ്പോള്‍ ചിരിച്ചു. എപ്പോഴും കുളിക്കുന്ന കാര്യം പറഞ്ഞാണ് അമ്മ വഴക്കുണ്ടാക്കുന്നത്..കുളിക്കാതെ തന്നെ കിടന്നു.
നേരം പുലര്‍ന്നപ്പോള്‍ അമ്മ ചായയുമായി വന്ന് വിളിച്ചുണര്‍ത്തി.
" ഉണ്ണി, പുറപ്പെടുന്നതിന് മുന്പ് ഞാന്‍ പറഞ്ഞ കാര്യം?"
"ഉവ്വ്,,ഓര്‍മയുണ്ട്.. നോക്കാം."
" ശേഖരേട്ടന്‍ പറഞ്ഞ കുട്ടിയാ..നല്ല സ്വഭാവം..സുന്ദരിയാണ്. ഫോട്ടോ വാങ്ങി വെച്ചിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ ..ഇഷ്ടായിച്ചാ ഒന്നു പോയി കാണാം."
"ഉം, അമ്മേടെ ഇഷ്ടം".
അത് കേട്ടപ്പോള്‍ അമ്മക്ക് സമാധാനമായി എന്നു തോന്നി.
" ഉണ്ണീ,, രാവിലെ അമ്പലത്തില്‍ ഒന്നു പോയി തൊഴുതു വരൂ.." അച്ഛന്‍റെ കനമുള്ള ശബ്ദം.
 "വൈകുന്നേരം പോകാം. ദീപാരാധന തൊഴാമല്ലോ.."
" മച്ചിന്‍ പുറത്തു നിന്‍റെ കുറെ പഴയ ബാഗുകളും പുസ്തകങ്ങളും ഉണ്ട്..ഒന്നു നോക്കൂ. വേണ്ടാത്തതാണെങ്കില്‍ കളയൂ..അവിടെ തീരെ സ്ഥലമില്ല."
"ഉവ്വു"
കുട്ടിക്കാലത്ത് മച്ചിന്‍ പുറത്തു കയറി ഒരുപാട് ഒളിച്ചിരുന്നതാണ്. പകലുപോലും നല്ല ഇരുട്ടാണ്. പിന്നെ പഴയ തടിയുടെയും പൊടിയുടെയും മണമുണ്ട്. അച്ഛന്‍ പറഞ്ഞത് പോലെ പഴയ ബാഗുകളും കുറെ തുണികളും..പൊടിപിടിച്ചു കിടക്കുന്നു. ഇതൊന്നും വേണ്ടാത്തതാണ്.അച്ഛന് ഇതൊക്കെ വെറുതെ കത്തിച്ചു കളയാമായിരുന്നില്ലേ...വെറുതെ സംശയിച്ചു. ആ ബാഗുകളില്‍ കുറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം വേണ്ടാത്തത്. ബാഗ് തുറന്നപ്പോള്‍ ചിതലരിച്ച കടലാസിന്‍റെ മണം വരുന്നുണ്ടായിരുന്നു. പെട്ടെന്ന്‍ തന്നെ അതടച്ചു.
താഴേയ്ക്കിറങ്ങാനായി ബാഗ് ഉയര്‍ത്തിയപ്പോള്‍ തുറന്നു കിടന്ന കള്ളിയില്‍ നിന്നും തിളക്കമുള്ള എന്തോ മച്ചിന്‍ പുറത്തെ പൊടിപിടിച്ച ഇരുണ്ട തടിയില്‍ വന്നു വീണു. ആ ഇരുട്ടിലും അത് തിളങ്ങുന്നുണ്ടായിരുന്നു. കൈവിരലുകള്‍ കൊണ്ട് പരതിയെടുത്തപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല.."ഇതിപ്പോള്‍ ഇവിടെ"..മനസ്സ് വിറക്കുന്നത് പോലെ തോന്നി.
പാദസരം..അനിതയുടെ പാദസരം..സ്വര്‍ണപാദസരം ...ഇത് ഇത്രയും വര്‍ഷങ്ങള്‍ ...എന്‍റെ ബാഗില്‍...
വലതു കയ്യില്‍ പാദസരം ആരും കാണാതെ പിടിച്ചു മച്ചിന്‍ പുറത്തു നിന്നും ഇറങ്ങി വന്നപ്പോള്‍. അച്ഛന്‍ ചോദിച്ചു.
"ആ കൂടെ ആവശ്യമുള്ളത് വല്ലോം ഉണ്ടോ ഉണ്ണീ..?"
"അതിപ്പോള്‍ അവിടെ ഇരിക്കട്ടെ അച്ഛാ..രണ്ടു ദിവസം കഴിഞ്ഞു നോക്കാം."
മുറിയില്‍ കയറി വാതില്‍ അടച്ചു...അവളുടെ പാദസരത്തില്‍ പിന്നെയും നോക്കി. ബാഗില്‍ നിന്നും ചിതലരിച്ച പുസ്തകങ്ങള്‍ കുടഞ്ഞിട്ടു.. പഴയ പോക്കറ്റ് ഡയറികള്‍ തറയില്‍ ചിതറി വീണു. കടലാസില്‍ നിന്നും ചിതലുകള്‍ ആര്‍ത്തി പിടിച്ചു നിലവിളിച്ചു കൊണ്ട് പുറത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു.
ഡയറിയിലെ ചില താളുകളില്‍ കുറെ ഫോണ്‍ നമ്പറുകള്‍ കുറിച്ച് വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ചിതലരിക്കാതെ ഒരു താളില്‍  ,..അനിതയുടെ ഫോണ്‍ നമ്പര്‍..വര്‍ഷങ്ങള്‍ എട്ട് കഴിഞ്ഞിരിക്കുന്നു..അന്ന് കോളേജ് അവസാനിക്കുന്ന ദിവസം അവളെ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞത് ഓര്‍ക്കുന്നു. പോയില്ല. അതിനു ശേഷം ഇത് വരെ കണ്ടിട്ടുമില്ല. വിളിച്ചിട്ടുമില്ല. ഇപ്പോള്‍ എവിടെ ആണോ എന്തോ? അറിയില്ല. ഫോണ്‍ എടുത്തു ധൃതിയില്‍ ഡയല്‍ ചെയ്തു..എലക്ട്രോണിക് സന്ദേശം ,..''ഈ നമ്പര്‍ നിലവിലില്ല...'''
ബാഗില്‍ നിന്നും കുടഞ്ഞിട്ട കടലാസുകള്‍ കൂനപോലെ കിടക്കുന്നു. മുറി  മുഴുവന്‍ വൃത്തികേടായെന്നു തോന്നി. അനിതയുടെ പാദസരം അലമാരിയില്‍ വെച്ചു പൂട്ടിയപ്പോള്‍ അമ്മയുടെ സ്വരം കേട്ടു..
"ഉണ്ണീ ,വാതില്‍ തുറക്കൂ.."
തുറന്നപ്പോള്‍ പറഞ്ഞു.." ഇതാണ് കുട്ടിയുടെ ഫോട്ടോ.."
ഫോട്ടോയുമായി ഉമ്മറത്തേക്ക് നടന്നപ്പോള്‍ ..അമ്മ ശകാരിക്കുന്നത് കേട്ടു.
"ഈ ചെറുക്കന്‍...ഒരു അടുക്കും ചിട്ടയുമില്ല.കണ്ടില്ലേ ഇവിടം മുഴുവന്‍ കടലാസുകള്‍ വാരി വിതറി വൃത്തികേടാക്കിയിട്ടിരിക്കുന്നു."
രാവിലെ വെയിലിന് കനം വെച്ചു തുടങ്ങിയിരുന്നു. ഉമ്മറത്തെ തൂണില്‍ ചാരിയിരുന്നപ്പോള്‍ അനിതയുടെ മുഖം മനസ്സിലേക്ക് വന്നു. എന്തിനാണ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു അവധിക്കാലത്ത് അവളെ ഓര്‍ക്കുന്നത്...?


....................കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്...................................


തണുത്ത കാറ്റില്‍ പൂക്കള്‍ കൊഴിക്കുന്ന മരങ്ങള്‍ക്ക് കീഴെ നില്‍ക്കുമ്പോള്‍ അവള്‍ ചോദിച്ചു."നീ ഈ പറയുന്നതൊക്കെ സത്യമാണോ..?"
" സത്യം,, ഞാന്‍ എന്തിനാണ് വെറുതെ നുണ പറയുന്നത്."
ഹനുമാന്‍ ക്ഷേത്രത്തിന്‍റെ വേലിക്കെട്ടിന് പുറത്തു, നീളമുള്ള സിമെന്‍റ് ബെഞ്ചുകളില്‍ അവള്‍ക്കൊപ്പം ഇരിക്കുമായിരുന്നു. അവള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. എന്തെങ്കിലും പറയുമ്പോള്‍ അവള്‍ ചോദിക്കും.."നീ പറയുന്നത് സത്യമാണോ?"
അപ്പോള്‍ അവളുടെ നീളമുള്ള കണ്ണുകള്‍ വിടരുന്നത് പോലെ തോന്നും. പിന്നെ നനഞ്ഞ ചുണ്ടുകള്‍ വിടര്‍ത്തി ചിരിക്കുമ്പോള്‍ അവള്‍ ഏറെ സുന്ദരി ആണെന്ന് തോന്നുമായിരുന്നു.
കയ്യില്‍ കരുതിയ ബാഗ് തുറന്നു അവള്‍ കുറെ പണം തന്നു.
" ആയിരം ഉണ്ട്. ഇപ്പോള്‍ തന്നെ അയച്ചേയ്ക്കൂ.. അമ്മക്ക് മരുന്ന് വാങ്ങാന്‍ വൈകേണ്ടാ.."
" താങ്ക്സ് അനിത. ഞാന്‍ എത്രയും പെട്ടെന്ന് തിരികെ തരാം."
"ധൃതി കൂട്ടണ്ടാ..എന്‍റെ കയ്യില്‍ ഇപ്പോള്‍ കാശുണ്ട്,"
പണവും വാങ്ങി നടന്നു വരുമ്പോള്‍ മത്തായി കാത്തു നില്‍പ്പുണ്ടായിരുന്നു.
"കിട്ടിയോ..?"
"പിന്നില്ലേ? നമ്മള് പോയാല്‍ നടക്കില്ലെ..? ഇത്തിരി സെന്‍റി അടിച്ചു..അമ്മക്ക് അസുഖമാണെന്ന് ആ പൊട്ടി വിശ്വസിച്ചു."
മത്തായി ഉറക്കെ ചിരിച്ചു കൊണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. "അടുത്ത ബാറിലേക്ക് പോകാം അല്ലേ,,..?"
ബാറിലെ തിരക്കേറിയ കോണില്‍ ഇരുന്നു കുടിക്കുമ്പോള്‍ മത്തായി ചോദിച്ചു.
'ഈ കാശ് അവള്‍ തിരികെ ചോദിക്കില്ലെ..?"
"ഉം'
"അപ്പോള്‍?"
"നീ കൊടുക്കും"
"എന്‍റെ കയ്യില്‍ ഇപ്പം എവിടുന്നാ."
"ഒന്നു പോടാ ..ഈ ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കണമെങ്കില്‍ ഇത്തിരി തരികിടകള്‍ ഒക്കെ അറിയണം. പിന്നെ ലവടെ കയ്യില്‍ പൂത്ത കാശുണ്ട്...കുറെ നമ്മക്കടിച്ചു മാറ്റാം."
കുടിച്ചു കഴിഞ്ഞു തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അനിതയുടെ മെസ്സേജ് വന്നു.
"പണം വീട്ടിലേക്ക് അയച്ചോ?"
പിറ്റേ ദിവസം ക്ലാസില്‍ ചെന്നപ്പോള്‍ അവള്‍ ചോദിച്ചു.."വീട്ടിലേക്ക് വിളിച്ചോ..?"
"ഇല്ല,, പക്ഷേ പൈസ അയച്ചു."
"അതെന്തേ വിളിക്കാതിരുന്നത്?"
"കാശില്ലായിരുന്നു. നീ തന്നത് മൊത്തം അയച്ചു" അത് കേട്ടപ്പോള്‍ അവള്‍ ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ നൂറു രൂപ തന്നു.
"നീ ടെന്‍ഷന്‍ അടിക്കേണ്ടാ..ഫോണ്‍ ചെയ്യൂ.."
അത് കണ്ടപ്പോള്‍ മത്തായി കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിക്കുന്നത് കണ്ടു.
 ആ നൂറു രൂപ കൊണ്ട് ഉച്ചക്ക് ബിരിയാണി കഴിച്ചു. വയര് നിറഞ്ഞു പൊട്ടുമെന്ന് തോന്നി.
വൈകുന്നേരം ക്ഷത്രത്തിന് സമീപം അനിതയെ കണ്ടു.
"ഞാന്‍ വിളിച്ചു...അമ്മക്ക് ഇപ്പോള്‍ നല്ല സുഖമുണ്ട്."
അപ്പോള്‍ അവള്‍ പറഞ്ഞു."എന്‍റെ പ്രാര്‍ഥന ഈശ്വരന്‍ കേട്ടു."
അവളുമായി ഏറെ നേരം സംസാരിച്ചു. നേരം വൈകിയപ്പോള്‍ അവളുമായി ലേഡീസ് ഹോസ്റ്റല്‍ വരെ നടന്നു. തമാശകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ ഉറക്കെ ചിരിക്കുമായിരുന്നു. വെറുതെ ഉണ്ടാക്കി പറയുന്ന തമാശകള്‍. അപ്പോളൊക്കെ അവള്‍ ചിരിച്ചു കൊണ്ട് വിളിക്കും,,"നുണയന്‍."
തിരികെ പോയപ്പോള്‍ സ്വയം ചോദിച്ചു..ഇവള്‍ ഇത്ര മണ്ടി ആണോ?
ദിവസങ്ങള്‍ കഴിഞ്ഞു.
പലപ്പോഴായി അവളുടെ കയ്യില്‍ നിന്നും പല കള്ളങ്ങള്‍ പറഞ്ഞു പണം വാങ്ങി..അവള്‍ ഒന്നും തിരികെ ചോദിക്കില്ലായിരുന്നു.
അങ്ങനെ അവളുമായി കൂടുതല്‍ അടുത്തു. ഒരു അവധിക്കു അവള്‍കൊപ്പം നാട്ടിലേക്ക് ട്രയിനില്‍ വന്നു. മുഴുവന്‍ ചിലവും അവള്‍ എടുത്തു. പിന്നെ അതൊരു ശീലമായി. എല്ലാ അവധിക്കും ഒരുമിച്ചായിരുന്നു യാത്ര.
അവള്‍ കടം തരുന്ന പണം മത്തായിയുമായി അടിച്ചു പൊളിക്കുമായിരുന്നു.  വര്‍ഷാരംഭത്തില്‍ അവള്‍ ഫീസടക്കാന്‍ കൊണ്ട് വന്ന പൈസയില്‍ നിന്നും പതിനായിരം രൂപ വാങ്ങിയാണ് ആദ്യമായി ബൈക് വാങ്ങിയത്. ബൈക്കില്‍ നഗരത്തില്‍ കൂടി പായുമ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതി ആയിരുന്നു.
അവള്‍ ചോദിച്ചു.." ഈ ബൈക്..ആരുടെയാണ്?"
"ഇതെന്‍റെ സുഹൃത്തിന്‍റെയാണ് ..അവന്‍ നാട്ടില്‍ പോയിരിക്കുവാ..'
"നുണയന്‍.."
"ഹും എന്താ ഞാന്‍ പറയുന്നത് സത്യമാണ്."
" കോളേജില്‍ എല്ലാരും പറയുന്നു നിന്‍റെ ആണെന്ന്."
"അയ്യോ സത്യമായിട്ടും അല്ല. എന്‍റെ കയ്യില്‍ എവിടുന്നാ ഇതിനൊക്കെ പണം."
കുടിച്ചു ബോധമില്ലാതെ ഇഴഞ്ഞു നീങ്ങിയ ഒരു രാത്രിയില്‍ മത്തായി പറഞ്ഞു."നീ അവളോടു ഇഷ്ടമാണെന്ന് പറ."
"എന്തിന്?"
"ചുമ്മാ പറ..കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണാണ്...വെറുതെ കിടക്കട്ടെ.."
അന്ന് രാത്രി അവളെ വിളിച്ചു.
"എന്താ ..ഈ രാത്രിയില്‍?"
" നാളെ കാണണം ...ഒരുപാട് സംസാരിക്കാനുണ്ട്.."
"ഉം".
പിറ്റേ ദിവസം..പറഞ്ഞു..ഒരു വലിയ കള്ളം..
"അനിതയെ ജീവനേക്കാള്‍ കൂടുതല്‍ ഞാന്‍ സ്നേഹിക്കുന്നു."
അവളുടെ കണ്ണുകള്‍ വിടര്‍ത്തി അവള്‍ നോക്കി.
"എനിക്കും ഇഷ്ടമാണ്. ഒരു ദിവസം നീ ഇത് പറയുമെന്നു എനിക്കുറപ്പായിരുന്നു.എന്‍റെ പ്രാര്‍ഥന ദൈവം കേട്ടു."
കുറെ നാള്‍ അവളുമായി പ്രണയത്തില്‍ ആയിരുന്നു.
അതിര്‍വരംബുകള്‍ ലംഘിച്ച പ്രണയം. അവള്‍ക്ക് ഒരുപാട് വിശ്വാസം ആയിരുന്നു. കോളേജില്‍ എല്ലാവരും അറിഞ്ഞു. അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. പലപ്പോഴും സുഹൃത്തുക്കള്‍ക്ക് കുപ്പി വാങ്ങി കൊടുക്കുമ്പോള്‍ അവര്‍ വീട്ടില്‍ നിന്നും മാറി തരുമായിരുന്നു. ആ സമയങ്ങളില്‍ അവള്‍ വീട്ടില്‍ വന്നിരുന്നു. പ്രണയത്തില്‍ നിറഞ്ഞ നിമിഷങ്ങളിലെപ്പോഴോ ആണ് അവളുടെ വലതുകാലില്‍ നിന്നും പാദസരം ഊരിയെടുത്തത്. അപ്പോള്‍ അവള്‍ പറഞ്ഞു.
"അത് ഒന്നര പവന്‍ ഉണ്ട്.."
"പണയം വെയ്ക്കാനാ ...അടുത്ത മാസം തിരികെ തരാം."
അവള്‍ മറുപടി പറഞ്ഞില്ല.
അവസാന വര്‍ഷം ആയിരുന്നു. പരീക്ഷ കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
അവള്‍ കാത്തു നിന്ന ദിവസം മനപ്പൂര്‍വം പോയില്ല,.അന്ന് കോളേജിലെ അവസാന ദിവസം ആയിരുന്നു. ആ രാത്രിയില്‍ മഴ പെയ്തിരുന്നു. അവള്‍ മഴ നനഞ്ഞു നിന്നപ്പോള്‍ ഫോണ്‍ ചെയ്തു..
"നമ്മള്‍ തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു..നിനക്കു നല്ല ഒരു ഭാവി ഉണ്ടാകട്ടെ ..എന്നെ പ്രതീക്ഷിക്കേണ്ടാ.."
"ഉണ്ണീ"
"എനിക്കൊന്നും പറയാനില്ല..ഗുഡ് ബൈ .."
ആ രാത്രിയില്‍ മഴ നനഞ്ഞു അവള്‍ ഒരുപാടു കരഞ്ഞു.
പിറ്റേ ദിവസം മത്തായി പറഞ്ഞു.
"അനിത ആശുപത്രിയില്‍ അഡ്മിറ്റ് ആണ്.."
"എന്തു പറ്റി.?"
"ആത്മഹത്യ  ചെയ്യാന്‍ നോക്കി"
"നമുക്ക് പണി ആകുവോ..?"
"നീ ഇവിടെ നില്‍ക്കേണ്ടാ..വേഗം നാട്ടില്‍ പൊയ്ക്കൊ.."
കയ്യില്‍ കിട്ടിയതൊക്കെ വാരി വലിച്ചു ബാഗില്‍ തിരികിയപ്പോള്‍ അതിനുള്ളിലെവിടെയോ അവളുടെ പാദസരം ഉണ്ടെന്ന കാര്യം മറന്നു പോയി.
-------------------------------------------------------------------------------------------------------------------
ഉമ്മറത്തെ തൂണില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ അമ്മയുടെ ശബ്ദം
" ഒന്നു പോയി കുളിക്കൂ,,ഉണ്ണീ.."
തോര്‍ത്തുമെടുത്ത് പുഴക്കരയിലേക്ക് നടന്നു.
കുളി കഴിഞ്ഞു തിരികെ വന്നപ്പോള്‍ അമ്മ പറഞ്ഞു.
"ആ കുട്ടിയുടെ ഫോട്ടോ ഇഷ്ടായോ? ഞാന്‍ ശേഖരനെ വിളിക്കട്ടെ.."
"ഒന്നു നില്‍ക്ക് അമ്മേ ,,ഞാന്‍ വന്നതല്ലേ ഉള്ളൂ.."
മുറിയില്‍ ചെന്നു കോളേജിലെ നമ്പര് തപ്പിയെടുത്തു. വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത കന്നടക്കാരനോടു സംസാരിച്ചു. അയാള്‍ കമ്പ്യൂട്ടര്‍ ഇല്‍ തിരഞ്ഞു അനിതയുടെ  അഡ്രെസ്സ് പറഞ്ഞു തന്നു.
അന്ന് വൈകീട്ട് അമ്മയോട് പറഞ്ഞു. "ഞാന്‍ കണ്ണൂര്‍ വരെ പോകുന്നു. ഒരു സുഹൃത്തിനെ കാണാന്‍."
"ഇത്ര പെട്ടെന്ന്"
" ഉടന്‍ തന്നെ മടങ്ങി വരും"

വളഞ്ഞു തിരിഞ്ഞു കുന്നുകള്‍ ചുറ്റി കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ അനിതയെ കാണാന്‍ കൊതിച്ചു. ബാഗില്‍ അവളുടെ സ്വര്‍ണപാദസരം കരുതിയിരുന്നു.
വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞതാണ്. അവള്‍ക്ക് ഓര്‍മ കാണുമോ എന്തോ? വിവാഹം കഴിഞ്ഞിട്ടുണ്ടായിരിക്കും..എങ്കിലും സാരമില്ല.ഒന്നു കണ്ടാല്‍ മാത്രം മതി ..ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കണം.
അതൊരു ഗ്രാമം ആയിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് വണ്ടിയോടിച്ചത്. രാത്രി മുഴുവന്‍ ഉറങ്ങാത്തത്തിന്റെ ക്ഷീണം ഉണ്ടായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ വണ്ടിയോടിച്ച് നീങ്ങും പോള്‍ വഴിയില്‍ കണ്ടവരോടെല്ലാം വഴി ചോദിച്ചിരുന്നു.
ഒടുവില്‍ ഒരു പഴയ ഓലമേഞ്ഞ കുടിലിന് മുന്നില്‍ വണ്ടി നിര്ത്തി ഇറങ്ങിയപ്പോള്‍ സംശയിച്ചു. ഇത് തന്നെ ആണോ..? പിന്നെ ജീര്‍ണിച്ച തെങ്ങും തടിപ്പാലം കടന്നു മുറ്റത്തെത്തിയപ്പോള്‍ ഒരു വൃദ്ധന്‍ തറയില്‍ കിടന്നുറങ്ങുന്നത് കണ്ടു.
 കാല്‍പെരുമാറ്റം കേട്ടു അയാള്‍ കണ്ണുകള്‍ തുറന്നു.
"ആരാത്.. എനിക്കു കണ്ണിന് തീരെ കാഴ്ച ഇല്ല.."
"എന്‍റെ പേര് ഉണ്ണി.. ഞാന്‍ അനിതയുടെ ഒരു സുഹൃത്താണ്.."
"ഉം.."
"അനിത ഇവിടെ ഇല്ലേ.?"
"ഉവ്വ്".ഇപ്പോള്‍ വിളിക്കാം." എന്നിട്ടയാള്‍ ഉറക്കെ ചിരിച്ചു..അപ്പോള്‍ അയാള്‍ക്ക് ഭ്രാന്തുണ്ടെന്ന് തോന്നി. അയാളുടെ ചിരി കേട്ടപ്പോള്‍ അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു.
" ആരാ ...?"
"ഞാന്‍.........."
അപ്പോള്‍ അവള്‍ സൂക്ഷിച്ചു നോക്കി..."ഉണ്ണീ അല്ലേ..."
അവള്‍ ആകെ ക്ഷീണിച്ചിരുന്നു. കവിളുകള്‍ ഒട്ടി ,കണ്ണുകള്‍ കുഴിഞ്ഞിരുന്നു. അവളെ കണ്ടപ്പോള്‍ എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
ആ വൃദ്ധന്‍ എന്തൊക്കെയോ പുലംബിക്കൊണ്ടിരുന്നു.
"അച്ഛന്‍ ആണ് നല്ല സുഖമില്ല.ഉണ്ണി വരൂ..കയറിയിരിക്കൂ.."
ഒരു പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നപ്പോള്‍ അവള്‍ ചായ കൊണ്ട് വന്നു.
"ഉണ്ണി, ഒരു ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു..എന്‍റെ പ്രാര്‍ഥന ദൈവം കേട്ടു."
ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.
"ഞാന്‍ ഉണ്ണിക്ക് ഒരുപാട് പണം തന്നത്. ഞാന്‍ വലിയ പണക്കാരി ആയത് കൊണ്ടല്ല. ഇയാളെ ഒരുപാട് ഇഷ്ടമായതു കൊണ്ടായിരുന്നു."
"അനിത ,ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് നീ ക്ഷമിക്കണം." ഇത്രയും പറഞ്ഞു കൊണ്ട് അവളുടെ പാദസരം അവള്‍ക്ക് നേരെ നീട്ടി.
"ഇത് തരാന്‍ വന്നതാണ്."
അവള്‍ അത് വാങ്ങി.
"അപ്പോള്‍ നീ അന്ന് തന്ന പണം.."
"അതൊക്കെ അച്ഛന്‍ എന്നെ പഠിപ്പിക്കുവാന്‍ വേണ്ടി പലരോടായി കടം വാങ്ങിയതായിരുന്നു. ഒരു ദിവസം നീ അതൊക്കെ തിരിച്ചു തരുമെന്നു കരുതി. പക്ഷേ ഒരു വാക്ക് പോലും മിണ്ടാതെ നീ പോയി..ഞാന്‍ ആകെ തകര്‍ന്നു പോയി."

എല്ലാം ക്ഷമിച്ചു നീ എന്‍റെ കൂടെ വരൂ. എന്നു പറയാന്‍ മനസ്സ് കൊതിച്ചു. അപ്പോള്‍ അകത്തെ മുറിയില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു.
"അമ്മേ..ഞാന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി.."
ആ പെണ്‍കുട്ടി  ഇറങ്ങി വന്നു. അനിത പറഞ്ഞു." എന്‍റെ മോള്‍ ആണ്."
"ഭര്‍ത്താവ്?"
"രാവിലേ ജോലിക്ക് പോയി."
"ഞാന്‍ ഇറങ്ങുന്നു."
തിരികെ പോരുമ്പോള്‍...മനസ്സിലെവിടെയോ നഷ്ടബോധങ്ങള്‍ നിറഞ്ഞിരുന്നു. എങ്കിലും മനസ്സ് ശാന്തമായിരുന്നു.
ആ അവധിക്കാലം അങ്ങനെ കടന്നുപോയി..ഓര്‍ക്കാന്‍ ഒരുപാട് നൊമ്പരങ്ങള്‍ സമ്മാനിച്ചു കൊണ്ട്. നേരംപോക്കിനായി പറഞ്ഞ കുറെ നുണകള്‍..ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍..തിരികെ വന്നപ്പോള്‍ ആദ്യം പോയത് ബാങ്കിലേക്കാണ്.
നാല് ലക്ഷം രൂപയെടുത്തു. അത് അനിതയുടെ അഡ്രെസ്സില്‍ അയച്ചു. പലപ്പോഴായി അവളെ പറ്റിച്ചുണ്ടാകിയ പണം കൊണ്ട് ധൂര്‍ത്തടിച്ചതിനും അവളുടെ ജീവിതം തകര്‍ത്തത്തിനും ഇത് കൊണ്ട് പശ്ചാത്താപം ചെയ്യാന്‍ കഴിയില്ല എന്നറിയാം ..എങ്കിലും കുറഞ്ഞത് ഇതെങ്കിലും ചെയ്യണം.
ഫ്ലാറ്റിലേക്ക് പോകുമ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു.
"അടുത്ത അവധിക്കു വരുമ്പോള്‍ ശേഖരേട്ടന്‍ പറഞ്ഞ ആ പെണ്‍കുട്ടിയെ തീര്‍ച്ചയായും കാണണം കേട്ടോ,, ഉണ്ണീ.."

Friday, 13 April 2012

നിഴലിന്‍റെ മറുവശം


"എന്തിനാണ് ഇങ്ങനെയൊക്കെ...?
എല്ലാ ദിവസവും എന്നെ കാണാന്‍ വരുന്നത്. ഞാന്‍ ജോലി കഴിയുന്നിടം വരെ ഈ ഓഫീസിന്‍റെ ഒഴിഞ്ഞ കോണില്‍ എന്നെയും കാത്തു നില്‍ക്കുന്നത്? ചിലപ്പോള്‍ ഞാന്‍ ഒരുപാട് വൈകും ...എന്നിട്ടും..നമ്മള്‍ സുഹൃത്തുക്കള്‍ മാത്രമാണ് കേട്ടോ. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുത്..."
അവള്‍ ഇങ്ങനെ ഇപ്പോഴും പറയുന്നതാണ്. ഇതില്‍ അസാധാരണം ആയി ഒന്നും തന്നെ ഇല്ല. എന്നാലും എല്ലാ വൈകുന്നേരങ്ങളിലും അവളെ കാണുവാന്‍ വേണ്ടി മാത്രം ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അവള്‍ എത്ര വൈകിയാലും ഞാന്‍ ക്ഷമയോടെ കാത്തു നില്‍ക്കും. അവള്‍ വരുമ്പോള്‍ അവളുമൊത്ത്‌ നടക്കും..കുറെ സംസാരിക്കും. എന്നിട്ട് അവളെ ബസ്‌ സ്റ്റോപ്പില്‍ ഡ്രോപ്പ് ചെയ്തു തിരികെ വീട്ടിലേക്കു പോകും. കുറെ ദിവസങ്ങള്‍ ആയി എന്‍റെ ജീവിതം അവളെ ചുറ്റി ഇങ്ങനെ കറങ്ങുകയാണ്.
ഈ വന്‍ നഗരത്തില്‍ മഴയും, തണുപ്പും, വെയിലും, വസന്തവും വളരെ പെട്ടെന്ന് മാറി മാറി വന്നു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ..നഗരത്തിന്‍റെ ചടുലമായ അനിശ്ചിതാവസ്ഥയെ ഞാന്‍ സ്നേഹിച്ചിരുന്നു.ഇവിടെ എനിക്ക് ആരുമില്ലായിരുന്നു. പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. അപ്പോഴൊക്കെ എന്ത് ചെയ്യണമെന്നറിയാതെ മനസ്സ് പതറുന്നത് ഞാന്‍ അറിഞ്ഞിരുന്നു.
ചില വൈകുന്നേരങ്ങളില്‍ വീടിനടുത്തുള്ള കഫേയില്‍ പോവുക പതിവായിരുന്നു. അവിടെ താരതമ്യേന നല്ല തിരക്കാണ്. ചൂട് പൊന്തുന്ന പലതരത്തിലുള്ള കോഫികള്‍ ഞാന്‍ ആസ്വദിക്കുമായിരുന്നു. മഴ പെയ്യുന്ന വൈകുന്നേരങ്ങള്‍ എനിക്കു ഒരു പാടിഷ്ടമായിരുന്നു. കാരണം മഴത്തുള്ളികള്‍ ചിതറി വീണു മങ്ങിയ ചില്ലുജാലകത്തിനപ്പുറം നിറം മങ്ങിയ കാഴ്ചകള്‍ ഞാന്‍ കണ്ടിരുന്നു.
പലപ്പോഴും ഞാന്‍ അവിടെ അവളെ കണ്ടിരുന്നു. അവളെ ഞാന്‍ വെറുതെ ശ്രദ്ധിച്ചു. നീണ്ട മുടികള്‍ കൈകൊണ്ടു ഒതുക്കി ,അവള്‍ ചില്ല് ജാലകത്തില്‍ നോക്കി ഇരിക്കുമായിരുന്നു. പലപ്പോഴും അവള്‍ ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നത് ഞാന്‍ കണ്ടു.
ഒരു ദിവസം അവള്‍കൊപ്പം ..ഞാന്‍ ഇരുന്നു. ഒരുപാട് സംസാരിച്ചു. അന്ന് മുതല്‍ അവളെ കാണുവാന്‍ ഞാന്‍ സ്ഥിരമായി പോയി തുടങ്ങി.ഇരുട്ട് വീണു തുടങ്ങിയ ഒരു വൈകുന്നേരം അവളുടെ അനുവാദമില്ലാതെ കൈവിരലുകളില്‍ തൊട്ടു ഞാന്‍ പറഞ്ഞു." എനിക്കിഷ്ടമാണ്" .
" നമ്മള്‍ സുഹൃത്തുക്കള്‍ ,മാത്രമാണ്. അതില്‍ കൂടുതല്‍ ഒന്നും വേണ്ട"

രാത്രിയുടെ ആഴങ്ങളില്‍ , എന്‍റെ സ്വപ്‌നങ്ങള്‍ എന്നോട് ചോദിച്ചു. സുഹൃത്തുക്കള്‍ മാത്രം...അതില്‍ കൂടുതല്‍ ഒന്നുമില്ലേ?.
പക്ഷെ അവള്‍ എന്‍റെ മനസ്സില്‍ നിന്നും ദൂരെ മാറി പോയിരുന്നില്ല.

"നിന്‍റെ മനസ്സില്‍ വേറെ ആരെങ്കിലും?" ഞാന്‍ വളരെ ആകാംഷയോടെ ചോദിച്ചു.
"ഇല്ല. പ്രേമിക്കുന്ന, കല്യാണം കഴിക്കുന്ന ആളെ കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ എനിക്കുണ്ട്. പക്ഷെ നീ എന്‍റെ മനസ്സില്‍ ഉള്ള ഒരാള്‍ അല്ല.," അവള്‍ പറഞ്ഞു നിര്‍ത്തി.
" അപ്പോള്‍ ഞാന്‍.?"
"നീ എന്‍റെ നല്ല ഒരു സുഹൃത്താണ്. നിന്നെ പ്രേമിക്കാന്‍ എനിക്ക് കഴിയില്ല. സത്യം"
പക്ഷെ അവളെ മറക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളെ വീണ്ടും വീണ്ടും ഓര്‍ത്തു കൊണ്ടേയിരുന്നു.
ഒരു ദിവസം അവള്‍ പറഞ്ഞു."നീ ഒട്ടും സുന്ദരനല്ല. നിന്നെ പ്രേമിക്കാന്‍ എനിക്ക് കഴിയില്ല."
അവിടെ നഷ്ടങ്ങള്‍ തൂക്കിയ സ്വപ്നങ്ങളുടെ നിറം നഷ്ടപ്പെട്ട വേദന ഞാന്‍ അറിഞ്ഞു. വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കി ഞാന്‍ തീരുമാനിച്ചു. ഇനി അവളെ കാണില്ല ഒരിക്കലും.
ദിവസങ്ങള്‍ക്കു ശേഷം അവള്‍ എന്നെ വിളിച്ചു.
" എവിടെ ആണ്,നീ ...നിന്നെ എല്ലാ ദിവസവും ഞാന്‍ കാത്തു നിന്നു. പക്ഷെ നീ വന്നില്ല."
" ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയാണ്."
"ഇന്ന് കാണണം, സംസാരിക്കാനുണ്ട്."
തണുത്ത കാറ്റു വീശുന്ന തടാകത്തിനു തീരത്ത് അവളോട്‌ ചേര്‍ന്നിരുന്നപ്പോള്‍ ചോദിച്ചു.
"ഞാന്‍ അങ്ങനെ പറഞ്ഞത് ...?"
" സാരമില്ല., എനിക്ക് നിന്നെ മറക്കണം."
"കുറെ ദിവസങ്ങള്‍ കാണാതെ ഇരുന്നപ്പോള്‍ ....കാണണം എന്ന് തോന്നി. എന്നെ കാണാതിരുന്നപ്പോള്‍ വിഷമം തോന്നി ഇല്ലേ.."
"ഉവ്വ്"
 അന്ന് രാത്രി അവള്‍ ഫോണ്‍ വിളിച്ചു.
" നമുക്ക് കുറെ സമയം ഒരുമിച്ചു ചിലവഴിക്കാം. നാളെ മുഴുവന്‍ ....രാവിലെ മുതല്‍ ...സന്ധ്യ വരെ."
അന്ന് പകല്‍ മുഴുവന്‍ അവള്‍ക്കൊപ്പം ഞാന്‍ ചിലവഴിച്ചു. ഇരുട്ട് വീണു തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
" നിന്‍റെ കൂടെ ഇങ്ങനെ കൂട്ട് കൂടി നടക്കാന്‍ എന്ത് രസമാണ്. നീ ഒരു നല്ല വ്യക്തി ആണ്. "
അവളുടെ കൂടെ ഒരു പകല്‍ ചിലവഴിച്ചപ്പോഴും എന്‍റെ മനസ്സില്‍ നിറയെ നഷ്ടബോധമായിരുന്നു. അവള്‍ എന്നോട് ചേര്‍ന്ന് നിന്നു പലപ്പോഴും സംസാരിച്ചതാണ്. അവളുടെ ചുണ്ടുകള്‍ പലപ്പോഴും ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചത് പറഞ്ഞു കൊണ്ടിരുന്നു.
പിന്നെ ഒരു വൈകുന്നേരം അവള്‍ ചോദിച്ചു."ഞാന്‍ നിന്‍റെ വീട്ടില്‍ വരട്ടെ?"
" ഉം,..പക്ഷെ ഞാന്‍ അവിടെ ഒറ്റക്കാണ്.."
"അതിനെന്താ,..നീ എന്നെ കൊണ്ട് പോകില്ലേ."
"ഉം.കൊണ്ട് പോകാം"

ആ സന്ധ്യയില്‍ അവള്‍ എനിക്കൊപ്പം വീട്ടില്‍ വന്നു.
അടഞ്ഞു കിടന്ന ജനാലയില്‍ കൂടി അരിച്ചിറങ്ങി വന്ന മങ്ങിയ വെളിച്ചത്തില്‍ അവള്‍ ഒരു ചിത്രശലഭത്തെ പോലെ എന്‍റെ ഹൃദയത്തില്‍ പറന്നിറങ്ങി..ആ രാത്രി വെളുക്കിന്നിടം വരെ ..ഞങ്ങള്‍ പരസ്പരം ഒട്ടിക്കിടന്നു. അതി രാവിലെ എണീറ്റപ്പോള്‍ അവള്‍ പറഞ്ഞു.
" എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു."
അവള്‍ നടന്നിറങ്ങിയ വഴികളില്‍ വെറുതെ കണ്ണും നട്ടു ഞാന്‍ നിന്നു.
പിന്നെ ഒരുപാട് ദിവസങ്ങള്‍ ഞാന്‍ അവള്‍ക്കൊപ്പം വീട്ടില്‍ വന്നു.
ഒരു വൈകുന്നേരം ഞാന്‍ പറഞ്ഞു.
" എന്‍റെ വിവാഹമാണ്..ഞാന്‍ നാട്ടില്‍ പോകുന്നു."
"എന്ത്?"
" അതെ , ഇനി നമ്മള്‍ തമ്മില്‍ ഒരിക്കലും കാണരുത്?"
അപ്പോള്‍ അവള്‍ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി.അതില്‍ ഒരുപാട്  കുറ്റപ്പെടുത്തല്‍  ഉണ്ടെന്നു തോന്നി.
"നീ ചതിയനാണ്." അവള്‍  കരഞ്ഞു.
"അല്ല .......,എന്നെ പ്രേമിക്കാന്‍ കഴിയില്ല ..സുഹൃത്തുക്കള്‍ മാത്രമാണ് നമ്മള്‍ എന്ന് നീ പറഞ്ഞതല്ലേ...?"
"പക്ഷെ"
പക്ഷെ ,എന്ന വാക്കിനു ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ട്. അവള്‍ക്കു പറയാനുള്ളത് കേള്‍ക്കാതെ ഞാന്‍ വേഗത്തില്‍ നടന്നു. തിരിഞ്ഞു നോക്കിയില്ല. അപ്പോള്‍ ഇരുട്ട് വീണിരുന്നു.അന്ന് രാത്രിയില്‍ ഞാന്‍ ഒരുപാട് മദ്യപിച്ചിരുന്നു.
കണ്ണുകള്‍ കുഴഞ്ഞു കട്ടിലില്‍ കിടക്കുമ്പോള്‍ ഞാന്‍ അവളെ മറക്കാന്‍ ശ്രമിച്ചു. പിന്നെ ഫോണ്‍ എടുത്തു ..
അപ്പുറത്ത് മറ്റൊരു സ്ത്രീ ശബ്ദം.
" എവിടാരുന്നു ഇത്രയും നാള്‍ ...?ഒരു വിവരവും ഇല്ലായിരുന്നു..'
" അല്പം തിരക്കായിരുന്നു...ഞാന്‍ വരട്ടെ...?"
ആ രാത്രിയില്‍ ഞാന്‍ പുറപ്പെടുമ്പോള്‍ ...വെറുതെ ഓര്‍ത്തു..ഈ നഗരത്തില്‍ എനിക്കെല്ലാം ഉണ്ട്. സുഹൃത്തുക്കള്‍ , മദ്യം, മയക്കുമരുന്ന്, പിന്നെ ജീവിതം ആസ്വദിക്കാന്‍ വേണ്ട എല്ലാം.

Thursday, 29 March 2012

നൂല്‍പാലങ്ങള്‍


ചില ബന്ധങ്ങള്‍ നൂല്‍പാലങ്ങള്‍ പോലെയാണ്. എത്ര ദൃഢമാണെങ്കിലും ആടിയുലഞ്ഞു കൊണ്ടിരിക്കും.ചിലപ്പോഴൊക്കെ ഭയം തോന്നും. കാല്‍ വഴുതിയാല്‍ താഴെ അഗാധ ഗര്‍ത്തമാണ്. എത്രയോ ജീവിതങ്ങള്‍ നൂല്‍പാലങ്ങള്‍ പൊട്ടി താഴെ വീണിരിക്കുന്നു..ഒരിക്കലും കയറാനാവാത്ത വിധം താഴേക്ക് ..
ചില പ്രതീക്ഷകള്‍ ..അത് മാത്രമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നേരം പുലരുന്നതിന് മുന്‍പെ സൂസന്‍ കണ്ണു തുറന്നു,.എല്ലാ ദിവസവും പള്ളിയില്‍ മണി അടിക്കുന്നതു കേട്ടാണ് ഉണരുന്നത്. അപ്പോള്‍ നേരം വെളുത്തിട്ടുണ്ടായിരിക്കില്ല. പിന്നെ കട്ടിലില്‍ കിടന്നു കൊണ്ട് തന്നെ കുരിശ് വരക്കും .അരണ്ട വെളിച്ചത്തില്‍ കണ്ണുകള്‍ തുറന്നു കിടക്കും. കുറെ നാളുകളായി ഇങ്ങനെ ആണ്. അടുത്തു കിടന്നു മോള്‍ സുഖമായി ഉറങ്ങുകയാണ്. അവള്‍ ഇനിയും കുറെ സമയം ഉറങ്ങും.
അല്പ സമയം കഴിഞ്ഞപ്പോള്‍ എണീക്കണം എന്നു തോന്നി. മേശപ്പുറത്ത് പാതി നോക്കി വെച്ചിരിക്കുന്ന പരീക്ഷ കടലാസുകള്‍ ചിതറികിടക്കുന്നു .അതിനടുത്തായി വലിയ ഒരു കെട്ടില്‍ ഉത്തര കടലാസുകള്‍.,.നോക്കി കൊടുക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇനിയും ഒരുപാട് തീരാനുണ്ട്. ചില ഉത്തരങ്ങള്‍ വായിക്കുമ്പോള്‍ ചിരി വരും,ചിലത് വായിക്കുമ്പോള്‍ സങ്കടവും വരാറുണ്ട്. എത്ര കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് എന്നിട്ടും ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്ത കുട്ടികള്‍.., വല്ലാതെ നിരാശ തോന്നി.
പുതപ്പ് മാറ്റി കട്ടിലില്‍ നിന്നും ഇറങ്ങി.മുറിയില്‍ പുറത്തു വഴിയരികിലെ നിയോണ്‍ ബള്‍ബിന്റെ മങ്ങിയ പ്രകാശം ഉണ്ട്. അതി രാവിലെ പുറത്തു നേര്‍ത്ത കാറ്റുണ്ടെന്ന് തോന്നി..ആടുന്ന ഇലകളുടെ നിഴലുകള്‍ ജനാല കര്‍ട്ടനില്‍ കാണാം. ടേബിള്‍ ലാംബ് ഓണ്‍ ചെയ്തു ഉത്തര കടലാസുകള്‍ക്ക് മുന്നില്‍ ഇരുന്നു. കുറച്ചെങ്കിലും നോക്കി തീര്‍ക്കണം. ആദ്യമെടുത്തത് സോണിയുടെ പേപ്പര്‍ ആയിരുന്നു. നിസാര ചോദ്യങ്ങള്‍ക്ക് പോലും പൊട്ടത്തരങ്ങള്‍ എഴുതി വെച്ചിരിക്കുന്നു.ദേഷ്യം വരുന്നു. എത്ര പഠിപ്പിച്ചാലും  അവന്റെ തലയില്‍ കയറില്ല. സ്ഥിരമായി ക്ലാസിലും വരില്ല.അത് നോക്കാന്‍  തോന്നിയില്ല. മാറ്റിവെച്ചു...പിന്നെ നല്ലവണ്ണം പഠിക്കുന്ന പെണ്‍കുട്ടികളുടെ ഉത്തര കടലാസുകള്‍ നോക്കി.പെണ്‍കുട്ടികള്‍ ഏറെയും നല്ലവണ്ണം പടിക്കുന്നവരാണ്.അത് കൊണ്ട് ഉത്തര പേപ്പര്‍ നോക്കാന്‍ മടുപ്പ് തോന്നില്ല. നാലഞ്ച് പേപ്പര്‍ നോക്കിയപ്പോള്‍ നേരം വെളുത്തുവെന്ന്  തോന്നി. മോളു ഇപ്പോളും ഉറക്കമാണ്.വലിയ ശബ്ദത്തോടെ ടേബിള്‍ ക്ലോക്ക് ...മണി ആറ് ആയിരിക്കുന്നു. കുറെ നാളുകള്‍ക്ക് മുന്‍പ്  ക്ലോക്കില്‍ അലാറം വെച്ചതാണ്. എല്ലാ  ദിവസവും അലാറം അടിക്കുന്നതിന് മുന്പെ എണീക്കും. ഉണര്‍ന്ന് കിടക്കുമ്പോള്‍ അലാറം അടിക്കുന്നതു കേള്‍ക്കാന്‍ ഒരു രസമുണ്ട്..ആലസ്യത്തില്‍ നിന്നും ആരോ പിടിച്ച് എണീപ്പിക്കും  പോലെ....അടുക്കളയിലേക്ക് നടന്നു. ചായ ഉണ്ടാക്കി തിരികെ വന്നപ്പോഴും മോളു ഉറക്കമാണ്.അവളെ എണീപ്പിച്ചു .അപ്പോള്‍ ചിണുങ്ങി കൊണ്ട് അവള്‍ ചോദിച്ചു.
"ഇന്നും സ്കൂളില്‍ പോണോ മമ്മീ."
"പിന്നെ ..ഇന്ന് വെള്ളിയാഴ്ച അല്ലേ..?ഇന്നും കൂടി പോയാല്‍ മതി ,ഇനി രണ്ടു ദിവസം പോകണ്ടാ ."
അപ്പോള്‍ അവള്‍ മുഖം ചുളിച്ചു കൊണ്ട് കണ്ണുകള്‍  തിരുമ്മി.
അവള്‍ക്ക് അടുത്ത മാസം ആറ് വയസ്സു തികയും. എത്ര പെട്ടെന്നാണ് അവള്‍ വളരുന്നത്. അധികം വൈകാതെ അവള്‍ ചുരിദാര്‍ ഇടാന്‍ തുടങ്ങും ,പിന്നെ സാരിയുടുക്കും.പിന്നെ ഒരു ചെക്കന്‍റെ കൈ പിടിച്ചിറങ്ങി പോകും.
മോളു ഇറങ്ങി അടുത്ത മുറിയിലേക്ക്  പോയി.
വെറുതെ എന്തെല്ലാമാണ് ചിന്തിച്ചു കൂട്ടുന്നത്. എപ്പോഴും തനിച്ചായി പോകുന്നതിന്റെ ഭയമാണ്.വെറുതെ ഓരോ ഓരോ പേടികള്‍...,.ആശ്വസിക്കാന്‍ ശ്രമിച്ചു.
കറുത്ത  മഞ്ഞ പൂക്കളുള്ള സാരിയാണ് ഉടുത്തത്. അതുടുക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ നിറമുണ്ടെന്ന് തോന്നും ..അങ്ങനെ പറഞ്ഞത് സണ്ണിയാണ്.അങ്ങനെയൊക്കെ പണ്ട് പറഞ്ഞിരുന്നു.ഇപ്പോള്‍ പറയാറില്ല.വിവാഹം കഴിഞ്ഞിട്ടു എട്ട് വര്‍ഷം ആയി.ഇനിയും എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്. ജീവിതത്തിന്റെ തിരക്കുകള്‍ ..ചില വാക്കുകള്‍ എപ്പോഴും പ്രതീക്ഷകള്‍ നല്കുന്നു.
മോളു തനിയെ ഒരുങ്ങും.മുടി തനിയെ കെട്ടും .ഇപ്പോഴേ എല്ലാം തനിയെ ചെയ്യാന്‍ അവള്‍ക്കറിയാം.അവള്‍ സ്കൂളില്‍ പോകാന്‍ റെഡി ആയിരുന്നു.
എല്ലാ ദിവസവും ഇങ്ങനെയാണ്.അവള്‍ ആദ്യം തയാറായി നില്ക്കും.അവളുമൊത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കും. അവിടുന്ന് കോട്ടയത്തേക്ക് ട്രയിനില്‍ ഒരു മണിക്കൂര്‍ ..കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക്.അവിടെയാണ് മോളും പഠിക്കുന്നത്.അവള്‍ക്ക് ഇഷ്ടമാണ്  എല്ലാ ദിവസവും ട്രയിനില്‍ യാത്ര ചെയ്യാന്‍..,.
ചിലപ്പോഴൊക്കെ ട്രയിന്‍ താമസിക്കാറുണ്ട്. അന്നൊക്കെ പ്രിന്‍സിപ്പാള്‍ നല്ല വഴക്കും പറയും.
മോളുമൊത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നപ്പോള്‍ ട്രയിന്‍ താമസിക്കല്ലേയെന്ന് പ്രാര്‍ഥിച്ചു. കാരണം കുറെ നാള്‍ അവധിയെടുത്തത്തിന് ശേഷം തിരികെ കയറിയിട്ടു ഒരു മാസം തികയുന്നതേയുള്ളൂ.
തിരികെ ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതാണ്.."ഇത്തവണ നൂറു ശതമാനം വിജയം വേണം പ്ലസ് ടൂ കുട്ടികള്‍ക്ക്.പോര്‍ഷന്‍സ് ഡിസംബറിന് മുന്പ് തീര്‍ക്കണം." .
.അതിന്റെ അര്‍ത്ഥം ഇനിയും ലീവ് തരില്ല എന്നാണോ? അറിയില്ല.
ട്രയിന്‍ പെട്ടെന്ന് വന്നു.
സ്ഥിരം യാത്രക്കാരാണ് അധികവും. പരിചയമുള്ള മുഖങ്ങള്‍..,.ചിലപ്പോള്‍ നല്ല തിരക്കുണ്ടാവും, എങ്കിലും സ്ഥിരമായി ഏര്‍ണാകുളത്തേക്ക് പോകുന്ന ഒരു സ്ത്രീയുണ്ട്. അവര്‍ക്ക്മോളുവിനെ വലിയ ഇഷ്ടമാണ് ..എപ്പോളും അവളെ മടിയില്‍ ഇരുത്തും..അവള്‍ പുറത്തേക്ക് നോക്കി കാഴ്ചകള്‍ കണ്ടിരിക്കും.
ട്രയിന്‍ വിട്ടപ്പോള്‍ വെറുതെ സണ്ണിയെ പറ്റി ഓര്‍ത്തു. ഒരു ട്രയിന്‍ യാത്രയില്‍ ആണ് ആദ്യമായി കണ്ടത്..,.ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ്. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍..,.ട്രയിന്‍ ഇറങ്ങി നടന്നപ്പോള്‍ പിന്നില്‍ നിന്നു വിളിച്ചു.പിന്നെ കണ്ണുകളില്‍ തന്നെ നോക്കി പറഞ്ഞു."ഇയാളെ  ഒരുപാട് ഇഷ്ടമാണ്.എപ്പോഴും കാണണമെന്ന് തോന്നും"
ആദ്യം പേടിയാണ് തോന്നിയത്..വേഗം വീട്ടിലേക്ക് നടന്നു.വീട്ടില്‍ ചെന്നപ്പോള്‍ മമ്മിയോട് കാര്യം പറഞ്ഞു.ഇത്തിരി ആശ്വാസം തോന്നി.പിറ്റേ ദിവസവും ഇത് പോലെ പറഞ്ഞു. പിന്നെ ഒരു ദിവസം പറഞ്ഞു."എനിക്കു വിവാഹം കഴിക്കണം." അറിയാതെ എപ്പോഴോ തമ്മില്‍ അടുത്തു.പിന്നെ വാകമരങ്ങള്‍ നിറഞ്ഞ വഴിയോരത്ത് വെച്ചു ഒരുപാട് സംസാരിച്ചു. ഒത്തിരി സ്നേഹമുള്ള ചെറുക്കന്‍.,.വീട്ടില്‍ ആരും എതിര്‍ത്തില്ല..വിവാഹം.,പ്രണയത്തില്‍ കുതിര്‍ന്ന ദിവസങ്ങള്‍.,.മൂന്നു മാസങ്ങള്‍ക്ക് ശേഷം സണ്ണി ഗല്‍ഫിലേക്ക് പോയി. സിവില്‍ എന്‍ജിനിയര്‍.... രണ്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവധിക്കു വന്നു.പിന്നെ അവധികള്‍ കുറഞ്ഞു വന്നു.സ്വന്തമായി കമ്പനി തുടങ്ങി...തിരക്കുകള്‍ ...ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ വിളിക്കും...ഓരോരോ കാരണങ്ങള്‍ പറയും...പിന്നെ വെയ്ക്കും. കഴിഞ്ഞ വര്‍ഷം വന്നതാണ്. പക്ഷേ..എപ്പോഴും ഒറ്റയ്ക്കാണെന്ന തോന്നല്‍.,..എപ്പോഴും സണ്ണി കൂടെ വേണം എന്ന ആഗ്രഹം.അതാണ് എല്ലാ സങ്കടങ്ങള്‍ക്കും കാരണം ...പക്ഷേ സണ്ണിക്കു അത് മനസ്സിലാകുന്നില്ല.
വലിയ ശബ്ദത്തില്‍ ചൂളം വിളിച്ചു കൊണ്ട് ട്രയിന്‍ പായുകയാണ് .മോളു പുറത്തേക്ക് നോക്കി കാഴ്ചകള്‍ കാണുകയാണ്.അവളെ മടിയില്‍ ഇരുത്തിയിരിക്കുന്ന സ്ത്രീ അവളോടു എന്തൊക്കെയോ സംസാരിക്കുന്നു.അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നുണ്ട്.
ട്രയിന്‍ കോട്ടയത്ത് പെട്ടെന്ന് എത്തിയതായി തോന്നി. റെയില്‍വേ സ്റ്റേഷന്റെ തൊട്ട് ചേര്‍ന്നാണ് സ്കൂള്‍..,.ട്രയിന്‍ ഇറങ്ങി നടക്കുമ്പോള്‍ തിരമാലകള്‍ ഇരമ്പുന്നതുപോലെ കുട്ടികളുടെ ശബ്ദം കേള്‍ക്കാം. അതി രാവിലെ ചില കുട്ടികള്‍  സ്കൂളില്‍ എത്തും .ഓടി കളിക്കാന്‍ വേണ്ടി. എട്ടര ആകുമ്പോള്‍ ആണ് ക്ലാസ്സ് തുടങ്ങുന്നത്. പ്ലസ് ടു വിന്‍റെ ടീച്ചര്‍ ആയത് കൊണ്ട് സ്കൂള്‍ പിള്ളേരുടെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.പക്ഷേ ചിലപ്പോള്‍ തോന്നും മുതിര്‍ന്ന കുട്ടികള്‍ അതില്‍ കഷ്ടമാണെന്ന്.
മോളുവിനെ ക്ലാസ്സില്‍ വിട്ടിട്ട് സ്റ്റാഫ് റൂമില്‍ ചെന്നപ്പോള്‍ ബിന്ദു വിനെ കണ്ടു. ബിന്ദു ഇംഗ്ലിഷ് ടീച്ചര്‍ ആണ്. പലപ്പോഴും തോന്നും ഒരു നല്ല സുഹൃത്ത് ആണെന്ന്.കണ്ടപ്പോള്‍ അവള്‍ ചിരിച്ചു.
"സൂസന്‍ വന്നാല്‍ വേഗം ഒന്നു കാണണമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു."
ബിന്ദു പറഞ്ഞു.
"എന്താണ് കാര്യം എന്നു പറഞ്ഞോ ബിന്ദു."
"ഇല്ല,സാറിന്‍റെ പതിവായുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ആകും."
"ഉം"
പ്രിന്‍സിപ്പാള്‍ വളരെ ദേഷ്യകാരന്‍ ആണ്. ഓരോ കുട്ടിയും എങ്ങനെ പഠിക്കുന്നു.ഇനി എന്താണ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചെയ്യുക..ഇങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കും.
പ്രിന്‍സിപ്പാള്‍ എന്തൊക്കെയോ ധൃതിയില്‍ എഴുതുകയാരുന്നു. കണ്ടപ്പോള്‍ ചിരിച്ചു.
"ഗുഡ് മോണിങ്,സൂസന്‍.." .,"
" മോണിങ് സര്‍,കാണണം എന്നു പറഞ്ഞു."
"ഓ യെസ്,.എക്സാം റിസല്‍റ്റ് ..?"
"ഞാന്‍ ഇവാലുവേഷന്‍ കഴിഞ്ഞില്ല സര്‍.,ഉടനെ തീര്‍ക്കാം."
 അപ്പോള്‍ പ്രിന്‍സിപ്പാളിന്റെ മുഖം ചുളുങ്ങുന്നത് കണ്ടു.
"ഹറി അപ്,സൂസന്‍.,.അമ്പത് ശതമാനത്തില്‍ താഴെ മാര്‍ക് കിട്ടുന്ന കുട്ടികള്‍ക്ക് റീടെസ്റ്റ് വേണം .പിന്നെ സ്പെഷല്‍ ക്ലാസ്സ് . യു കാന്‍ ഗോ നൌ,,."
തിരികെ സ്റ്റാഫ് റൂമിലേക്ക് നടന്നപ്പോള്‍ അമ്പത് ശതമാനത്തില്‍ താഴെ മാര്‍ക് കിട്ടുന്ന കുട്ടികളുടെ മുഖം മനസ്സില്‍ വന്നു. ഇരുപതില്‍ കൂടുതല്‍ ഉണ്ടാകും.കൂടുതലും ആണ്‍കുട്ടികള്‍...,.
ആ ദിവസം വളരെ  പെട്ടെന്ന് പോയതായി തോന്നി. മോളുവിനെയും കൂട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ബിന്ദുവും കൂടെ ഉണ്ടായിരുന്നു.
സ്കൂള്‍ വിട്ട സമയം റോഡില്‍ നല്ല തിരക്കാണ്.നിറയെ വാഹനങ്ങള്‍ .ആണ്‍കുട്ടികള്‍ കൂട്ടമായും,അത് പോലെ തന്നെ പെണ്‍കുട്ടികളും. ചിലപ്പോള്‍ സ്കൂളിന്‍റെ മരത്തണലുകളില്‍ ഒറ്റപ്പെട്ടു മറഞ്ഞുനിന്നു സംസാരിക്കുന്ന  ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കാണാറുണ്ട്. അവരുടെ കണ്ണുകളില്‍ നിറയെ പ്രണയമാണ്. ആരെങ്കിലും ശ്രദ്ധിക്കുന്നു എന്നു കാണുംപോള്‍ ആണ്‍കുട്ടി ഓടി മറയുന്നതു കാണാം.അപ്പോള്‍ പെണ്‍കുട്ടി ഒരു ചമ്മലോടെ തിരിഞ്ഞു നില്‍കും. അവന്‍ ഒരു ദിവസം ഇത് പോലെ അവളുടെ ജീവിതത്തില്‍ നിന്നും ഓടി മറയുമ്പോള്‍ അവള്‍ ഇങ്ങനെ പിന്‍തിരിഞ്ഞു നില്‍ക്കുമോ.? അപ്പോള്‍ വാകമരങ്ങള്‍ക്ക് ചുവട്ടില്‍  സണ്ണിയുടെ തോളില്‍ തലചായ്ച്ച് ഇരുന്നതു ഓര്‍ത്തുപോയി.
ബിന്ദു യാത്ര പറഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ ചോദിച്ചു
"ഇനി രണ്ടു ദിവസം കഴിഞ്ഞു കാണാം.നാളെയെന്താ  പരിപാടി.?"
"ഒന്നും തന്നെ ഇല്ല..വെറുതെ മോളുവുമായി ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും."
ചിരിച്ചു കൊണ്ട് അവള്‍ നടന്നു. അവള്‍ എപ്പോഴും സന്തോഷവതി ആണ്.എല്ലാവരും അടുത്തുണ്ട്. വളരെ സ്നേഹമുള്ള ഭര്‍ത്താവ്.രണ്ടു കുട്ടികള്‍.,.ചിലപ്പോഴൊക്കെ അസൂയ തോന്നും.
അപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അനൌണ്‍സെമെന്‍റ് കേട്ടു.ട്രയിന്‍ വിവരങ്ങള്‍.,. മോളുവുമൊത്ത് തടി കൊണ്ട് നിര്‍മിച്ച ബെഞ്ചില്‍ ട്രയിന്‍ വരാന്‍ കാത്തിരുന്നു.വൈകാതെ ചൂളം വിളിച്ചു കൊണ്ട് ട്രയിന്‍ വന്നു. ഇനി വീട്ടിലേക്ക്..രാവിലെ ജോലിക്ക് പോയവര്‍ തിരികെ വീട്ടിലേക്ക് പോകുന്നു.പരിചയമുള്ള മുഖങ്ങള്‍.,..
അതിരാവിലെ തന്നെ ഉണര്‍ന്ന് ഉത്തര കടലാസുകള്‍ നോക്കാന്‍ തുടങ്ങി.ഒന്നും കഴിച്ചില്ല,വെറുതെ ചായ കുടിച്ചു കൊണ്ടിരുന്നു. മോളു കാര്‍ടൂണ്‍ കണ്ടു കൊണ്ടിരുന്നു.ഇടക്ക് അടുത്തു വന്നു അവള്‍ ഓരോന്ന് ചോദിക്കുമ്പോള്‍ ദേഷ്യം വരുന്നുണ്ടായിരുന്നു. എന്നിട്ടും ചിരിച്ചു കൊണ്ട് അവളോടു പറഞ്ഞു.
'മോളു പോയി ടി‌വി കാണൂ.മമ്മി ഇതൊന്നു നോക്കി തീര്‍ക്കട്ടെ,."
അപ്പോള്‍ മുഖം കൂര്‍പ്പിച്ചു കൊണ്ട് അവള്‍ ചിണുങ്ങും.
ഉച്ചയായപ്പോള്‍ നോക്കി തീര്‍ന്നു. ഒരു ചെറിയ ആശ്വാസം തോന്നി.പിന്നെ നിരാശയും. അമ്പത് ശതമാനത്തില്‍ താഴെ ഇരുപത്തിനാലു കുട്ടികള്‍ ഉണ്ട്.അപ്പോള്‍ സ്പെഷല്‍ ക്ലാസ്സിനെ പറ്റി ഓര്‍ത്തു.
പിന്നെ മോളുവിന്‍റെ അടുത്തു പോയി അവളെ കെട്ടിപിടിച്ചിരുന്നു.അല്പ നേരം.... അവളുടെ പിണക്കം പോയി എന്നു തോന്നി.
അവിടെ ഇരുന്ന്‍ അവള്‍ക്കൊപ്പം മയങ്ങി പോയി.
ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു ഉണര്‍ന്നു.
"ഹലോ."
"ഞാനാണ്."
 മനസിന് ഭാരമില്ലാതെയായി,സണ്ണിയുടെ ഫോണ്‍.., രണ്ടാഴ്ച കൂടിയാണ് വിളിക്കുന്നത്. എന്നാലും പരിഭവം ഇല്ല. ശബ്ദം കേള്‍കുമ്പോള്‍ ഒരുപാട് ആശ്വാസം ഉണ്ട്.
"എന്തുണ്ട് വിശേഷം?"
"സുഖം തന്നെ."
"ഞാന്‍ വൈകുന്നേരം ജിദ്ദ യിലേക് പോകും,നാളെ ഒരു മീറ്റിങ് ഉണ്ട്.പിന്നെ വിളിക്കാം ."
"ഞാന്‍ മോളുവിനെ വിളിക്കാം അവളോടു സംസാരിക്കാണോ?"
"വേണ്ട.ഞാന്‍ പിന്നെ വിളിക്കാം .തിരക്കുണ്ട്."
പിന്നെ ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം കേട്ടു.
തിരക്ക് എന്ന വാക്കിനെ എന്നോ വെറുക്കാന്‍ തുടങ്ങിയതാണ്. എന്നിട്ടും ജീവിതത്തില്‍ എല്ലാവര്‍ക്കും തിരക്കാണ്.പരസ്പരം മിണ്ടാന്‍ പോലും സമയമില്ലാത്ത വിധം തിരക്ക്.
 കഴിഞ്ഞ വര്‍ഷം സണ്ണി അവധിയെടുത്ത് വന്നതാണ്.രണ്ടാഴ്ച മാത്രം ആയിരുന്നെങ്കിലും നല്ല രസമുള്ള ദിവസങ്ങള്‍ ..ആയിരുന്നു. മോളു ഒരുപാട് സന്തോഷിച്ചിരുന്നു. അവള്‍ക്ക് പപ്പയും ഒത്തു ഇങ്ങനെ കറങ്ങി നടക്കാന്‍ വലിയ ഇഷ്ടമാണ്.
ഒരു ദിവസം സണ്ണിയുടെ അടുത്തു ചേര്‍ന്ന് കിടന്നു കൊണ്ട് ചോദിച്ചു.
"ഇനി നമുക്ക് നാട്ടില്‍ എന്തെങ്കിലും ബിസ്സിനെസ്സ് തുടങ്ങി ഒരുമിച്ച് നിന്നു കൂടെ?"
"നോ .നിനക്കറിയില്ല ,.എന്‍റെ ജോബ് ,അതെനിക്ക് വളരെ പ്രധാനമാണ്.നിനക്കു പറഞ്ഞാല്‍ മനസ്സിലാവില്ല."
ഇത്രയും പറഞ്ഞു കട്ടിലില്‍ നിന്നെണീറ്റ് ജനാലകള്‍ തുറന്നു അയാള്‍ പുറത്തേക്ക് നോക്കി നിന്നു.പിന്നെ ഒരു സിഗറെറ്റ് ചുണ്ടുകള്‍ക്കിടയില്‍ വെച്ചു തീകൊളുത്തി. പിന്നെ ആലോചിച്ചു കൊണ്ട് കട്ടിയുള്ള വെളുത്ത പുകകള്‍ പുറത്തേക്ക് ഊതിവിട്ടു.കുട്ടിക്കാലം മുതല്‍ സിഗറേറ്റിന്‍റെ പുക അലര്‍ജി ആണ്.അത് സണ്ണിക്കറിയാം.എന്നാലും അറിയുന്നതായി ഭാവിക്കില്ല. രാത്രിയില്‍ കുറെ നേരം തുമ്മി ..കാരണം മുറിയില്‍ സിഗറേറ്റിന്‍റെ മണം നിറഞ്ഞു നിന്നിരുന്നു. തുമ്മുന്നത് ശ്രദ്ധിക്കാതെ സണ്ണി സുഖമായി ഉറങ്ങി. അപ്പോള്‍ സണ്ണി വളരെ സെല്‍ഫിഷ് ആണെന്ന് തോന്നി.
ആ അവധിക്കാലം കഴിഞ്ഞു സണ്ണി പോയി. യാത്ര പറഞ്ഞു പോയപ്പോള്‍ വെറുതെ നോക്കി നിന്നു. കണ്ണുകള്‍ നിറയാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചു.എന്നിട്ടും...കണ്ണുകള്‍ക്ക് തീരെ അനുസരണ ഇല്ല എന്നു തോന്നി.
 രണ്ടു മാസം കഴിഞ്ഞപ്പോള്‍ വല്ലാതെ പുറം വേദനിക്കുന്നതായി തോന്നി. ആദ്യം കാര്യമാക്കിയില്ല .പിന്നെ വേദന കൂടി കൂടി വന്നു.തല ചുറ്റുന്നത് പോലെ തോന്നിയപ്പോള്‍ ആശുപത്രിയില്‍ ചെന്നു കുറെ ടെസ്റ്റുകള്‍ നടത്തി..
ഡോക്ടര്‍ വളരെ ശാന്തനായി പറഞ്ഞു."ഗര്‍ഭിണി ആണ്."  വളരെ സന്തോഷം തോന്നി.  അടിവയറ്റില്‍ അറിയാതെ സ്പര്‍ശിച്ചു. ഒരു ജീവന്‍ തുടിക്കുന്നു. മോളു എപ്പോഴും പറയും ആണ്‍കുട്ടികളെ വലിയ ഇഷ്ടമാണെന്ന്.
"പക്ഷേ ,ചെറിയ പ്രോബ്ലം ഉണ്ട് സൂസന്‍,എക്ടോപിക് ആണ്. അബോര്‍ഷന്‍ വേണ്ടി വരും .ഇല്ലെങ്കില്‍ വളരെ അപകടം ആണ്."
തല ചുറ്റുന്നത് പോലെ തോന്നി.
വീട്ടില്‍ ചെന്നപ്പോള്‍ സണ്ണിയെ  വിളിച്ചു.ഫോണ്‍ എടുക്കുന്നില്ല..ഒരാഴ്ച കഴിഞ്ഞു വിളിച്ചപ്പോള്‍ പറഞ്ഞു.
"നാളെ സര്‍ജറി ആണ്."
"എന്തു പറ്റി..?"
പിന്നെ കാര്യങ്ങള്‍ വിശദീകരിച്ചു.അപ്പോള്‍ പറഞ്ഞു.
"സാരമില്ല. എല്ലാം ശരി ആകും."
 വയറ്റില്‍ വളരാന്‍ തുടങ്ങിയ കുഞ്ഞിനെ പറ്റി ഓര്‍ത്തു.അറിയാതെ തെറ്റായ സ്ഥാനത്ത് ജീവന്‍ കുരുത്തപ്പോള്‍ അതെന്തു തെറ്റ് ചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രി മുറിയില്‍ കിടന്നപ്പോള്‍ ഒരുപാട് സങ്കടം തോന്നി. മോളുവിനെ മമ്മി വീട്ടില്‍ കൊണ്ടുപോയി..പകല്‍ സമയം അവള്‍ മമ്മിയുമൊത്ത് ആശുപത്രിയില്‍ വന്നു അടുത്തിരുന്നു കളിക്കും.പിന്നെ രാത്രി ആകുമ്പോള്‍ അവള്‍ മമ്മിയുമൊത്ത് പോകും. നാലു ദിവസം കഴിഞ്ഞു വീട്ടില്‍ പോയി.മമ്മി ഒരു മാസം വന്നു കൂടെ നിന്നു .
കുറെ മാസങ്ങള്‍ ലീവ് എടുത്തു.ശേഷം വീണ്ടും തിരികെ ജോലിക്ക് കയറി.പകരം കുട്ടികളെ പഠിപ്പിച്ച ഗസ്റ്റ് ടീച്ചര്‍ പുതിയ ആള്‍ ആയിരുന്നത് കൊണ്ടാവണം ..കുട്ടികള്‍ നല്ലവണ്ണം പരീക്ഷ എഴുതാതിരുന്നത്.
ചോറുണ്ട് കഴിഞ്ഞു വെറുതെ മയങ്ങിയപ്പോള്‍ ഉത്തര കടലാസുകള്‍ നോക്കുന്നത് സ്വപ്നം കണ്ടു. ചിലപ്പോള്‍ അങ്ങനെ ആണ് സ്വപ്നങ്ങള്‍ക്ക് പോലും സ്കൂളിന്‍റെ നിറം ആണ്.
 പകല്‍ സ്വപ്നത്തിന്‍റെ നിഴലുകള്‍ ജീവിതത്തിന് മേല്‍ പറക്കുകയാണെന്ന് തോന്നി.
 നാളെ ഞായര്‍ ആണെന്ന് ഓര്‍ത്തു.
രാവിലെ പള്ളിയില്‍ പോണം. പിന്നെയും പകല്‍സ്വപ്നങ്ങളിലേക്ക്....
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ദിവസങ്ങള്‍ കഴിഞ്ഞു.
ഇനി പരീക്ഷക്ക് നാല് മാസങ്ങള്‍..
സ്പെഷല്‍ ക്ലാസ്സുകള്‍ എടുക്കാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിക്കുന്നു. അങ്ങനെ ആണെങ്കില്‍ ട്രയിന്‍ കിട്ടില്ല .അത് പറഞ്ഞാല്‍ പ്രിന്‍സിപ്പാള്‍ സമ്മതിക്കില്ല.കൂടുതല്‍ ടെന്‍ഷന്‍.,.പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ മോളു തളര്‍ന്നിരിക്കും.ചിലപ്പോള്‍ രാത്രി ഒന്‍പത് അല്ലെങ്കില്‍ പത്ത്.
ഒരു ദിവസം വിളിച്ചപ്പോള്‍ സണ്ണി പറഞ്ഞു."സൂസന്‍,കോട്ടയത്ത് ഒരു വാടക വീട് നോക്കൂ.പരീക്ഷകള്‍ കഴിയുന്നിടം വരെ."
അത് നല്ല കാര്യം ആണെന്ന് തോന്നി. നാല് മാസത്തെ കാര്യമല്ലേ.
പിന്നെ സ്കൂളില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ അകലെ ഒരു വീട് കണ്ടു.ഒരു കുഞ്ഞ് വീട്. രണ്ടു മുറികള്‍ ,പക്ഷേ നല്ല ഭംഗി ഉണ്ട്. ഉയര്‍ന്നു നില്ക്കുന്ന മുറ്റത്തു നിറയെ ചെടികള്‍ . നഗരത്തിന് നടുവില്‍ ആണെങ്കിലും നല്ല ശാന്തമായ സ്ഥലം. ആ വീട് എടുത്തു.
മമ്മി എപ്പോഴും പറയുമായിരുന്നു കോട്ടയത്ത് സ്കൂളിനടുത്തായി ഒരു വീട് നോക്കാന്‍. ഒന്നുമില്ലെങ്കിലും ഈ യാത്ര ഒഴിവാക്കാമല്ലോ. കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ട് വന്നുള്ളൂ.ബാക്കിയെല്ലാം അവിടെ തന്നെ ഇട്ടു വീട് പൂട്ടി.രണ്ടാഴ്ച കൂടുംപോള്‍ പോയി വീട് തുറന്നു മുറിയൊക്കെ അടിച്ചു വൃത്തിയാക്കണം.
വന്നപ്പോള്‍ തന്നെ വേണ്ട സാധനങ്ങള്‍ വീട്ടില്‍ അടുക്കി വെച്ചു. പുസ്തകങ്ങള്‍  എല്ലാം എടുത്തിരുന്നു. അത് ചെറിയ കബ്ബോര്‍ഡില്‍ ഭംഗിയായി അടുക്കി വെച്ചു. മോളുവിന്  ആ ചെറിയ വീട് ഒത്തിരി ഇഷ്ടമായെന്ന് തോന്നി. അവള്‍ മുറ്റത്തു കൂടി ഓടി കളിച്ചു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വളരെ അഡ്ജസ്റ്റ് ആയി.എല്ലാം കൊണ്ടും നല്ല സൌകര്യം ആണെന്ന് തോന്നി.
ഞായറാഴ്ച പള്ളിയില്‍ പോയി .പള്ളിയിലേക്കും നടക്കാവുന്ന ദൂരമേയുള്ളൂ. തിരികെ വന്നു കഴിഞ്ഞു എന്തെങ്കിലും ഒന്നു വായിക്കാം എന്നു കരുതി.
 ആരോ ഗൈറ്റ് തുറക്കുന്ന ശബ്ദം കേട്ടു. ചെന്നു നോക്കിയപ്പോള്‍ നല്ല പരിചയമുള്ള മുഖം. അവന്‍ ചിരിച്ചു കൊണ്ട് അടുത്തേക്ക് നടന്നു വന്നു.
"സൂസന്‍ മിസ്സ് അല്ലേ,.?" അവന്‍ ചോദിച്ചു .
 "അതേ"
"എന്നെ മനസ്സിലായില്ല എന്നു തോന്നുന്നു." ചിരി മായ്കാതെ അവന്‍ ചോദിച്ചു.
അവനെ നല്ല പരിചയം ഉണ്ടെന്ന് തോന്നി.
"എനിക്കറിയാം ,പക്ഷേ പേര് മറന്നു പോയി."
"വിനു .ഞാന്‍ രണ്ടു വര്‍ഷം മുന്‍പ് പാസ് ഔട്ട് ആയതാണ്."
"ഓഹ് വിനു ചെറിയാന്‍ ,.സോറി വിനു .ഞാന്‍ പെട്ടെന്ന്."
അവന്‍ അടുത്ത വീട്ടിലേക്ക് കൈചൂണ്ടി കൊണ്ട് പറഞ്ഞു
"അതാണ് എന്‍റെ വീട്. ഇവിടെ പുതിയ താമസക്കാര്‍ വന്നു എന്നറിഞ്ഞു .ഇന്ന് രാവിലെ നോക്കിയപ്പോള്‍ മിസ്സിനെ കണ്ടു .അപ്പോഴാണ് മനസ്സിലായത്."
അടുത്ത വീട് വളരെ വലുതായിരുന്നു.ആ വീടിന്‍റെ വശം മാത്രമേ കാണാന്‍ സാധിക്കൂ.അത് കൊണ്ട് തന്നെ അവിടേക്കു ശ്രദ്ധിക്കാറില്ലായിരുന്നു.
"ഇപ്പോള്‍ എന്തു ചെയ്യുന്നു വിനു.?"
"ഞാന്‍ ബയോടെക്നോളജി ആണ്.രണ്ടാം വര്‍ഷം."
"അത് വളരെ ഇന്‍ററസ്റ്റിങ് ആണല്ലോ.?"
"ഉം ,കുഴപ്പമില്ല."
"വിനു കയറി വരൂ,ഞാന്‍ ചായ എടുക്കാം." അവന്‍ അകത്തേക്ക് വന്നു. പിന്നെ വെറുതെ പുസ്തകങ്ങളിലൊക്കെ കണ്ണോടിച്ചു. അപ്പോള്‍ മോളു അടുത്തേക്ക് വന്നു.ചായയുമായി ചെന്നപ്പോള്‍ അവള്‍ അവനോടൊപ്പം കളിക്കുന്നത് കണ്ടു. അവള്‍ അങ്ങനെയാണ് , എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കും. പിന്നെ വീട്ടില്‍ ആരെങ്കിലുമൊക്കെ വരുന്നത് അവള്‍ക്കിഷ്ടമാണ്.
ചായ കുടിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു.
"ഞാന്‍ ഇവിടെ ഒറ്റക്കാണ് മിസ്സ്. പപ്പയും മമ്മിയും പുറത്താണ് . കഴിഞ്ഞ വര്‍ഷം വന്നിട്ട് പോയതാണ്.എല്ലാ വര്‍ഷവും വരും." അപ്പോഴും അവന്‍ ചിരിച്ചു.ഇറങ്ങാന്‍ നേരത്ത് അവന്‍ പറഞ്ഞു."സമയം കിട്ടുമ്പോള്‍ മിസ്സ് മോളുമായി അവിടേക്കു വരണം,"
"തീര്‍ച്ചയായും വരാം."
വിനു നല്ലവണ്ണം പഠിക്കുന്ന കുട്ടി ആയിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും.ആരുമായും ഒരു ബഹളത്തിനും പോകില്ല.നല്ല മര്യാദക്കാരന്‍..,.വീട്ടില്‍ ധാരാളം പണം ഉണ്ട്, പക്ഷേ അവന് യാതൊരു അഹങ്കാരവും ഇല്ലായിരുന്നു. പണ്ട് അവന് കുട്ടികളുടെ മുഖം ആയിരുന്നു.ഇപ്പോള്‍ ഒരു വലിയ മുഖം ആണ്. കട്ടിയില്ലാത്ത മീശയും മുഖത്ത് അവിടെയും ഇവിടെയുമായി കുറ്റി രോമങ്ങളും ഉണ്ടായിരുന്നു.
അവനും ഒറ്റക്കാണെന്ന് തോന്നി. ചിലപ്പോള്‍ അല്ലായിരിക്കാം..
ശനിയാഴ്ച ചെങ്ങന്നൂര്‍ പോയി. വീടൊക്കെ വൃത്തിയാക്കി പിറ്റേന്ന് തിരിച്ചു വന്നു.
വൈകുന്നേരം വെറുതെ ഇരുന്നപ്പോള്‍ വിനുവിനെ ഓര്‍ത്തു. അവന്‍റെ വീട്ടില്‍  ചെല്ലാമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെന്നില്ല. പോകാമെന്നു കരുതി. മോളുവിനെയും ഒരുക്കി അടുത്ത വീട്ടിലേക്ക് നടന്നു. ഗൈറ്റ് തുറന്നപ്പോള്‍ മുറ്റത്തു മുഴുവന്‍ ഉണങ്ങിയ ഇലകള്‍ വീണു കിടക്കുന്നത് കണ്ടു. ഒരു പാട് മരങ്ങള്‍ ഉള്ളത് കൊണ്ടാവണം.പിന്നെ തനിയെ  ഒരു ആണ്‍ കുട്ടി താമസിക്കുമ്പോള്‍ മുറ്റം അടിച്ചു വൃത്തിയാക്കാനൊക്കെ മെനക്കെടുമോ.? വെറുതെ സംശയിച്ചു.
ബെല്ലടിച്ചപ്പോള്‍ അവന്‍ വാതില്‍ തുറന്നു.
"ആഹാ മിസ്സ് ആയിരുന്നോ..മോളുവും ഉണ്ടല്ലോ..? ഞാന്‍ ഇന്നലെ വന്നിരുന്നു,.പക്ഷേ ആരെയും കണ്ടില്ല."
"ഉം, ഞാന്‍ വീട്ടില്‍ പോയിരുന്നു."
വീടൊക്കെ അവന്‍ നല്ല ഭംഗിയായി സൂക്ഷിക്കുന്നുണ്ടെന്ന് തോന്നി. ടേബിള്‍ നിറയെ പുസ്തകങ്ങള്‍ തുറന്നു വെച്ചിരിക്കുന്നു. അവന്‍ പഠിക്കുകയായിരുന്നെന്ന് കണ്ടപ്പോള്‍ മനസ്സിലായി.
"വിനു സ്റ്റഡി ആയിരുന്നോ.?"
"ഇപ്പോള്‍ ചുമ്മാ തുറന്നതാണ്, പിന്നെ എന്‍റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്.ഞങ്ങള്‍ ഒരുമിച്ചാണ് സ്റ്റഡി."
അപ്പോള്‍ അകത്തെ മുറിയില്‍ നിന്നും  ഒരു പെണ്‍കുട്ടി  ഇറങ്ങി വന്നു.
"ഇതെന്‍റെ ഫ്രണ്ട് ,പേര് ജൂലി ..ഇവിടെ ഹോസ്റ്റല്‍ ഇല്‍ ആണ് സ്റ്റേ ...ചിലപ്പോള്‍  ഇവിടെ വരും.കംപൈന്‍ സ്റ്റഡി."
അവള്‍ വളരെ മോഡേണ്‍ ആയിരുന്നു. ചിരിക്കുമ്പോള്‍ അവളുടെ ഭംഗിയുള്ള പല്ലുകള്‍ കാണാം. അവളുടെ വെള്ളാരംകണ്ണുകള്‍ തിളങ്ങിയിരുന്നു.
അല്പ സമയം അവരോടു സംസാരിച്ചിരുന്നു.
തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍ അവരെ പറ്റി ഓര്‍ത്തു. ഇപ്പോള്‍ കുട്ടികള്‍ വളരെ സ്വാതന്ത്ര്യം ഉള്ളവരാണെന്ന് തോന്നി. അല്ലെങ്കില്‍ വെള്ളാരംകണ്ണുകള്‍ ഉള്ള സുന്ദരിയായ പെണ്‍കുട്ടി ഒരു ആണ്‍കുട്ടി തനിയെ താമസിക്കുന്ന വീട്ടില്‍ വന്നു പോകില്ലല്ലോ?
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പള്ളികഴിഞ്ഞു എല്ലാവരും പോയി.
അവിടെ കുറെ സമയം ചിലവഴിക്കണമെന്ന് തോന്നി. വലിയ കരിങ്കല്‍പടവുകളില്‍ ഇരുന്നപ്പോള്‍ കാറ്റാടിമരങ്ങളുടെ ഇലകളില്‍ തടയുന്ന കാറ്റ് ചൂളംവിളിക്കുന്നത് പോലെ തോന്നി. വൈകുംനേരങ്ങളിലെ നേര്‍ത്ത വെയിലിന്‍റെ ഇളം ചൂടില്‍ പകല്‍സ്വപ്നങ്ങള്‍ പിടിമുറുക്കുന്നത് പോലെ ..
മോളുവും വിനുവും താഴെ കരിങ്കല്‍ പടവുകള്‍ അവസാനിക്കുന്നിടത്ത് നില്‍ക്കുകയാണ്. അവളുടെ കൈകളില്‍ എന്തോ ഒന്നുണ്ട്. കൈകള്‍ മുറുക്കി അടച്ചു അതെന്താണെന്ന് വിനുവിനോടു ചോദിക്കുന്നു. അവന്‍ കൊച്ചു കുട്ടികളെ പോലെ ആലോചിച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ ചിരി വന്നു.
പള്ളിയില്‍ പോകാന്‍ ഒരുങ്ങി ഇറങ്ങിയപ്പോള്‍ അവനെ കണ്ടതാണ് .അവനും പള്ളിയില്‍ വരുന്നു എന്നു പറഞ്ഞു. മൂന്നു പേരും കൂടി നടന്നപ്പോള്‍ അവന്‍ മോളുവിന്‍റെ  വിരല്‍ത്തുമ്പ് പിടിച്ചിരുന്നു.
എത്ര പെട്ടെന്നാണ് അവള്‍ അവനുമായി അടുത്തത്. ഇപ്പോള്‍ അവനെ വലിയ ഇഷ്ടമാണ്. സ്കൂള്‍ വിട്ടു വരുമ്പോള്‍ തന്നെ വിനുവിന്‍റെ അടുത്തു പോകണം ,അവിടെയിരുന്ന് കളിക്കണം. വൈകുമ്പോള്‍ അവന്‍ വീട്ടില്‍ കൊണ്ട് വന്നു വീടും.പിന്നെ അല്‍പസമയം വര്‍ത്തമാനം പറയും. അവന് കൂടുതലും സയന്‍സിനെ പറ്റി സംസാരിക്കാനായിരുന്നു ഇഷ്ടം. ചിലപ്പോള്‍ അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ താല്പര്യം തോന്നും. വിനു അടുത്തുള്ളത് ഭാഗ്യമാണെന്ന് തോന്നും കാരണം ജീവിതത്തില്‍ പഴയത് പോലെ വിരസത ഇല്ല. ഒന്നുമില്ലെങ്കിലും ,എന്തെങ്കിലും സംസാരിക്കാന്‍ ആരെങ്കിലുമുണ്ടല്ലോ .
ഒരു ദിവസം അവനോടു ചോദിച്ചു. ചോദിക്കണമെന്ന് വിചാരിച്ചതല്ല.
"ജൂലി എപ്പോഴും വീട്ടില്‍ വരുമോ?"
"എയ് ഇല്ല മിസ്സ്,അവള്‍ ആകെ രണ്ടു തവണയെ വന്നിട്ടുള്ളൂ. ചിലപ്പോള്‍ അവള്‍ക്ക് പഠിക്കുന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ടാകും .ഞാന്‍ അത് ക്ലിയര്‍ ചെയ്യും." ഇത്രയും പറഞ്ഞിട്ട് അവന്‍ വീട്ടിലേക്ക് പോയി.
"പോകാം മമ്മി " മോളു ചോദിച്ചപ്പോള്‍ പകല്‍സ്വപ്നത്തില്‍ നിന്നും അടര്‍ന്ന് വീണു.
കരിങ്കല്‍ പ്പടവുകളില്‍ നിന്നെണീറ്റ് കൈകളില്‍ പറ്റിയ പൊടി തട്ടിക്കളഞ്ഞു കൊണ്ട് നടന്നു.
പകല്‍ മങ്ങി തുടങ്ങിയിരുന്നു. വീട്ടിലേക്ക് പോകും വഴി വഴികച്ചവടക്കാരുടെ തിരക്കാണ്.
വിനു വീട്ടില്‍ വന്നിട്ടാണ് പോയത്. ഇറങ്ങിയപ്പോള്‍ പറഞ്ഞു.
"മിസ്സ്, ഞാന്‍ എന്‍റെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോകും. നാല് ദിവസം കഴിഞ്ഞേ വരൂ."
പിറ്റേന്ന് അവന്‍ പോയതില്‍ പിന്നെ വീട്ടിലേക്ക് വരാന്‍ ആരും ഉണ്ടായിരുന്നില്ല. ആകെ ഒറ്റപ്പെട്ടത് പോലെ വീണ്ടും തോന്നി. മോളുവിനും ആകെ വിഷമം ആയിരുന്നു. വിനുചേട്ടന്‍ എപ്പോള്‍ വരുമെന്ന് സദാസമയവും ചോദിച്ചു കൊണ്ടിരുന്നു.ആ ദിവസങ്ങളില്‍ സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞു സന്ധ്യ മയങ്ങുംപോള്‍ അവന്‍റെ വീട്ടിലേക്ക് നോക്കുമായിരുന്നു. അവിടെ ആകെ ഇരുണ്ടു കിടന്നിരുന്നു.
നാല് ദിവസങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയത്. പകല്‍ സ്കൂളിന്‍റെ തിരക്കില്‍ നിന്നും ഭയന്നോടി വീട്ടിലെത്തുംപോള്‍ അവിടെ ഏകാന്തതയുടെ നിമിഷങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
നാലാം ദിവസം വൈകുന്നേരം വീട്ടിലേക്ക് നടന്നപ്പോള്‍ പതിവിലും കൂടുതല്‍ വേഗതയുണ്ടായിരുന്നു. മോളു ചോദിച്ചു കാരണം എന്താണെന്ന്.
വിനുചേട്ടന്‍ വന്നു കാണും എന്നു പറഞ്ഞപ്പോള്‍ അവള്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു.
പ്രതീക്ഷിച്ചത് പോലെ ഗൈറ്റ് തുറന്നപ്പോള്‍ അവന്‍ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു. മനോഹരമായി ചിരിച്ചു കൊണ്ട്.
"വിനുചേട്ടന്‍ ഇല്ലാതിരുന്നത് കൊണ്ട് ഒരു രസവുമില്ലായിരുന്നു.അല്ലേ മമ്മി .?"
മോളു അവന്‍റെ കൈകള്‍ പിടിച്ചുകൊണ്ടു പറഞ്ഞു. അവന്‍ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്തോ പോലെ തോന്നി.
അവന്‍ വന്നതിനു ശേഷം ദിവസങ്ങള്‍ വേഗത്തില്‍ വന്നുപോയി. അങ്ങനെ പരീക്ഷ അടുത്തപ്പോള്‍ സ്കൂള്‍ അടച്ചു. സ്റ്റഡി ഡൈസ് ആണ് കുട്ടികള്‍ക്ക്. വേഗത്തില്‍ പോര്‍ഷന്‍സ് തീര്‍ത്തു.സ്പെഷല്‍ ക്ലാസുകള്‍ എടുത്തു മനസ്സും ശരീരവും തളര്‍ന്നിരുന്നു. ഇനി ഒരാഴ്ച കഴിഞ്ഞു പോയാല്‍ മതി. വീട്ടില്‍ വന്നപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.
മോളു വിനുവിനൊപ്പം പോയിരുന്നു. അവളുടെ പരീക്ഷകളൊക്കെ നേരത്തെ തീര്‍ന്നത് കാരണം മുഴുവന്‍ സമയവും വിനുവിനൊപ്പം ആണ്.കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു പേരും വന്നു. അവളുടെ കയ്യില്‍ കുറെ കടലാസുകള്‍ ഉണ്ടായിരുന്നു. കട്ടിയുള്ള ഡ്രോയിങ് കടലാസുകള്‍.,. അപ്പോഴാണ് വിനു നല്ലവണ്ണം ചിത്രങ്ങള്‍ വരക്കും എന്നു മനസ്സിലായത്..മോളു കടലാസുകള്‍ ചുരുളഴിച്ചു കാണിച്ചു. അവളില്‍ നിന്നും അത് വാങ്ങി നോക്കിയപ്പോള്‍ കണ്ണാടിയില്‍ നോക്കുന്നത് പോലെ തോന്നി. മോളു പറഞ്ഞു."ഇത് മുഴുവന്‍ മമ്മിയുടെ പടങ്ങള്‍ ആണ്..വിനുചേട്ടന്‍ വരച്ചതാ,."
ആ ചിത്രങ്ങളില്‍ ഒരു സ്ത്രീയുടെ ഹൃദയമാണ് അവന്‍ വരച്ചിരിക്കുന്നതെന്ന് തോന്നി. ഏകാന്തതയില്‍ അവളുടെ ഹൃദയം എപ്പോഴും തുടിക്കുന്നുണ്ടായിരുന്നു.
എത്ര ശ്രമിച്ചിട്ടും പുഞ്ചിരിക്കാന്‍ സാധിച്ചില്ല.
അവന്‍ മോളുവിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു."മോളുവിന്‍റെ മമ്മി എത്ര സുന്ദരി ആണ്, അത് കൊണ്ടല്ലേ ഞാന്‍ പടം വരച്ചത്."
അറിയാതെ ചിരിച്ചു .അപ്പോള്‍ കൈകള്‍ കൊണ്ട് മുഖം മറയ്ക്കണം എന്നു തോന്നി.
അന്ന് വൈകുന്നേരം അവന്‍ ഏറെ വൈകിയിട്ടും ഇരുന്നു സംസാരിച്ചു. ചിലപ്പോള്‍ അവന്‍ മുഖത്തേക്ക് നോക്കുമ്പോള്‍ മുഖം കുനിഞ്ഞുപോകുമെന്ന് കരുതി.പിന്നെയും വൈകിയപ്പോള്‍ അസ്വസ്ഥത പോലെ. അവനോടു പറഞ്ഞു.
"ഇന്ന് പരീക്ഷകള്‍ക്ക് മുന്‍പുള്ള അവസാന ദിവസം ആയത് കൊണ്ട് ഭയങ്കര തിരക്കായിരുന്നു. ഉറക്കം വരുന്നുണ്ട്,"
"വീട്ടില്‍ ചെന്നിട്ടു ഒന്നും ചെയ്യാനില്ല. വെറുതെ മിസ്സിനോട് സംസാരിക്കാം എന്നു കരുതി."
"ഞാന്‍ ഉറങ്ങാന്‍ പോകുന്നു. പോകുമ്പോള്‍ വിനു വാതില്‍ അടച്ചേയ്ക്കൂ.ഞാന്‍ പിന്നെ പൂട്ടികൊള്ളാം."
ഇത്രയും പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു.അവനൊപ്പം ഇരിക്കാന്‍ ധൈര്യം ഇല്ലായിരുന്നു.
അവന്‍ പിന്നെയും കുറെ സമയം അവിടെ ഇരുന്നു. പിന്നെ മുറിയുടെ വാതില്‍ക്കല്‍ വന്നു പറഞ്ഞു."മിസ്സ് ഞാന്‍ പോകുന്നു.വാതില്‍ അടച്ചു കൊള്ളൂ.."
മുറ്റത്തെ ചരലില്‍ കൂടി അവന്‍റെ കാലൊച്ചകള്‍ അകന്നുപോകുന്നത് കേട്ടു. അവന്‍റെ മനസ്സില്‍ എന്തൊക്കെയോ ആഗ്രഹങ്ങള്‍ ഉണ്ടെന്ന് തോന്നി.കതകിന് കുറ്റിയിട്ടു ഉറങ്ങാന്‍ ശ്രമിക്കുമ്പോളും മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു.
 വരച്ച ചിത്രങ്ങള്‍ അവിടെ വെച്ചിട്ടാണ് അവന്‍ പോയത് .അത് ഒന്നും കൂടി കാണണം എന്നു മനസ്സ് പറഞ്ഞു, എടുത്തു നോക്കി. അവന്‍ നിറങ്ങള്‍ കൊണ്ട് മായാജാലം തീര്‍ത്തതാണെന്ന് തോന്നി .
ജീവിതം ഒരു നൂല്‍പാലത്തില്‍ നില്‍ക്കുകയാണ്.അലക്ഷ്യമായി ആടിക്കൊണ്ട്.
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ജീവിതം നിറയെ സ്വപ്നങ്ങള്‍ മാത്രമായിരുന്നു. പ്രതീക്ഷയോടെ കണ്ടുറങ്ങി നേരം വെളുക്കുമ്പോള്‍ വിട പറയുന്ന സ്വപ്നങ്ങള്‍.,.എന്നിട്ടും ഹൃദയത്തിന്‍റെ പാളിയില്‍,ഏതോ  ഒരു ഒഴിഞ്ഞ കോണില്‍ അല്പം ദൌര്‍ബല്യം പോലെ വീണ്ടുമൊരു മോഹം കയറി കൂടുന്നു. മനസ്സിന്‍റെ ബലം കുറഞ്ഞു അത് നേര്‍ത്തതാകുന്നു. തനിച്ചിരുന്ന ദിവസങ്ങളില്‍ വിറക്കുന്ന വിരല്‍തുംബുകളില്‍ കണ്ണീര്‍ തുള്ളികള്‍ വീണിരുന്നു. കാതുകള്‍ അകലെ നിന്നും വരുന്ന ശബ്ദത്തിന് വേണ്ടി ദാഹിച്ചിരുന്നു. നിശബ്ദമായി കണ്ണുകള്‍ ഫോണില്‍ നോക്കിയിരുന്നിരുന്നു. ഫോണ്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രം ശബ്ദിച്ചിരുന്നു. പിന്നെ ശബ്ദത്തിന്‍റെ ഒലികള്‍ വഴിവക്കിലെവിടെയോ വീണുടഞ്ഞു കൊണ്ടിരുന്നു. അപ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന ഭയത്തെ വെറുത്തു തുടങ്ങി.
പ്രഭാതമായതറിയാതെയാണ് കണ്ണുകള്‍ തുറന്നത്.വീണ്ടുമൊരു പ്രഭാതം.
ആദ്യമായി വിനു വീട്ടിലേക്ക് വരരുതേ എന്നു ആഗ്രഹിച്ചു.വെറുതെ ..അവനോടു ദേഷ്യം ഒന്നുമില്ലായിരുന്നു. പക്ഷേ അവന്‍ വരുമെന്ന് ഉറപ്പായിരുന്നു. പതിവുപോലെ അവന്‍ വന്നു അവളെയും കൂട്ടിക്കൊണ്ടു പോയി. ഒന്നും സംസാരിച്ചില്ല.
വൈകുന്നേരം മോളു നിര്‍ബന്ധിച്ചപ്പോള്‍ പാര്‍ക്കില്‍ പോയി. തിരക്കില്ലാത്ത ദിവസം. പാര്‍ക്കില്‍ നിറയെ ആളുകള്‍.,.മോളു കുറെ കുട്ടികള്‍കൊപ്പം കളിക്കുന്നു.അടുത്തു നിന്നപ്പോള്‍ അവന്‍ ചോദിച്ചു .
"എന്തു പറ്റി മിസ്സ് ,ആകെ ഒരു ദുഖം പോലെ?"
"ഒന്നുമില്ല വിനു."
"പിന്നെ?"
"വിനു എന്‍റെ ചിത്രങ്ങള്‍ വരച്ചത് എനിക്കിഷ്ടമായില്ല..പിന്നെ ഞാന്‍ സുന്ദരി ആണെന്ന് പറഞ്ഞതും"
"സോറി മിസ്സ്.ഞാന്‍ അറിയാതെ,പിന്നെ മിസ്സിനോട് എനിക്കു വല്ലാത്തൊരു അഫ്ഫെക്ഷന്‍ തോന്നുന്നു."
അത് കേള്‍കേണ്ടിയിരുന്നില്ല.അപ്പോള്‍ മുഖം കൂടുതല്‍ ചുവന്നു.
"വിനു ഇനി വീട്ടിലേക്ക് വരരുത്."
വേഗത്തില്‍ ചെന്നു മോളുവിനെയും കൂട്ടി വീട്ടിലേക്ക് നടന്നു. വിനു പിന്നാലെ വന്നില്ല ..അവനാകെ പരിഭ്രമിച്ചിരുന്നു.
വീട്ടില്‍ ചെന്നു അല്പം കഴിഞ്ഞപ്പോള്‍ സണ്ണി വിളിച്ചു.
"എന്തുണ്ട് വിശേഷം ?"
"സുഖം"
"എന്നാണ് സ്കൂള്‍ അടക്കുന്നത്?"
"മാര്‍ച്ച് 30"
"മോളു..?"
"ഉറങ്ങി"
"ഞാന്‍ പിന്നെ വിളിക്കാം."
"സണ്ണി, എനിക്കൊരു കാര്യം പറയാനുണ്ട്.?"
"എന്താ? പറയൂ"
"എനിക്കു സണ്ണിയെ കാണണം ."
"എന്താ പെട്ടെന്ന്.?"
"മനസ്സിന് ഒരു സുഖമില്ല."
"വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ടാ.."
"അല്ല ..എന്‍റെ വിഷമങ്ങള്‍ ...?"
"നിനക്കെന്താണ് ഇത്ര ദുഖം.,ഞാന്‍ കഷ്ടപ്പെടുന്നില്ലേ ...അത് നമ്മുടെ മോള്‍ക്ക് വേണ്ടിയും നിനക്കു വേണ്ടിയും അല്ലേ..? ഞാന്‍ ജോലി ഉപേക്ഷിച്ചു നാട്ടില്‍ വന്നു നില്‍ക്കണം അതാണ് വേണ്ടതെങ്കില്‍ നടക്കില്ല .."
ഫോണ്‍ കട്ട് ചെയ്ത ശബ്ദം ..
അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------


രാത്രിയില്‍ മഴ ചാറുന്നുണ്ട്. കണ്ണുകള്‍ തുറന്നു സമയം നോക്കി ,മോളു നല്ല ഉറക്കമാണ്.ശബ്ദമുണ്ടാക്കാതെ ഇറങ്ങി നടന്നു. നേര്‍ത്ത മഴത്തുള്ളികള്‍ വീണപ്പോള്‍ ഹൃദയഭിത്തികള്‍ക്ക്  വേഗത കൂടി വിറച്ചു. കാല്‍വിരലുകള്‍ തട്ടി ചരലുകള്‍ തെറിക്കുന്നത് അറിഞ്ഞു.അപ്പോള്‍ അവന്‍ വാതില്‍ തുറന്നിട്ടിരുന്നു. അകത്തു കടന്നപ്പോള്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി.
ഞെട്ടിയുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നെന്ന് കരുതാന്‍ പ്രയാസം തോന്നി. പതിവായി കാണുന്ന ദുസ്വപ്നം. പിന്നെ മോളുവിനെ നെഞ്ചോട് ചേര്‍ത്ത് കിടത്തിയുറങ്ങി.
പിന്നെ ഒരു രാത്രിയില്‍ ..പിടയ്ക്കുന്ന മനസ്സോടെ..വേഗത്തില്‍ നടന്നു.. മനസ്സ് പായുകയാണ്..ഒരു കുതിരയുടെ വേഗത്തോടെ..ദൂരെ നിന്നും വരുന്ന ശബ്ദം വഴിവക്കില്‍ വീണുടഞ്ഞ യാഥാര്‍ത്ഥ്യം മാത്രം ആണ്.അത് എപ്പോഴേ  നഷ്ടപ്പെട്ടു പോയിരിക്കുന്നു. പിന്നെ ഇപ്പോള്‍ ജീവിതം മോഹങ്ങള്‍ മാത്രമാണ്.  ചില നിമിഷങ്ങള്‍ക്ക് വേണ്ടി മാത്രം ജീവന്‍ വെയ്ക്കുന്ന  മോഹങ്ങള്‍...,..വാതില്‍ ചാരി കിടക്കുകയായിരുന്നു..അകത്തു കയറിയപ്പോള്‍. വെള്ളാരംകണ്ണുള്ള സുന്ദരിയുടെ ചിരികള്‍ കേട്ടു. അവനൊപ്പം അവള്‍ ഉണ്ട്. അവര്‍ സംസാരിക്കുന്നത് കേട്ടു. അപ്പോള്‍ മനസ്സിലായി..അവള്‍ അവന്‍റെ സുഹൃത്ത് മാത്രമല്ല.
ഇരുട്ട് വീണു കിടന്ന മുറ്റത്തു കൂടി തിരികെ നടന്നപ്പോള്‍ ആരും കാണരുതേ എന്നായിരുന്നു പ്രാര്‍ത്ഥന.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

പരീക്ഷകള്‍ തീര്‍ന്നു .
ഇനി ഇവിടെ  നില്‍ക്കുന്നില്ല എന്നു തീരുമാനിച്ചു. മുന്‍പ് തീരുമാനിച്ച പോലെ കോട്ടയത്തെ വീട് ഒരു താല്കാലികമായ മാറ്റം തന്നെ ആയിരുന്നു. കുറെ മാസങ്ങള്‍ താമസിക്കാന്‍ വേണ്ടി മാത്രം. ഇനി ഇങ്ങോട്ട് തിരികെ വരുന്നില്ല. വീട് പൂട്ടി താക്കോല്‍ ഉടമസ്ഥന് കൊടുത്തു. പിന്നെ മോളുവുമൊത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. വിനു വരച്ച ചിത്രങ്ങള്‍ ആ വീട്ടില്‍ എവിടെയോ കിടപ്പുണ്ടായിരുന്നു.
അടുത്ത വര്‍ഷം ചെങ്ങന്നൂര്‍ ഉള്ള സ്കൂളിലേക്ക് ട്രാന്‍സ്ഫെര്‍ വാങ്ങി.ജീവിതം പതിവുപോലെ തന്നെ..
സ്കൂള്‍ ,,,കുട്ടികള്‍,, പരീക്ഷകള്‍ വന്നു പൊയ്കൊണ്ടിരുന്നു.
പിന്നെ ഒരു ദിവസം ഫോണ്‍ വന്നു.
"ഞാനാണ് "
"ഉം"
"അടുത്ത മാസം വരുന്നു."
"എത്ര നാള്‍ "
" പത്തു ദിവസം."

പത്തു ദിവസത്തെ അവധിക്കാലം ..സണ്ണി വരുന്നു. തിരക്കില്‍ നിന്നും ...കുറച്ചു ഒഴിവ് ദിനങ്ങള്‍.. ആഘോഷിക്കാന്‍...,..വന്നിട്ട് പോകുമ്പോള്‍ ഒരുപാട് നൊമ്പരങ്ങള്‍ ബാക്കിയാകും.
എങ്കിലും അയാള്‍ തിരിച്ചു പോകും..
പിന്നെയും ജീവിതം നൂല്‍പാലങ്ങളില്‍ കൂടി ഇഴഞ്ഞു നീങ്ങും.

Sunday, 18 March 2012

ജീവന്‍ തുടിക്കുന്ന സ്വപ്നം..


ഒരു ട്രയിന്‍ യാത്രയുടെ വിരസതയിലേക്ക് കടന്നു വന്ന അപരിചിതന്‍ നേരംപോക്കിനായി  പറഞ്ഞ ജീവിതാനുഭവം ആണ് ഈ കഥയുടെ പ്രചോദനം. കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ്..പക്ഷേ അനുഭവങ്ങള്‍ സത്യമാണ്.
---------------------------------------------------------------------------------


കാറ്റ് വീശുന്ന ,നിറം മങ്ങിയ ഒരു ദിവസം ആയിരുന്നു അത്.കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയപ്പോള്‍ വെയില്‍  മങ്ങി,പിന്നെ ശക്തമായ മഴയുടെയും കാറ്റിന്റെയും ലക്ഷണമെന്നോണം ആകാശത്ത് മിന്നല്‍ തിളങ്ങാന്‍ തുടങ്ങി.
വളരെ അലസമായ ഒരു ദിവസം ജൈംസിനെ സംബന്ധിച്ചത് അതായിരുന്നു ആ ദിവസത്തിന്റെ പ്രത്യേകത.ഒഫ്ഫീസില്‍ നിന്നും ഉച്ചയായപ്പോള്‍ തിരികെ വീട്ടില്‍ വന്നതാണ്.ഹാഫ് ഡേ ലീവ് ..ആദ്യമായാണ് രാവിലെ ജോലിക്ക് ചെന്ന ശേഷം ലീവ് എടുത്തു തിരികെ പോരുന്നത്.എല്ലാവരെയും അലസന്‍മാര്‍ എന്നു മുദ്ര ചാര്‍ത്തുന്ന ജൈംസിന് അലസതയുടെ ഏടുകള്‍ തന്‍റെ ജീവിതത്തിലും കടന്നു കൂടുകയാണോ എന്നു ഭയമുണ്ടായിരുന്നു.

കാറ്റടിക്കുമ്പോള്‍ ആടിയുലയുന്ന ജനാല കര്‍ട്ടനില്‍ നോക്കി അയാള്‍ കിടന്നു.മഴ പെയ്യാന്‍ പോവുകയാണ്.മഴയുടെ സംഗീതം അയാള്‍ക്ക് ഏറെ ഇഷ്ടമാണ്.തന്‍റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും മഴ കൂട്ടിനുണ്ടായിരുന്നു.മഴ പെയ്യുമ്പോള്‍ ജനാലകള്‍ തുറന്നിട്ട് ഉറങ്ങാന്‍ നല്ല രസമാണ്. വളരെ പെട്ടെന്ന് ഉറക്കം വരും. മഴത്തുള്ളികള്‍ക്കൊപ്പം മനസ്സും തുള്ളിക്കളിക്കും.പിന്നെ സ്വപ്നങ്ങളുടെ താഴ്വരയിലേക്കു അയാള്‍ യാത്രയാകും ...വെറുതെ സ്വപ്നങ്ങളില്‍ അലയാന്‍ അയാളിക്കിഷ്ടമാണ്...അതിര്‍ വരംബുകള്‍  ഇല്ലാത്ത സ്വപ്നങ്ങള്‍.....,...ജയിംസ് അറിയാതെ മയക്കത്തിലേക്ക് വഴുതി വീണു.പാതിമയക്കത്തില്‍ സ്വപ്നങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ ചിത്രങ്ങള്‍ വരക്കുന്നത് അയാള്‍ അറിഞ്ഞിരുന്നു.നിറമുള്ള ഓര്‍മകള്‍..,സുഹൃത്തുക്കള്‍ ,കലഹങ്ങള്‍.,..വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിച്ചു..
വെളുത്ത പൂക്കള്‍ വിരിഞ്ഞ മരങ്ങളുടെ കീഴില്‍ ..നീളന്‍ വരാന്തയുള്ള തന്‍റെ കോളേജ് കെട്ടിടം അയാള്‍ക്ക് കാണാം.
അതി മനോഹരമായ ഒരു സായാഹ്നം ,.കോളേജില്‍ നിന്നും എല്ലാവരും വീട്ടിലേക്ക് പോകുന്നു.ക്ലാസ്സ് റൂമുകള്‍ അടക്കുന്ന ശബ്ദം കേള്‍ക്കാം..പിന്നെ അവളുടെ ശബ്ദം കേട്ടപ്പോള്‍ കണ്ണുകള്‍ തുറക്കണമെന്ന് തോന്നി.പിന്നെ അയാള്‍ കണ്ണുകള്‍ കൂട്ടിയടച്ചു.
"ജയിംസ്,നീ സ്വപ്നങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ..?" അത് മീരയുടെ ശബ്ദം ആയിരുന്നു. ആ ചോദ്യം അവള്‍ ഒരുപാട് തവണ ചോദിച്ചതാണ്.അവളുടെ പ്രിയപ്പെട്ട വിഷയം 'സ്വപ്നങ്ങള്‍' സ്വപ്നങ്ങളില്‍ അവള്‍ ഗവേഷണങ്ങള്‍ വരെ നടത്തിയിരുന്നു.
"ഇല്ല..നമ്മള്‍ ഇതേപ്പറ്റി ഒരുപാട് തവണ സംസാരിച്ചതല്ലേ."ജയിംസ് മറുപടി പറഞ്ഞു.
"അതേ ,പക്ഷേ സ്വപ്നങ്ങളില്‍ എനിക്കു വിശ്വാസം ഉണ്ട്.നമുക്ക് നിസ്സാരമായി ഉഴിവാക്കാനാവാത്ത എത്രയോ സ്വപ്നങ്ങള്‍ ആണ് നാം ദിവസവും കണ്ടു മറക്കുന്നത്.അത് മറ്റേതോ ലോകത്തേക്കുള്ള വാതിലാണ്."മീര സ്വപ്നങ്ങളുടെ കാര്യത്തില്‍ ഒരു പണ്ഡിത ആയിരുന്നു.അവള്‍ തര്‍ക്കിച്ചു കൊണ്ടിരുന്നു.
"ഇല്ല,എനിക്കത് അംഗീകരിക്കാന്‍  കഴിയില്ല.ഒരു അനുഭവം പോലുമില്ലാതെ നിനക്കെങ്ങനെ ഇതൊക്കെ പറയാന്‍ കഴിയുന്നു.?"
"എനിക്കറിയാം,ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. പഠിക്കുകയും ചെയ്തു..സ്വപ്നങ്ങളും അവയുടെ പ്രവചനങ്ങളും.."
"വെറുതെ,,പുസ്തകങ്ങള്‍ കള്ളം പറയും.ആര്‍ക്ക് വേണമെങ്കിലും വെറുതെ ഒരു പുസ്തകം എഴുതാം. പിന്നെ ശാസ്ത്രീയമായി തെളിവുകള്‍ ഒന്നുമില്ലല്ലോ..?"ജയിംസ് തര്‍ക്കിച്ചു കൊണ്ടിരുന്നു.
"നമുക്ക് കാണാനാവാത്ത പലതും നമുക്ക് ചുറ്റും ഉണ്ട്.പ്രേതങ്ങള്‍ ആത്മാക്കള്‍ ..ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ അമ്മ പറഞ്ഞതോര്‍ക്കുന്നു.അമ്മയുടെ അച്ഛന്‍ മരണശേഷം അമ്മയുടെ സ്വപ്നങ്ങളില്‍ വന്നു സംസാരിക്കാറുണ്ടായിരുന്നു.സ്വപ്നങ്ങള്‍ ഒരു മാധ്യമം ആണ്.ആത്മാക്കള്‍ക്ക് നമ്മളോട് സംസാരിക്കാനുള്ള ഒരു നേര്‍ത്ത പ്രതലം.
അപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.
"ശരി,നമുക്കിത് ഇവിടെ നിര്‍ത്താം,നേരം വൈകുന്നു.പിന്നെ നീ മരിച്ചാല്‍ നിനക്കു എന്‍റെ സ്വപ്നങ്ങളിലേക്ക് സ്വാഗതം. വരാന്‍ മടിക്കരുത്." അയാള്‍ അവളെ പരിഹസിച്ചു.
"തീര്‍ച്ചയായും,,നിന്നെ ഞാന്‍ സ്വപ്നങ്ങളില്‍ വന്നു ശല്യം ചെയ്യും."

അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു..അപ്പോള്‍ ഇരുട്ട് വീണിരുന്നു. പുറത്തു ചാറ്റല്‍ മഴയുണ്ടായിരുന്നു.ആകാശത്ത് ഇടിമിന്നല്‍ വെട്ടി തിളങ്ങി.
നാളെ ഓഫീസില്‍ നേരത്തെ പോകണം. അയാള്‍ ചില ഫൈലുകള്‍ നോക്കാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.
------------------------------------------------------------------------------------------------------------

കുട്ടിക്കാലം മുതല്‍ അവര്‍ ഒരുമിച്ചായിരുന്നു..ഒരേ സ്കൂള്‍ ഇല്‍ പഠിച്ചു ..പിന്നെ ഒരുമിച്ച് തീരുമാനിച്ചു ഒരേ കോളേജില്‍ എത്തി. പഠിക്കാന്‍ അതി സമര്‍ത്ഥര്‍ ..ആത്മാര്‍ഥ സുഹൃത്തുക്കള്‍...പക്ഷേ അവര്‍ എപ്പോഴും വഴക്കിടുമായിരുന്നു.ആ കലഹങ്ങളില്‍ സൌഹൃദത്തിന്റെ ആഴമുള്ള ബന്ധം ഉണ്ടായിരുന്നു.മീര എന്നും അറിവുകള്‍ തേടിക്കൊണ്ടിരുന്നു.പുസ്തകങ്ങള്‍ വായിച്ചും എഴുതിയും അവള്‍ ദിവസങ്ങള്‍ ചിലവഴിച്ചു.പക്ഷേ ജയിംസ് കോളേജ് രാഷ്ട്രീയത്തിലും ,ക്രിക്കെറ്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു.എന്നിരുന്നാലും എല്ലാ വൈകുന്നേരങ്ങളിലും കുറഞ്ഞത് ഒരു മണിക്കൂര്‍ അവര്‍ സംസാരിക്കുമായിരുന്നു.പരസ്പരം വഴക്കു കൂടുമായിരുന്നു..എല്ലാം മറന്നു തര്‍ക്കിക്കുമായിരുന്നു..അവളുടെ ഇഷ്ട വിഷയം സ്വപ്നങ്ങള്‍ ആയിരുന്നു.പക്ഷേ അയാള്‍ അതില്‍ ഒട്ടും തല്‍പരനായിരുന്നില്ല.
പലപ്പോഴും  അവള്‍ സ്വപ്നങ്ങളെ കുറിച്ച് പറയുമ്പോള്‍ ..അയാള്‍ മുഖം വികൃതമാക്കി പരിഹസിക്കുമായിരുന്നു..പിന്നെ അയാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അനിശ്ചിതാവസ്ഥയെ പറ്റി സംസാരിക്കും.എന്നെങ്കിലുമൊരിക്കല്‍ അവള്‍ സ്വപ്നങ്ങള്‍ വെടിഞ്ഞു ജീവിത യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചു.

അങ്ങനെയാണ് ആ സൌഹൃദം അവര്‍ ആഘോഷിച്ചത്.
ഒടുവില്‍ കോളേജിലെ മരങ്ങള്‍ പൂത്തുലഞ്ഞ ഒരു വസന്തകാലത്ത് പരീക്ഷകള്‍ കടന്നു  വന്നു.
രണ്ടു പേരും നല്ലവണ്ണം പരീക്ഷക്ക് തയ്യാറെടുത്തു.
പക്ഷേ ...പരീക്ഷ എഴുതാന്‍ മീര വന്നില്ല. ആരോ പറഞ്ഞു .."അവള്‍ സുഖമില്ലാതെ കിടക്കുകയാണ് ..ഈ കൊല്ലം പരീക്ഷ എഴുതാനാവില്ല."
അത് കേട്ടു ജയിംസ് വളരെ വിഷമിച്ചു.
വെളുത്ത പൂക്കള്‍ വിരിഞ്ഞ മരങ്ങള്‍ക്ക് താഴെയുള്ള നീളന്‍ വരാന്തയില്‍ പരീക്ഷ അവസാനിച്ച ദിവസം അയാള്‍ തനിച്ചിരുന്നു.
കുറെ നാളുകള്‍ കഴിഞ്ഞു.
അയാള്‍ അവളെപ്പറ്റി ഒന്നും അറിഞ്ഞില്ല..
റിസല്‍റ്റ് വന്നപ്പോള്‍ ജൈംസിന് നല്ല മാര്‍ക് ഉണ്ടായിരുന്നു. ഉപരി പഠനത്തിനായി അമേരികയില്‍ നിന്നും സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അയാള്‍ക്ക് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധം മൂലം അയാള്‍ അത് സ്വീകരിച്ചു.

മീരയുമായി അയാള്‍ വേര്‍പിരിയുകയായിരുന്നു. പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ എന്നും സഹായിച്ച കൂട്ടുകാരി..
അവളെ ഇനി കാണില്ല എന്നു തോന്നി..
യാത്രയാകുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അയാള്‍ അവളുടെ വീട്ടില്‍ പോയിരുന്നു.കായല്‍ തീരത്തെ ആ വീട് പൂട്ടികിടക്കുകയായിരുന്നു. അടുത്ത വീട്ടിലെ ആരോ പറഞ്ഞു."ആ കുട്ടിയുടെ ചികില്‍സക്കായി അവര്‍ മദ്രാസിലേക്ക് പോയി."

പിന്നെ അവളോടു യാത്ര പറയാതെ അയാള്‍ അമേരിക്കയിലേക്ക് പോയി.

 വര്‍ഷങ്ങള്‍ക്ക് ശേഷം .......

കല്‍ക്കത്ത നഗരത്തിലെ തിരക്കേറിയ ഇടുങ്ങിയ തെരുവുകള്‍ അയാള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.എവിടെയും ജനക്കൂട്ടം,മാലിന്യകൂമ്പാരങ്ങള്‍.,പിന്നെ യാചകര്‍....,..മഞ്ഞ നിറമുള്ള കാറുകള്‍...,..ബ്രിറ്റിഷുകാര്‍ പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍.,..
പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഇരുന്നപ്പോള്‍ പുറത്തു വേനല്‍ ചുട്ടു പൊള്ളുന്നത് അറിഞ്ഞില്ല.
ഒരാഴ്ചത്തെ ബിസ്സിനെസ്സ് യാത്രയില്‍  ആയിരുന്നു ജയിംസ്.തിരക്കേറിയ ജീവിതം..ഒരുപാട് കൂടിക്കാഴ്ചകള്‍....,..നൂതനമായ ആശയങ്ങള്‍...,.. അയാളെ എല്ലാവരും ആകര്‍ഷിച്ചു..മുന്‍നിര കമ്പനികളില്‍ അയാള്‍ ക്ലാസ്സുകള്‍ എടുത്തു. പത്രങ്ങളില്‍ അയാള്‍ നിറഞ്ഞു നിന്നു..
അങ്ങനെ ഒരു പ്രധാനപ്പെട്ട ചടങ്ങില്‍ അയാള്‍ അധ്യക്ഷന്‍ ആയിരുന്നു.
ഏകദേശം ഇരുനൂറില്‍ പരം പ്രമുഖര്‍ പങ്കെടുത്ത ആ സമേളനത്തില്‍ അയാള്‍ വാണിജ്യ വ്യവസായ രംഗത്ത് രാജ്യം കൈവരിക്കേണ്ട പുരോഗതിയെ പറ്റി സംസാരിച്ചു.പിന്‍ നിരയിലെ സീറ്റില്‍ എവിടെയോ കണ്ടു മറന്ന ഒരു മുഖം അയാള്‍ കണ്ടു. തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകള്‍ തിരിച്ചറിയാന്‍ അധികം സമയം വേണ്ടി വന്നില്ല..
അയാള്‍ മനസ്സില്‍ പറഞ്ഞു.'മീര'
പണ്ടെങ്ങോ ..കാലത്തിന്‍റെ ഒഴുക്കില്‍ നഷ്ടപ്പെട്ടു പോയ കൂട്ടുകാരി.ഇപ്പോള്‍ കണ്‍മുന്നില്‍..... ,... പ്രസംഗം  ദൃതിയില്‍ അവസാനിപ്പിച്ചു അയാള്‍ ആളുകള്‍ക്കിടയിലൂടെ അവളുടെ അടുത്തേക്ക് നടന്നു.  അപ്പോള്‍ അവള്‍ മെല്ലെ എണീറ്റു.
"മീര ,.മീര ..അല്ലേ..?"
"അതേ, എന്നെ തിരിച്ചറിയുമെന്ന് ഞാന്‍ കരുതിയില്ല.പക്ഷേ ഈ ശബ്ദം ..ഞാന്‍ ഓര്‍ക്കുകയായിരുന്നു.ഒരു മാറ്റവുമില്ലാത്ത ശബ്ദം,." അവള്‍ പറഞ്ഞു.
"സുഖമല്ലേ.."
" അതേ."
"ഞാന്‍ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ടായിരുന്നു .,പിന്നെ തിരക്കുകള്‍ ...ഒന്നിനും സമയമില്ല..പിന്നെ ഒരിക്കലും കാണുമെന്നു കരുതിയതല്ല."
"ഞാനും" അവള്‍ പറഞ്ഞു.
മീര അയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
രണ്ടു മണിക്കൂര്‍ അവര്‍ ചിലവഴിച്ചു. അല്പ സമയം സംസാരിച്ചു.കല്‍കതയിലെ ഒരു പരസ്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായിരുന്നു അവള്‍..,.
സംസാരിച്ചപ്പോള്‍ പഴയ ഉല്‍സാഹവതിയായ മീരയുടെ മങ്ങിയ നിഴല്‍ ആണ് അവള്‍  എന്നു തോന്നി. വളരെ ക്ഷീണിച്ച മുഖവും.മെല്ലെയുള്ള സംസാരവും.അവള്‍ പഴയത് പോലെ സ്വപ്നങ്ങളെ പറ്റി ഒന്നും തന്നെ സംസാരിച്ചില്ല.
അവള്‍ ഏറെ മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ അറിയാതെ മനുഷ്യന്‍ മാറുന്നു.
അയാള്‍ യാത്ര പറഞ്ഞിറങ്ങി.
ഒരാഴ്ചക്കു ശേഷം ജയിംസ് അമേരിക്കയിലേക്ക് തിരിച്ചു.
ഇ-മൈല്‍ ചെയ്തും.ചിലപ്പോള്‍ ഫോണ്‍ വിളിച്ചും അവര്‍ സൌഹൃദം പുതുക്കി.
പിന്നെ വീണ്ടും തിരക്കുകള്‍ ,,ഉയര്‍ച്ചകള്‍.. ,..മാസങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വളരെ ദൂരെയായി.മീരയെ പറ്റി ഒന്നും തന്നെ അയാള്‍ അറിഞ്ഞില്ല.
------------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ക്ക് ശേഷം... 


രാവിലെ ഒരുങ്ങിയതിന് ശേഷം അയാള്‍ കണ്ണാടിയില്‍ നോക്കി ഏറെ നേരം നിന്നു. മുടികള്‍ക്കിടയില്‍ അങ്ങിങ്ങായി വെളുത്ത നിറം കാണാം.അത് കൂടുതല്‍ കട്ടി നിറഞ്ഞതാണെന്നും മുഴുവന്‍ ഉടനെ വ്യാപിക്കുമെന്നും തോന്നി.ചെറിയ ജോലികള്‍ ചെയ്യുമ്പോഴും ശരീരം തളരുന്നു. ഓഫീസിലെ തിരക്കുകള്‍ .ചില ദിവസങ്ങളില്‍ ജോലിക്ക് പോകാന്‍ തോന്നില്ല.ഉച്ച സമയങ്ങളില്‍ വെറുതെ സ്വപ്നങ്ങള്‍ കണ്ടു മയങ്ങാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു.പലപ്പോഴും ജീവിത സായാഹ്നത്തിന്റെ നിറം മങ്ങല്‍ അയാള്‍ അനുഭവിച്ചിരുന്നു.
ഒരു ശാന്തമായ റിട്ടയേഡ് ജീവിതം അയാള്‍ ആഗ്രഹിച്ചു.നാട്ടില്‍ പോകണം ..ഇനിയുള്ള കാലം അവിടെ ..പക്ഷേ സ്റ്റെല്ല അതിനു എതിരായിരുന്നു.എന്നും അമേരികയില്‍ ജീവിക്കാനാണ് അവള്‍ ഇഷ്ടപ്പെടുന്നത്.അതിനെ കുറിച്ച് പറഞ്ഞു അയാള്‍ കലഹിച്ചിരുന്നില്ല.
വളരെ വൈകിയുള്ള വിവാഹമായിരുന്നു അവരുടേത്.ഇപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ട്. അവര്‍ സ്കൂളില്‍ പഠിക്കുന്നു. കുടുംബജീവിതം..അയാള്‍ മറ്റെല്ലാം മറന്നിരുന്നു.അതുകൊണ്ടു തന്നെ നാട്ടില്‍ പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
"ജയിംസ്,ഞാന്‍ പോകാന്‍ റെഡി ആണ്.ഇപ്പോഴും കണ്ണാടിയില്‍ നോക്കി നില്‍ക്കുവാണോ?"
"സോറി ഡിയര്‍,,എനിക്കു നല്ല ക്ഷീണം .,"
"വയ്യ എങ്കില്‍ ലീവ് എടുത്തുകൊള്ളൂ..സ്റ്റെല്ല പറഞ്ഞു."ഞാന്‍ ഇപ്പോളേ ലേറ്റ് ആയി.ഇറങ്ങുന്നു."ഇത്രയും പറഞ്ഞിട്ട് അവള്‍ ഇറങ്ങി.
അയാള്‍ വീണ്ടും കണ്ണാടിയില്‍ തന്നെ നോക്കി നിന്നു.ഓഫീസില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
എല്ലാ ദിവസവും അയാള്‍ ബസ്സിനാണ് പോകുന്നത്.അതായിരുന്നു ഇഷ്ടം ..ചുറ്റുമുള്ള ജീവിതങ്ങളെ അയാള്‍ നോക്കികാണുമായിരുന്നു...
വീട്ടില്‍ നിന്നിറങ്ങി ഒരു വലിയ കയറ്റം കയറി ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു..നടപ്പാതയിലൂടെ സ്കെയ്ട്ടിങ്  ചെയ്യുന്ന കുട്ടികളെയും വ്യായാമം ചെയ്യുന്നവരെയും കാണാം..  പെട്ടെന്നാണ് മഴ പെയ്തത്..അയാള്‍ അത്ഭുതപ്പെട്ടു.കോട്ട് തലയില്‍ ഇട്ടു കൊണ്ട് വേഗത്തില്‍ നടന്നു.സ്ഥിരമായി കോഫീ വാങ്ങാറുള്ള സ്റ്റാര്‍ ബക്ക്സില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നാരോ വിളിച്ചു.
"ജയിംസ്"
അയാള്‍ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി."മീര"
അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
"മീര,,ഇവിടെ..?"
"ഞാന്‍ അമേരിക്കയില്‍ വന്നിട്ട് അഞ്ചു വര്‍ഷം ആയി.കാലിഫോര്‍ണിയയില്‍ ആയിരുന്നു ..കഴിഞ്ഞ മാസമാണ് ന്യൂ യോര്‍ക്കില്‍ വന്നത്.ഇപ്പോള്‍ സ്റ്റെല്ലയുടെ ഓഫീസില്‍ ആണ്.ഞാന്‍ എന്റെ അന്വേഷണം പറഞ്ഞായിരുന്നു,സ്റ്റെല്ല പറഞ്ഞില്ലേ..?"
"ഇല്ല.."
"ഞാന്‍ ഒരിക്കല്‍ കാണാന്‍ ഓഫീസില്‍ വന്നിരുന്നു.പക്ഷേ തിരക്കില്‍ ആയിരുന്നു."
"മിക്കവാറും തന്നെ തിരക്കാണ് മീര,."അയാള്‍ പറഞ്ഞു.
അപ്പോള്‍ മഴക്ക് ശക്തി കൂടി.
"ഞാന്‍ ഇവിടെ അടുത്താണ് താമസിക്കുന്നത്. നല്ല മഴയല്ലേ,മീര വരൂ"
അയാള്‍ വീട്ടിലേക്ക് ക്ഷണിച്ചു.
"എനിക്കു വളരെ അതിശയമായി തോന്നുന്നു.ഇത്രയും അടുത്തായിരുന്നിട്ടും നമ്മള്‍ ഇതുവരെ തമ്മില്‍ കണ്ടില്ലല്ലോ..?" കോഫീ ഉണ്ടാക്കുന്നതിനിടയില്‍ ജയിംസ് ചോദിച്ചു.അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു. അയാളുടെ അതി സുന്ദരമായ വീട്ടില്‍ അവള്‍ വെറുതെ കണ്ണോടിച്ചു.
അവര്‍ ഏറെ നേരം സംസാരിച്ചു.മീര വളരെ ഉല്‍സാഹവതിയായി കാണപ്പെട്ടു. അവള്‍ ജൈംസിനോട് തര്‍ക്കിച്ചു  കൊണ്ടിരുന്നു.മനപ്പൂര്‍വം അയാള്‍ സ്വപ്നങ്ങളെ പറ്റി സംസാരിച്ചു.
"എനിക്കു കൂടുതല്‍ തെളിവുകള്‍ ഉണ്ട് ഞാന്‍ നടത്തിയ പഠനങ്ങള്‍...,..ഒന്നും ഇപ്പോള്‍ ഞാന്‍ കാണിച്ചു തരില്ല."അവള്‍ പറഞ്ഞു.
തന്‍റെ നഷ്ടപ്പെട്ട ഓര്‍മകള്‍ തിരികെ വരുന്നതായി ജൈംസിന് തോന്നി.വൈകാതെ യാത്ര പറഞ്ഞു മീര പോയി.
അയാള്‍ക്ക് ഒരുപാട് സന്തോഷം തോന്നി.അവള്‍ പോയതിന് ശേഷം പഴയ കാര്യങ്ങള്‍ ഓര്‍ത്ത് കൊണ്ട് അയാള്‍ കസേരയില്‍ ഇരുന്നു.
വാതിലില്‍ ആരോ ശകതമായി മുട്ടുന്നത് കേട്ടു അയാള്‍ ഓര്‍മകളില്‍ നിന്നുണര്‍ന്നു.വേഗം വാതില്‍ തുറന്നു.അത് സ്റ്റെല്ല ആയിരുന്നു.അവള്‍ ആകെ പരിഭ്രമിച്ചിരുന്നു.കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.
"ഗോഡ് ....യു ആര്‍ സേഫ്.."അവള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് അയാളെ കെട്ടിപിടിച്ചു.
"എന്തുപറ്റി..?"അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
"നിങ്ങള്‍ സ്ഥിരമായി പോകുന്ന ബസ്സ്...അപകടത്തില്‍ പെട്ടു..ട്രൈനുമായാണ് കൂട്ടിയിടിച്ചത്...അതിലുണ്ടായിരുന്ന എലാവരും മരിച്ചു...ഞാനാകെ ഭയന്നുപോയി.."വാചകം മുഴുവനാക്കാതെ അവള്‍ കിതച്ചു.
അല്പനേരം നിശബ്ദത താളം കെട്ടി നിന്നു.
"ഞാന്‍ മീരയെ കണ്ടത് കൊണ്ടാണ് തിരികെ വന്നത്."
"ഏത്  മീര..?" സ്റ്റെല്ല ചോദിച്ചു..
"നിന്റെ കൂടെ ജോലി ചെയ്യുന്ന മീര ..അവള്‍ ഇവിടെ വന്നിരുന്നു.എന്‍റെ ഏറ്റവും വലിയ സുഹൃത്താണ് അവള്‍..,.അവള്‍ എന്നെ പറ്റി അന്വേഷിച്ചിരുന്നു..പക്ഷേ നീ പറഞ്ഞിരുന്നില്ല.."ജയിംസ് ശാന്തനായി പറഞ്ഞു..

"എന്ത്...? മീര...മീര ഇവിടെ വന്നെന്നോ..?ഞാനിതു വിശ്വസിക്കില്ല.."രണ്ടു നിമിഷങ്ങള്‍ ആലോചിച്ച ശേഷം സ്റ്റെല്ല തുടര്‍ന്നു.
"കാലിഫോര്‍ണിയയില്‍ നിന്നും സ്ഥലം മാറി വന്ന ഒരു സ്ത്രീ എന്‍റെ ഓഫീസില്‍ ഉണ്ടായിരുന്നു.മീര എന്നെയിരുന്നു പേര്. നിങ്ങളെ പറ്റി ഒരിക്കല്‍ അന്വേഷിച്ചു..കൂടുതല്‍ ഒന്നും പറഞ്ഞില്ല.എനിക്കു വളരെ സ്വാഭാവികമായി തോന്നി.കാരണം...ഒരുപാട് പേര്‍ നിങ്ങളെ പറ്റി അന്വേഷിക്കുന്നുണ്ടല്ലോ..അതാണ്  ഞാന്‍ പറയാതിരുന്നത്.പക്ഷേ...രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഒരു കാര്‍ അപകടത്തില്‍ മീര മരിച്ചു." സ്റ്റെല്ല പറഞ്ഞു നിര്‍ത്തി..
" എന്ത്..മീര..?"
"അതേ, രണ്ടാഴ്ചകള്‍ക്ക് മുന്‍പ് അവള്‍ മരിച്ചു..പിന്നെ അവള്‍ എങ്ങനെ ഇവിടെ വരും...?" ചോദിച്ചു കൊണ്ട് സ്റ്റെല്ല കസേരയില്‍ ഇരുന്നു.
ആ ചോദ്യം അയാള്‍ക്ക് ചുറ്റും വട്ടം കറങ്ങി. കണ്ണുകള്‍ മങ്ങുന്നതായും വല്ലാതെ ദാഹിക്കുന്നതായും തോന്നി.
"എനിക്കെല്ലാം മനസ്സിലായി.."അയാള്‍ സ്വയം പറഞ്ഞു.മെല്ലെ തന്‍റെ മുറിയിലേക്ക് നടന്നു. വാതില്‍ ചാരി ..കട്ടിലില്‍ കിടന്നു..സ്വപ്നങ്ങളുടെ താഴ്വരയില്‍ അലയാന്‍ അയാള്‍ക്ക് കൊതി തോന്നി..
മനസ് വീണ്ടും പറഞ്ഞു.'ഇത്രയും  കാലം നീ പറഞ്ഞത് സത്യമായിരുന്നോ..?സ്വപ്നങ്ങള്‍ ആത്മാക്കള്‍ സംസാരിക്കുന്ന നേര്‍ത്ത പ്രതലമാണോ..?' എല്ലാത്തിനും ഉപരി നീ നിന്റെ വാക്ക് പാലിച്ചിരിക്കുന്നു.."
അയാള്‍ക്ക് എല്ലാം ഒരു സ്വപ്നമായി തോന്നി. അവള്‍ ജീവിതം തന്നെ രക്ഷിക്കുകയായിരുന്നു.അവളുടെ വിശ്വാസങ്ങളെ വിശ്വസിപ്പിക്കുവാന്‍ വേണ്ടി..
ഒരുപക്ഷേ ഇത് മനസ്സിന്റെ ഒരു കള്ളക്കളി ആയിരിക്കാം..അല്ലെങ്കില്‍ വെറുമൊരു സ്വപ്നം ...കൂടുതല്‍ ചിന്തിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നുവെന്ന് തോന്നി.
ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുക പ്രയാസമാണ്..അയാള്‍ മയങ്ങാന്‍ ശ്രമിച്ചു.

Wednesday, 14 March 2012

തണുപ്പ്


തറവാടിന്റെ പിന്നിലൂടെ പുഴ ഒഴുകുന്നുണ്ട്.
മഴക്കാലത്ത് പുഴ കുത്തിയൊഴുകുന്നത് നോക്കിയിരിക്കാന്‍ ദത്തന് ഇഷ്ടമാണ്. ചെമ്മണ്ണ് കലര്‍ന്ന തവിട്ടു നിറത്തിലുള്ള കിഴക്കന്‍ വെള്ളം അണപൊട്ടിയൊഴുകി  വന്നു നനഞ്ഞ മണ്‍ത്തിട്ടയില്‍ തട്ടി വലിയ തിരമാലകള്‍ ഉണ്ടാകുന്നു. പിന്നെ വലിയ ചുഴികള്‍ ഉണ്ടായി അവ ആഴങ്ങളില്‍ അപ്രത്യക്ഷമാകുന്നു.അയാള്‍ ആ ചുഴികളിലേക്ക്  നോക്കിയിരിക്കും ,.ചിലപ്പോള്‍ അയാള്‍ മണ്‍തിട്ടയില്‍ കുത്തിയിരുന്ന് ചുഴിയിലേക്ക് ഉറുമ്പുകളെ പിടിച്ചിടുമായിരുന്നു. അവ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ്‌ ആഴങ്ങളിലേക്ക് താണുപോകുന്നത് അയാള്‍ നോക്കിയിരിക്കും..കുട്ടികാലത്ത് മഴ പെയ്തു നനഞ്ഞു കിടക്കുന്ന മുറ്റത്തെ ചെളിവെള്ളത്തിന്റെ കരയില്‍ അയാള്‍ കാലുകള്‍കൊണ്ടു ചിത്രങ്ങള്‍ വരച്ചും ..അതില്‍ നോക്കി ഓരോ കാര്യങ്ങള്‍ ആലോചിച്ചുമിരിക്കുമായിരുന്നു.
അങ്ങനെ മാനം കറുത്ത് തോരാതെ മഴപെയ്യുന്ന സമയങ്ങളില്‍ ദത്തന്റെ മനസ്സിന് ബലം കുറയുകയും അത് ചിന്തകളുടെ കാട് കയറി പോവുകയും ചെയ്യുമായിരുന്നു. പിന്നെ അയാള്‍ ഓര്‍മകളുടെ കനമുള്ള വള്ളികളില്‍ തൂങ്ങി കിടക്കുമായിരുന്നു.ഇങ്ങനെ ദത്തന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
അയാളുടെ മനസ്സിന്റെ മുകളില്‍ ഓര്‍മ്മകള്‍ സങ്കീര്‍ണമായ ഒരു ചിലന്തിവല കെട്ടിയിരുന്നു...മനസ്സില്‍ നിന്നുയരുന്ന ചിന്തകള്‍ ആ ചിലന്തിവലയില്‍ വര്‍ഷങ്ങളോളം കുരുങ്ങികിടന്നു.അത് കൊണ്ട് തന്നെ ആര്‍ക്കും അയാളെ മനസ്സിലാക്കാന്‍ സാധിച്ചില്ല.
ആ വൈകുന്നേരം അയാള്‍ മന്തിട്ടയില്‍  കുത്തിയൊലിക്കുന്ന പുഴയില്‍ നോക്കിയിരുന്നു. നീളമുള്ള പുഴ ഒഴുകി കാവിന്റെ പിന്നിലെത്തി പിന്നെ രണ്ടായി പിരിഞ്ഞു പോകുന്നു.ഇവിടെ ഇരുന്നാല്‍ രണ്ടു ഗ്രാമങ്ങളെയും തമ്മില്‍ ബന്ധിക്കുന്ന ഉയരമുളള പാലം കാണാം. പിന്നെ മഴക്കാലം  മീന്‍ പിടുത്തക്കാര്‍ക്ക് ഉത്സവമാണ് അവര്‍ അക്കരെ നിന്ന് കൈവലകളില്‍ മീന്‍ പിടിക്കുന്നത്‌ കാണാം ,,ആ കാഴ്ചകള്‍ കാണാന്‍ കുറെ സ്കൂള്‍ കുട്ടികള്‍ എന്നുമുണ്ടാകും.എല്ലാ വര്‍ഷവും കാണുന്ന കാഴ്ചകള്‍,ചിലപോഴൊക്കെ ഒരേ മനുഷ്യര്‍ ...പക്ഷെ അതിലെന്നും പുതുമകള്‍ ഉണ്ടായിരുന്നു.പിന്നെ അയാള്‍ എണീറ്റ്‌ തെങ്ങിന്‍ തോപ്പിലൂടെ വീട്ടിലേക്കു നടന്നു. പിന്നാമ്പുറത്ത് കൂടി കാല്‍ കഴുകി അകത്തു കയറിയപ്പോള്‍ അമ്മയുടെ ശബ്ദം കേട്ടു.
" ദത്തന് അസുഖം കൂടുതലാ, ശങ്കരാ ...ആസ്പ്ത്രില്‍ കൊണ്ടോകാന്നു വെച്ചാ ..അവന്‍ സമ്മതിക്കൂല്ല .."
ഹും ...ആര്‍ക്കാണ് അസുഖം ,..ആശുപത്രിയില്‍ പോകണ്ട ആവശ്യം ഒന്നുമില്ല...അയാള്‍ ചാരിക്കിടന്ന വാതിലിലൂടെ അകത്തേക്ക് നോക്കി. അമ്മയുടെ ഇളയ ആങ്ങളയാണ്.. ശങ്കരന്‍ മാമ..കാണാന്‍ വന്നതാവും..ആണ്ടിലോരിക്കലല്ലേ പുഴ കടന്നു വരൂ.. വന്നാല്‍ പിന്നെ അച്ഛന് മനസമാധാനം ഉണ്ടാകില്ല.ഈ ജാതി ബന്ധുക്കളെ കാണുന്നത് പോലും ഇഷ്ടമല്ല..അസത്തുക്കള് തറവാട് കുളം തോണ്ടാന്‍ മിടുക്കന്‍ മാരാണ്. ദത്തന്‍ അകത്തെ മുറിയിലേക്ക് കയറി പോയി. കട്ടിലില്‍ കിടന്നപ്പോള്‍ മുറിയില്‍ മുഷിഞ്ഞ തുണിയുടെ ഗന്ധമുന്ടെന്നു തോന്നി.ജനലുകള്‍ തുറന്നിട്ടു.
അപ്പോള്‍ പിന്നില്‍ ശങ്കരമാമ യുടെ ശബ്ദം.
" ഞാന്‍ കുഞ്ഞിനെ കാണാന്‍ വന്നതാണ്."
" ഉവ്വോ.? എന്താപ്പോ വിശേഷം ?"
" ഇത്തിരി കാശ്..തരാന്‍....""" "
" ഹ ..കൊല്ലം.. അമ്മയുടെ വീതം പാടം അളന്നു വിട്ട്വോ?"
" എന്താപ്പോ ഇങ്ങനെ പറയണേ..?"
" അല്ല കാശ് എത്രയുണ്ട്.."
"അമ്പതു രൂപ."
ശങ്കര മാമ പണ്ട് അച്ഛനെ പറ്റിച്ചു ഒരുപാടും നിലം വിറ്റു കാശാക്കിയതാണ്.എന്നിട്ടും ഒരു നാണവുമില്ലാതെ വന്നു തിന്നുമുടിച്ചിട്ടു പോകും.ഇതൊക്കെ തുറന്നു ചോദിക്കാനും കണക്കു പറയുവാനും ആര്‍ക്കും കഴിയില്ല.അതിനു ദത്തന്‍ തന്നെ വേണം..ഓരോന്ന് പറയുമ്പോള്‍ എല്ലാവരുടെയും മുഖം ചുളിയും പിന്നെ അടക്കം പറയുന്ന സ്വഭാവം ബന്ധുക്കള്‍ക്ക്  ഉണ്ട്. അങ്ങനെ ആരോ പറഞ്ഞു ദത്തന് അസുഖമാണ് ..മനസ്സിന് സുഖമില്ല.അത് പിന്നെ നാട്ടില്‍ എല്ലാവരും അറിഞ്ഞു. പിന്നെ പുറത്തിറങ്ങാനും പഴയപോലെ മിണ്ടാനും മടിയായി.
 മഴപെയ്യുമ്പോള്‍ മുറിക്കുള്ളിലെ  തണുപ്പിലിരിക്കാന്‍  നല്ല സുഖമുണ്ട്. അപ്പോള്‍ വീടിന്റെ ഓടിട്ട മേല്‍ക്കൂരയില്‍ മഴത്തുള്ളികള്‍ വന്നു വീണു ചിതറുന്ന ശബ്ദം കേള്‍ക്കാം.മഴത്തുള്ളിയുടെ ശബ്ദവും കേട്ടു ഭിത്തിയില്‍ പതിഞ്ഞു കിടക്കുന്ന മാറാലയിലും നോക്കി അയാള്‍ മൂകനായി ചിന്തിച്ചിരിക്കും മണിക്കൂറുകളോളം..അത് അറിഞ്ഞവര്‍ പറഞ്ഞു."ദത്തനെന്തോ വിഷാദ രോഗമാണ്."
ശങ്കരന്‍ മാമ അപ്പോളും അയാളെ തന്നെ നോക്കി നിന്നു."ഈ കാശ് നിനക്കു വേണോ കുട്ടീ.."
"വേണ്ട." അയാളുടെ മുഖത്ത് നോക്കാതെ ദത്തന്‍ പറഞ്ഞു.
"ഇതാ ഇവിടെ ഇരിക്കട്ടെ " കാശ് ജനാലപടിയില്‍ വെച്ചിട്ട് പറഞ്ഞു." ഞാന്‍ തങ്ങുന്നില്ല..നേരമിരുട്ടും മുന്പ് പൊവൂട്ടോ.."
അത് കേട്ടതായി ദത്തന്‍ ഭാവിച്ചില്ല.
------------------------------------------------------------------------------------------------------------

രാത്രിയില്‍ ജനലുകള്‍ അടക്കുമായിരുന്നില്ല. പുഴക്കരയിലെ തെങ്ങിന്‍ തോപ്പില്‍ കൂടി കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കും. വെറുതെ ഇങ്ങനെ പുറത്തേക്ക് നോക്കി കിടക്കും.പറമ്പില്‍ ചേംബുകള്‍ കാടുപിടിച്ചു വളര്‍ന്നതൊക്കെ ആരെങ്കിലും വന്നു   വെട്ടി വൃത്തിയാക്കിയിട്ടു കാലം ഒരുപാടായി.
ഒരുപാട് രാത്രികളില്‍ ഇങ്ങനെ ഉറങ്ങാതെ കിടന്നിട്ടുണ്ട്. ഉറങ്ങാന്‍ ഭയമാണ് കാരണം മണ്‍സ്സില്‍ ഒരുപാട് ദുസ്വപ്നങ്ങള്‍ ഉറങ്ങി കിടക്കുന്നുണ്ട്.മയങ്ങും പോള്‍ അവറ്റകള്‍ തലപോക്കും. ഒരിക്കല്‍ വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍ കഴുത്തില്‍ മുറുകി കണ്ണുകളില്‍ കൊത്തിയപ്പോള്‍ തൊണ്ടപൊട്ടുമാര്‍  നിലവിളിച്ചതോര്‍ക്കുന്നു. പിന്നെ മൂന്നു മനുഷ്യരുടെ ഉയരമുള്ള നായ്ക്കള്‍ കടിച്ചു പറിക്കുന്ന ഒരു കടലാസ് കഷണമായി താന്‍.... ഇതൊന്നും കാണാന്‍ വയ്യ..അത് കൊണ്ടാണ് ഉറങ്ങാത്തത്.
കുറെ സമയം കഴിയുമ്പോള്‍ അയലത്തെ വീട്ടിലെ റേഡിയോയുടെ സംഗീതം നിലക്കും.പിന്നെ വിളക്കുകള്‍ എങ്ങും അണയും.അപ്പോള്‍ നിശബ്ദതയാണ് ..എങ്ങും ,..മുറിയിലെ ക്ലോക്ക് വലിയ ശബ്ദത്തോടെ ചലിച്ചു കൊണ്ടിരിക്കും.. ക്ലോക്കിന്‍റെ സൂചികളില്‍ അയാളുടെ ചിന്തകള്‍ തൂങ്ങി ആടുമായിരുന്നു.
രാത്രി വൈകി പറമ്പില്‍ കൂടി ആത്മാക്കള്‍ സഞ്ചരിക്കുന്നത് ദത്തന് കാണാം. വെളുത്ത വസ്ത്രം ധരിച്ച ആത്മാക്കള്‍ പരസ്പരം സംസാരിച്ചിരുന്നില്ല.അവര്‍ ധൃതിയില്‍ എവിടേക്കൊ പൊയ്ക്കൊണ്ടിരിക്കും.അവരെല്ലാം പുഴക്കരയില്‍ നിന്നാണ് കയറി വരുന്നത്.കൊച്ചു ആത്മാക്കള്‍ മുതല്‍ വലിയ ഉയരമുള്ളവര്‍ വരെ.മുഖത്തിന് ത്രികോണാക്രിതിയും കണ്ണുകളുടെ സ്ഥാനത്ത് ദ്വാരങ്ങളും ഉണ്ടായിരുന്നു.നിലത്തു കാല്‍ തൊടാതെ അവര്‍ അന്തരീക്ഷത്തില്‍ കൂടി ഒഴുകി കൊണ്ടിരിക്കും.ഇതൊന്നും ദത്തന്‍ ആരോടും പറഞ്ഞില്ല.കാരണം ആരും ഇതൊന്നും വിശ്വസിക്കില്ല.അയാള്‍ക് ഉറപ്പാണ്.
ഇങ്ങനെ പുഴവക്കിലെ കാഴ്ചകള്‍ കണ്ടും രാത്രിയില്‍ ഉറങ്ങാതെയിരുന്നുമാണ് ദത്തന്‍ ദിവസങ്ങള്‍ തള്ളി നീക്കിയത്.മഴക്കാലത്തെ തണുപ്പില്‍ അയാളുടെ മനസ്സ് കൂടുതല്‍ നേര്‍ത്തതാകുന്നതും ചിന്തകളുടെ ആഴം കൂടുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല.
രാവിലെ അയാള്‍ പുഴവക്കിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു.
"ന്താ ദത്താ.നീ ഈ കാട്ടണേ,നിനക്കെന്റെ കൂടെ ഒന്നു വന്നൂടെ,,ആശുപത്രിയില്." രണ്ടോവസം കഴിഞ്ഞാ സുഖാവില്ലേ..ഇതിപ്പോ ദിവസം എത്രയാരിക്കുന്നു. ആരോടും മിണ്ടാതെ ...നീ ഇങ്ങനെ,,?"
അയാള്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി.
"എനിക്കു പോകണ്ടാ.."
പിന്നെ നനഞ്ഞ മുറ്റത്തെ ചെമ്മണില്‍ കൂടി അയാള്‍ പുഴക്കരയിലേക്ക് പോയി.
അമ്മയെക്കാള്‍ കൂടുതല്‍ ഇഷ്ടം അച്ഛനോട് ആണ്.കാരണം അച്ഛന്റെ പരുക്കന്‍ ശബ്ദത്തിനും ക്രൂരമായ നോട്ടത്തിനും ഉള്ളില്‍ ഒരുപാട് സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ട്.പക്ഷേ അച്ഛന്‍ പറയുന്നത് കേട്ടു ആശുപത്രിയില്‍ പോകാന്‍ വയ്യ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിക്കാലത്ത്  പനി പിടിച്ചു അകത്തെ മുറിയില്‍ പുതച്ചുമൂടി വിറച്ച് കിടന്നപ്പോള്‍. അമ്മക്ക് ഭയങ്കര പേടിയായിരുന്നു.ജോലി കഴിഞ്ഞു രാത്രിയില്‍ അച്ഛന്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു."ദത്തന് പനി കൂടുതലാ,ആശുപത്രില്‍ പോണം." അച്ഛന്‍ മുറിയില്‍ കയറി വന്നു തോളില്‍ കിടത്തി കൊണ്ട് ആശുപത്രിയിലേക്ക് നടന്നു.അപ്പോള്‍ അച്ഛന്റെ ചൂടുള്ള ശരീരത്തില്‍ കിടന്നു ആകാശത്തേക്കു നോക്കി നക്ഷത്രങ്ങളെ കൂട്ടിയിണക്കി നേര്‍രേഖകള്‍ വരച്ചു ചിത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അച്ഛനെ വിശ്വാസം ആയിരുന്നു.അത് കൊണ്ടാണ് കഴിഞ്ഞ മഴക്കാലത്ത് അച്ഛന്റെ വാക്കുകള്‍ കേട്ടു ആശുപത്രിയില്‍ പോയത്.എന്നിട്ട് ഫലം എന്തായി.പറഞ്ഞതൊന്നും കേള്‍ക്കാതെ ഡോക്ടര്‍ പറഞ്ഞു രണ്ടു ദിവസം കിടക്കണമെന്ന്.
മരുന്നിന്റെ മണമുള്ള മുറിയില്‍ രണ്ടു ദിവസം കിടന്നു..കുറെ ഗുളികകള്‍ കഴിച്ചു.കൂടുതലും ഉറക്ക ഗുളികകള്‍..,..പിന്നെ ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണം..

ആശുപത്രിയില്‍ നിന്നും വീട്ടില്‍ വന്നപ്പോള്‍ പിന്നെ ചെറിയൊരു ഉന്മേഷം തോന്നി..പിന്നെ വൈകുന്നേരങ്ങളില്‍ അമ്പലപ്പറമ്പില്‍ കൂട്ടുകാരുമൊത്ത് പോകുമായിരുന്നു.അപ്പോള്‍ ചിന്തിക്കാനൊന്നും സമയം ഇല്ലായിരുന്നു.ഉറക്ക ഗുളികള്‍ കഴിച്ചപ്പോള്‍ ഒന്നും ഓര്‍ക്കാതെ ഉറങ്ങാന്‍ കഴിഞ്ഞു.ആത്മാകളുടെ യാത്രയും  കണ്ടില്ല ,ക്ലോക്കിന്‍റെ വലിയ ശബ്ദവും കേട്ടില്ല.
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു അവധിക്കാലതാണ് ശങ്കരന്‍ മാമയുടെ കൂടെ ഉണ്ണിമായ വീട്ടിലേക്ക് വന്നത്.മൂത്തമകളാണ്. ഇരുപതു വയസ്സുണ്ടായിരുന്നു.തന്നെ കാളും നാലു വയസ്സിനു ഇളപ്പമുണ്ട്.കുട്ടികാലേതെങ്ങോ കണ്ടതാണ് ..അന്നവള്‍ തുപ്പലോലുപ്പിച്ചു നടന്ന ഒരു മെലിഞ്ഞ പെങ്കുട്ടിയായിരുന്നു.ഇപ്പോള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു.അവളുടെ കണ്ണുകള്‍ക്ക് നീലനിറവും കറുത്ത ചുരുണ്ട മുടികള്‍ക്ക് നല്ല നീളവും ഉണ്ടായിരുന്നു.
"ഇവളെ പുറത്തു പഠിക്കാന്‍ വിടുകയല്ലേ ..അതോണ്ട് ഈ അവധിക്കു പത്തു ദിവസം ..ഇവിടെ നില്‍ക്കട്ടെ" അമ്മ പറയുന്നത് ദത്തന്‍ കേട്ടു.അവളെ നിര്‍ത്തിയിട്ടു ശങ്കര മാമ പോയി.
തറവാടും തൊടിയും കുളവും അവള്‍ക്ക്  ഇഷ്ടമായിരുന്നു.അവള്‍ എപ്പോഴും അതുവഴിയൊക്കെ നടക്കും.പിന്നെ അമ്മക്ക് അവള്‍ ജീവനാണ്.എല്ലാ ദിവസവും അമ്മ അവളുടെ തലയില്‍ എണ്ണതേച്ചു   കൊടുക്കുന്നതും ,കുളി കഴിഞ്ഞു വരുമ്പോള്‍ മുടി ഉണക്കി കൊടുക്കുന്നതും ദത്തന്‍ കണ്ടു.
അവള്‍ എപ്പോളും ദത്തന്റെ മുറിയില്‍ വന്നു തുണികളെല്ലാം അടുക്കിവെയ്കുകയും ഭിത്തിയിലെ മാറാലകള്‍ തൂത്തു വൃത്തിയാക്കുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം സന്ധ്യക്ക് അവള്‍ വന്നു..അപ്പോള്‍ അയാള്‍ ഉറങ്ങുകയായിരുന്നു.ഉണര്‍ത്തിയിട്ടു അവള്‍ ചോദിച്ചു.
" ഏട്ടന്‍ പണ്ട് ഒരുപാട് കവിതകള്‍ എഴുതുമായിരുന്നില്ലേ,..?"
"ഉം.."
"ഇപ്പോള്‍ എഴുതാറില്ലേ?"
'ഇല്ല"
"അതെന്തേ.."
"തോന്നണില്ല."
പിന്നെ അവള്‍ ചിരിച്ചു കൊണ്ട് പോയി മച്ചിന്‍പുറത്തു നിന്നും എവിടെയോ കുറെ കടലാസ് കെട്ടുകള്‍ എടുത്തു കൊണ്ട് വന്നു.പിന്നെ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാന്‍ എല്ലാം കണ്ടെത്തി.".
താന്‍ പോലുമറിയാതെ ആ കവിതകള്‍ മച്ചിന്‍ പുറത്തെ ഇരുട്ടിലും പൊടിയിലും വര്‍ഷങ്ങളോളം കിടന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.അയാള്‍ക്ക് വീണ്ടുമത് വായിക്കണമെന്ന് തോന്നി.
" അതിങ്ങോട്ട് താ ഉണ്ണിമായേ .."
"ഇല്ല"..അവള്‍ മച്ചിന്‍ പുറത്തേക്കോടി.ദത്തന്‍ ഉറക്കെ ചിരിച്ചു കൊണ്ട് പിന്നാലെയും ....
അവിടെ മുഴുവന്‍ പഴയ സാധനങ്ങള്‍ ആയിരുന്നു. സന്ധ്യക്ക് വന്നു കൂടിയ പ്രാവുകള്‍ കുറുകികൊണ്ടിരുന്നു.നേരിയ വെളിച്ചത്തില്‍ അവളുടെ പാദസരങ്ങള്‍ തിളങ്ങി കൊണ്ടിരുന്നു ..പിന്നെ അവള്‍ ചുവടുകള്‍ വെച്ചപ്പോള്‍ അതിലെ മണികള്‍ കിലുങ്ങികൊണ്ടിരുന്നു.അയാള്‍ അടുത്തെത്തിയപ്പോള്‍ ആ കടലാസുകള്‍ അവള്‍ നെഞ്ചോടമര്‍ത്തി തരില്ല എന്നു പറഞ്ഞു..അപ്പോള്‍ അവളുടെ കവിളിലെ നുണക്കുഴികള്‍ കാട്ടി അവള്‍ ചിരിച്ചു. പിന്നെ അടുത്തേക്ക് നീങ്ങി നിന്നു ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് പറഞ്ഞു."ഈ കവിതകള്‍ ഒക്കെ എനിക്കു വേണം.പിന്നെ ഇതെഴുതിയ ആളെയും"..അപ്പോള്‍ അവളുടെ ശബ്ദത്തിന് തണുപ്പുണ്ടെന്ന് തോന്നി.അവളെ തൊടാന്‍ തോന്നി.വിറക്കുന്ന വിരലുകളോടെ അയാള്‍ അവളുടെ കൈകളില്‍ സ്പര്‍ശിച്ചു.പിന്നെ അവളുടെ കഴുത്തില്‍ തൊട്ടു.അവള്‍ക്കും അയാള്‍ക്കുമിടയില്‍ ഒരു നെഞ്ചിടിപ്പിന്‍റെ അകലമേ ഉണ്ടായിരുന്നുള്ളൂ. അറിയാതെ അവളുടെ കൈകള്‍ തട്ടി അവിടെ ഇരുന്ന ഒരു ഓട്ടു പാത്രം താഴെ വീണു പൊട്ടി. അപ്പോള്‍ വലിയ ശബ്ദത്തോടെ പ്രാവുകള്‍ ചിറകടിച്ചു പറന്നു പോയി. താഴെ ചാര് കസേരയില്‍ കിടന്നു അച്ഛന്‍ പറഞ്ഞു.."മച്ചിന്‍പുറത്തു വീണ്ടും മരപ്പട്ടി കയറിയെന്ന് തോന്നുന്നു. രാത്രിയില്‍ തന്നെ കെണി വെക്കണം." ഇത് കേട്ടു അയാളും ഉണ്ണിമായയും അമര്‍ത്തി ചിരിച്ചു.
------------------------------------------------------------------------------------------------------------

പറമ്പിലെ വലിയ അത്തിമരത്തിന്റെ ചോട്ടില്‍ അവള്‍കൊപ്പം നില്‍ക്കുമ്പോള്‍ ദത്തന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു.അവള്‍ അയാളെ തന്നെ നോക്കി നിന്നു.ദത്തന്‍ പറഞ്ഞു.
"വേണ്ട ഉണ്ണിമായേ ,ഇതൊന്നും വേണ്ട..എനിക്കു സുഖമില്ല എന്നാണ് എലാവരും പറയണേ.."
"ഇല്ല ദത്തെട്ടന് സുഖമില്ലെന്ന് ആരാ പറയുന്നെ..ആരും പറയുന്നില്ല.ഏട്ടന്‍ ഒത്തിരി ചിന്തിക്കുന്നത് കണ്ടു തോന്നുന്നതാ.പിന്നെ ചിന്തിക്കുന്നത് നല്ലതല്ലേ.."
" അല്ല ഉണ്ണിമായേ.. ഞാന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്."
"അതിനെന്താ"
"ആരും സമ്മതിക്കില്ല.."
"ആരും സമ്മതിക്കേണ്ടാ..." അവള്‍ തിരികെ നടന്നു.മുഖത്ത് നല്ല പിണക്കം ഉണ്ടെന്ന് തോന്നി.പിന്നെ ഒരു ദിവസം ,മരുന്നിന്റെ കെട്ടുകള്‍ അവള്‍ പറമ്പിലെ കുളത്തില്‍  വലിച്ചെറിഞ്ഞു..എന്നിട്ട് പറഞ്ഞു."മരുന്നുകള്‍ ഇനി കഴിക്കേണ്ടാ..ഏട്ടന് അസുഖം ഒന്നുമില്ല."
അന്ന് രാത്രി മുതല്‍ ദത്തന്‍ മരുന്നുകള്‍ കഴിച്ചില്ല.മുറിയുടെ വാതില്‍ തുറന്നിടുമായിരുന്നു. എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ പാദസരത്തിന്റെ ശബ്ദം കേള്‍പ്പിക്കാതെ ഇടനാഴിയില്‍ കൂടി അവള്‍ മെല്ലെ നടന്നു വന്നു മുറിയില്‍ കയറുമായിരുന്നു. പിന്നെ മുറിയിലെ നേര്‍ത്ത നിശബ്ദതയില്‍ അവളുടെ തണുത്ത ശ്വാസം അയാള്‍ അറിഞ്ഞിരുന്നു.അവളുടെ ഗന്ധം അയാളെ മത്തു പിടിപ്പിക്കുമായിരുന്നു. പിന്നെ നേരം പുലരുന്നതിന് മുന്‍പ് ഉടഞ്ഞ വസ്ത്രങ്ങളുമെടുത്ത് അവള്‍ അവളുടെ മുറിയിലേക്ക് പോകും.നിലാവുള്ള രാത്രിയില്‍ അയാളുടെ നെഞ്ചില്‍ മുഖം അമര്‍ത്തി അവള്‍ ചോദിച്ചു
"ഇനിയും കവിതകള്‍ എഴുതില്ലേ..?"
"എഴുതാം,ഇനിയും ഞാന്‍ എഴുതാം."അയാള്‍ പറഞ്ഞു.
പിന്നെ ഒരു ദിവസം ശങ്കരന്‍ മാമ വന്നു അവളെ കൂട്ടികൊണ്ടു പോകാന്‍ ..അവള്‍ ഒരുങ്ങി മുറ്റത്തിറങ്ങിയപ്പോള്‍ തിരിഞ്ഞു നോക്കി.പലവട്ടം..
ദത്തന്‍ അവളെ തന്നെ നോക്കി നിന്നു..യാത്ര പറയാതെ അവള്‍ പുഴ കടന്നു അക്കരയിലേക്ക് പോയി.
അന്ന് രാത്രി ദത്തന്‍ ഉറങ്ങിയില്ല ..മുറിയുടെ ചുമരുകള്‍ക്ക് പോലും അവളുടെ ഗന്ധമായിരുന്നു.അവളെയും ഓര്‍ത്ത് കിടന്നു..കുറെ ദിവസങ്ങള്‍ക്ക് ശേഷം അവളുടെ കത്ത് കിട്ടി..അവള്‍ നഗരത്തിലേക്ക് പോവുകയാണെന്നും എല്ലാം മറക്കണമെന്നും പറഞ്ഞു.
രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്ക ഗുളികയുടെ അംശങ്ങള്‍ അയാള്‍ മുറിയില്‍ മുഴുവന്‍ പരതി, കിട്ടിയില്ല. അങ്ങനെ വീണ്ടും ജനലുകള്‍ തുറന്നു..പറമ്പില്‍ കൂടി നിലം തൊടാതെ സഞ്ചരിക്കുന്ന ആത്മാക്കള്‍ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.ദത്തന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു.ആരൊക്കെ നിര്‍ബന്ധിച്ചാലും ഇനി ആശുപത്രിയില്‍ പോകില്ല.
അപ്പോള്‍ പുഴ കുത്തിയൊലിക്കുന്നുണ്ടായിരുന്നു.മണ്‍തിട്ടക്കൊപ്പം വെള്ളം വന്നിരുന്നു. മീന്‍ പിടുത്തക്കാര്‍ അല്പം നേരത്തെ പോയിരുന്നു. ദത്തന്‍ വീട്ടിലേക്ക് നടന്നു.തെങ്ങിന്‍ തോപ്പ് കഴിഞ്ഞപ്പോള്‍ വീടിന്റെ പിന്‍ഭാഗത്ത് ആള്‍കൂട്ടം കണ്ടു. അയാള്‍ വേഗത്തില്‍ നടന്നു.
വീട്ടില്‍ നിറയെ ബന്ധുക്കാര്‍. ....,,അയാള്‍ക്ക് ഭയം തോന്നി.കാലുകള്‍ കഴുകിയപ്പോള്‍  അച്ഛന്‍ പറഞ്ഞു "ദത്താ നമുക്ക് ആശുപത്രിയില്‍ പോകാം .."
അച്ചന്‍റെ ശബ്ദത്തിന് നല്ല മുഴക്കം ഉണ്ടായിരുന്നു. പിന്നെ കയ്യില്‍ വലിയ ചങ്ങലയും..മനസ്സു പറഞ്ഞു 'അപകടം'...
ദത്തന്‍ ഇറങ്ങി ഓടി..എല്ലാവരും പിന്നാലെ..തിരികെ നോക്കാന്‍ അയാള്‍ക്ക് ഭയമായിരുന്നു . ജീവിതത്തോട് തന്നെ. അയാള്‍ വേഗത്തില്‍ ഓടി ..അവര്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോകാനല്ല..കൊല്ലാന്‍ പോകുകയാണെന്ന് തോന്നി..
അപ്പോള്‍ മഴക്ക് ശക്തി കൂടി..ദത്തന്‍ ഓടി ഉയരമുള്ള പാലത്തില്‍ എത്തി. അപ്പോഴും അവര്‍ പിന്തുടര്‍ന്നിരുന്നു.പിന്നെ..ഒന്നും ആലോചിക്കാന്‍ സമയം ഇല്ലായിരുന്നു.
കാറ്റില്‍ അവരുടെ ശബ്ദങ്ങള്‍ ക്ഷയിച്ചു പോയി..ആരൊക്കെയോ പറഞ്ഞു.
"അരുതേ.."
അത് കേള്‍ക്കാതെ ദത്തന്‍ കുത്തിയൊലിക്കുന്ന പുഴയിലേക്ക് ചാടി..എല്ലാവരും നോക്കി നില്‍ക്കേ വലിയ ഒരു ചുഴിയില്‍ പെട്ട് അയാള്‍ വട്ടം കറങ്ങി.പിന്നെ അയാളുടെ ശരീരവും ഒടുവില്‍ വിരലുകളും പുഴയുടെ ആഴങ്ങളില്‍ മറഞ്ഞു.
------------------------------------------------------------------------------------------------------------