Powered By Blogger

Monday, 12 March 2012

ചെകുത്താന്‍റെ നഗരം


ഇത് ലോകത്തിന്‍റെ അവസാനമാണോ..?

ഏഴു ദിവസത്തെ കപ്പല്‍ യാത്രക്കുശേഷം  ബന്ഗാസയിലെ തുറമുഖത് കാലുകുത്തിയപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിച്ചു..ആയുധങ്ങള്‍ നിറച്ച  കപ്പലില്‍ വെടിമരുന്നിന്റെ മണമുള്ള വായു ശ്വസിച്ചു ഏഴു ദിവസങ്ങള്‍ ഞാന്‍ ജീവിച്ചു എന്നോര്‍ത്തപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. കടലിനെ ഇളകി മറിക്കുന്ന കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞപ്പോലും എനിക്കെന്തോ ഭയം തോന്നിയില്ല..യാത്ര തുടങ്ങുന്നതിനു മുന്‍പേ എല്ലാവരും മുന്നറിയിപ്പ് തന്നതാണ്. എനിക്ക് ഭയം ഇല്ലായിരുന്നു.കാരണം സാഹസികത എന്‍റെ ജീവിതത്തിലെ വലിയ ഒരു ഭാഗമാണ്. അത് വെടിയാന്‍ ഞാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ഇനിയും മുന്നോട്ടു തന്നെ.  ഒരിക്കലും ഒന്നില്‍  നിന്നും പിന്തിരിയില്ല..

ചെകുത്താന്റെ നഗരത്തിലേക്കുള്ള യാത്രയില്‍ ബന്ഗാസയില്‍ ഒരു രാത്രി.

വിമതസേനയുടെ നിയന്ത്രണത്തിലുള്ള നഗരം അതായിരുന്നു ബന്ഗാസ. ഞാന്‍ ചുറ്റും നോക്കി.
തുറമുഖത് അവിടെയും ,ഇവിടെയുമായി തോക്കേന്തി നില്‍ക്കുന്ന, നല്ല ഉയരവും, കരുത്തുമുള്ള പോരാളികള്‍... ..,അവര്‍ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയും, കയില്‍ കരുതിയിരുന്ന ചെറിയ പൊതികളില്‍ നിന്നും എന്തോ ഭക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരിലാരും തന്നെ ക്ഷീണിതരായി കണ്ടില്ല.ദിവസങ്ങളോളം തുടരുന്ന പോരാട്ടമാണ് അവരുടെ മനോബലം മുഖത്തും ദ്രിശ്യമായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒരാള്‍ മുന്നിലേക്ക്‌ വന്നു..അയാളുടെ കൈവിരലുകള്‍ എനിക്ക് നേരെ ചൂണ്ടിയിരിക്കുന്ന തോക്കില്‍ താളം പിടിക്കുന്നത്‌ ഞാന്‍ കണ്ടു.
വിമതര്‍ എന്‍റെ ശത്രുക്കളല്ല. മിത്രങ്ങളുമല്ല ..എനിക്ക് ഭയമില്ല..

ആയുധങ്ങള്‍ നിറച്ച കപ്പലില്‍ ഞാന്‍ വരുന്നുണ്ടെന്നു അവര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എനിക്കുറപ്പാണ്.ഒരു പക്ഷെ അവര്‍ എന്നെ കൂട്ടികൊണ്ട് പോകാന്‍ വന്നതായിരിക്കാം..

അടുത്ത് വന്നയാള്‍ എന്നെ നോക്കി കറപുരണ്ട പല്ലുകള്‍ കാട്ടി ചിരിച്ചു.പിന്നെ മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു."അസലാമു അലൈകും."
വ അലൈകും ഉസ്ലാം .."ഞാന്‍ മറുപടി പറഞ്ഞു.
" നിങ്ങള്‍ വരുമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നു..ഈ നഗരത്തിലെ ഒരു രാത്രി നിങ്ങള്‍ പ്രതീക്ഷിച്ചു കാണില്ല അല്ലെ,..? പക്ഷെ ഭയക്കണ്ടാ ഇവിടെ അത്ര അപകടമില്ല."

ഞാന്‍ അയാളെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അയാള്‍ തുടര്‍ന്നു." പക്ഷെ നാളെ മുതല്‍ സൂക്ഷിക്കുക കാരണം   ആ നഗരം അപകടം പിടിച്ചതാണ്..ഞങ്ങളുടെ പോരാളികള്‍ രാപകലില്ലാതെ യുദ്ധം ചെയ്യുകയാണ്. അവിടെ പറക്കുന്ന പറവകളിലും ,കാറ്റിലും,എന്തിനു പ്രാണവായുവില്‍  വരെ മരണം പതിയിരിക്കുന്നുണ്ട്.. ചെകുത്താന്റെ നഗരം."  അയാളുടെ കണ്ണുകളില്‍ കോപം ജ്വലിക്കുന്നത് ഞാന്‍ കണ്ടു.
ചെകുത്താന്റെ നഗരം ..പണ്ടെങ്ങോ വായിച്ച കഥയിലെ നീണ്ട ചെവിയും,കൂര്‍ത്ത കൊമ്പുകളും,ചോരയുടെ നിറമുള്ള പല്ലുകളും ഉള്ള ചെകുത്താന്റെ രൂപം ഞാന്‍ മനസ്സില്‍ കണ്ടു.
"എന്നാല്‍ നമുക്ക് പോകാം." അയാള്‍ പറഞ്ഞു.ഞാന്‍ ശരിയെന്നു തലയാട്ടി.അയാള്‍ തുടര്‍ന്നു." നിങ്ങള്‍ വലിയ മനുഷ്യനാണെന്നു ഞങ്ങള്‍ക്കറിയാം പക്ഷെ ഇവിടെ സൌകര്യങ്ങള്‍ കുറവാണ്..പിന്നെ നിങ്ങള്‍ വരുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു,ക്ഷമിക്കുക.."
"അത് സാരമില്ല ,,ഒരു രാത്രിയുടെ കാര്യമല്ലേ.?"ഞാന്‍ പറഞ്ഞു.
ഞാന്‍ അയാള്‍കൊപ്പം ജീപ്പില്‍ കയറി. കൂടെയുണ്ടാരുന്നവരോട് എന്തോ ആന്ഗ്യം കാട്ടിയിട്ട് അയാള്‍ ജീപ്പ് സ്റ്റാര്‍ട്ട്‌ ചെയ്തു.

അപ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു.
മണല്‍ പറക്കുന്ന വഴിയിലൂടെ വലിയ ശബ്ദമുണ്ടാക്കി ജീപ്പ് പാഞ്ഞു പോയി..ഞാന്‍ വഴിയരികില്‍ നില്‍ക്കുന്ന കരിഞ്ഞുണങ്ങിയ വൃക്ഷങ്ങള്‍ കണ്ടു. മരണം കാത്തു കിടക്കുന്ന വൃദ്ധ രോഗികളെ പ്പോലെ അവയെന്നെ ദയനീയമായി നോക്കുകയാണെന്ന് തോന്നി.
"നിങ്ങള്‍ ഇന്ത്യാക്കരനാണോ?" അയാള്‍ ചോദിച്ചു.
"അതെ"
"ഹിന്ദുവാണോ?"
"അല്ല. ക്രിസ്ത്യന്‍ ആണ്"
"ഉം".
"എനിക്ക് ഹിന്ദുക്കളോട് അത്ര മമതയില്ല"
ഞാന്‍ അതിനു മറുപടി പറഞ്ഞില്ല..അയാള്‍ ജീപ്പിനു വേഗം കൂട്ടുന്നത്‌ പോലെ തോന്നി.
"ഈ യുദ്ധത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ?" അയാള്‍ ചോദിച്ചു.
" എനിക്കറിയില്ല."
"ഇത് സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടമാണ്,ഞങ്ങള്‍ വിജയിക്കും.സ്വാതന്ത്രം അതൊരു ലഹരിയാണ്,അതിനുവേണ്ടി പോരാടുമ്പോള്‍ ആര്‍ക്കും മരണഭയം ഉണ്ടാകില്ല.അഥവാ നിങ്ങള്‍ പോരാടി മരിച്ചാല്‍ മറ്റുള്ളവരാല്‍ എന്നും ഓര്‍മിക്കപ്പെടും..ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്..പതിറ്റാണ്ടുകളായി ചെകുത്താന്റെ അടിമകളായി ജീവിച്ച ഒരു ജനതയുടെ മോചനമാണ് ഞങ്ങളുടെ സ്വപ്നം."
അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു..
ഇരുട്ട് വീണിരുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല..വിജനമായ വഴിയരികില്‍ പൊട്ടിപൊളിഞ്ഞ മതിലുകളും ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങളും കാണാമായിരുന്നു..എല്ലാം ഈ യുദ്ധത്തില്‍ തകര്‍ന്നതാണ്.സമ്പന്നതയുടെ മടിത്തട്ടില്‍ ആര്‍ഭാടമായി ജീവിച്ച ഒരു കൂട്ടം ജനങ്ങളുടെ സ്മൃതികള്‍ അവിടെ അലഞ്ഞുനടക്കുന്നുണ്ടെന്നു എനിക്ക് തോന്നി.
"എനിക്ക് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്.അവര്‍ ഇപ്പോള്‍ മരണത്തെ ഭയക്കുന്നില്ല..വിവാഹം കഴിക്കുവാനും കുടുംബത്തെ പറ്റി ചിന്തിക്കുവാനും ഞാന്‍ അവരെ നിര്‍ബന്ധിച്ചില്ല..കാരണം എനിക്കും അവര്‍ക്കും വലുത് ഞങ്ങളുടെ ലക്ഷ്യമാണ്‌."
അയാളുടെ മനസ്സും ശരീരവും യുദ്ധതിനടിമ പ്പെട്ടുപോയിയെന്നു എനിക്ക് തോന്നി. അയാള്‍ പറയുന്നത് ശ്രദ്ധിക്കാതെ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു.

കുറച്ചു സമയങ്ങള്‍ക്കു ശേഷം കടല്‍ തീരത്തിനടുത്തുള്ള ഒരു വലിയ  ബംഗ്ലാവിനു മുന്നില്‍ ഞങ്ങള്‍ എത്തി..വലിയ കരിങ്കല്‍ മതിലുകളും തുരുമ്പിച്ച ഗൈട്ടുമുള്ള  ആ ബംഗ്ലാവിന്‍റെ ഭിത്തിയില്‍ തീ കത്തിയത് പോലെ  കരിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നു. ജനാലകളുടെ ചില്ലുകള്‍ പൊട്ടിപൊളിഞ്ഞിരിക്കുന്നു. അവിടുത്തെ മണല്‍തരികളില്‍.  പൊട്ടിച്ചിതറിയ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഞാന്‍ കണ്ടു.
"ഇതാണ് നിങ്ങള്‍ ഇന്ന് രാത്രി താമസിക്കേണ്ട സ്ഥലം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സൌകര്യങ്ങള്‍ കുറവാണ്." ഇത്രയും പറഞ്ഞു കൊണ്ട് അയാള്‍ ജീപ്പില്‍ നിന്നുമിറങ്ങി  ഗൈറ്റ് തുറന്നു അകത്തു കയറി.ഞാന്‍ ഒന്നും മിണ്ടാതെ അയാളെ അനുഗമിച്ചു.

എല്ലാ മുറികളും തുറന്നു കിടക്കുകയായിരുന്നു. വളഞ്ഞ കോവണിപടികള്‍  കയറി ഒരു ഇടുങ്ങിയ മുറിയില്‍ എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു."ഇതാണ് നിങ്ങളുടെ മുറി,ഇവിടെ നിങ്ങള്‍ സുരക്ഷിതനാണ്."

ആ മുറിയുടെ ഭിത്തിയില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നു. മിനുസ്സമില്ലാത്ത കരിങ്കല്‍ ഭിത്തികളില്‍  ആരോ എഴുതി വെച്ച ദൈവവചനങ്ങള്‍ ഞാന്‍ കണ്ടു. ഒരു മതഭ്രാന്തന്റെ ജല്പനങ്ങള്‍...
" നിങ്ങള്‍ക്ക്  വിശക്കുന്നുണ്ടോ..?" അയാള്‍ ചോദിച്ചു.
"ഇല്ല.."
"എന്നാല്‍ വിശ്രമിച്ചു കൊള്ളൂ..നാളെ രാവിലെ ആരെങ്കിലും വരും.നിങ്ങളെ കൂട്ടികൊണ്ട് പോകാന്‍.... ,..ആരാണെന്നു എനിക്കറിയില്ല ..കാരണം നാളെ പ്രഭാതം ആരൊക്കെ കാണുമെന്നു ആര്‍ക്കും അറിയില്ല.പിന്നെ രാത്രിയില്‍ പുറത്ത് ഇറങ്ങണ്ടാ...കഴുകന്മാരുടെ ശല്യം ഉണ്ട്. ഞാന്‍ പോകുന്നു.,പിന്നെ ഇനി നമ്മള്‍ തമ്മില്‍ കാണുമെന്നു തോന്നുന്നില്ല ,,..ഖുദാ ആഫിസ് .." അയാള്‍ തിരിഞ്ഞു നടന്നു.
ജീപ്പ് പാഞ്ഞു പോകുന്ന ശബ്ദം ഞാന്‍ കേട്ടു.
എനിക്ക് ക്ഷീണമുണ്ടായിരുന്നു..ബാഗില്‍ നിന്നും ഞാന്‍ ലാപ്ടോപ് എടുത്തു. ഞാന്‍ എത്തിയെന്ന് ഓഫീസിലേക്ക് മെയില്‍ ചെയ്തു.പിന്നെ എന്റെ ക്യാമറയില്‍ ഞാന്‍ പകര്‍ത്തിയ കപ്പലിലെ ആയുധങ്ങളുടെ ചിത്രങ്ങളില്‍ കണ്ണോടിച്ചു. വിലക്കുണ്ടായിരുന്നു. പക്ഷെ ഞാന്‍ വെറുതെ ഫോട്ടോ എടുത്തു.
അല്‍പനേരം മയങ്ങണമെന്നു തോന്നി.ഞാന്‍ കണ്ണുകളടച്ചു.
കടല്‍ ആര്‍തിരംബുന്നത്  കേള്‍ക്കാം..കടല്‍ കാറ്റിനു ശക്തി കൂടുമ്പോള്‍ കടല്‍ കാക്കകള്‍ നിലവിളിക്കുന്നു,.
ഈ നഗരത്തെ വിഴുങ്ങാന്‍ കടല്‍ കൊതിക്കുന്നത് പോലെ ..ഒരു പ്രളയം കൊണ്ട് എല്ലാം ശുദ്ധീകരിക്കാന്‍ തയ്യാറെടുക്കുന്നത് പോലെ എനിക്ക് തോന്നി.
ക്ഷീണം കൊണ്ടാവണം എന്‍റെ കണ്ണുകള്‍ക്ക്‌ കനം വന്നു തുടങ്ങി.ഞാന്‍ ഉറങ്ങിപ്പോയത് അറിഞ്ഞില്ല.
-------------------------------------------------------------------------------------------------------------------


ആകാശത്തിന് കറുത്ത നിറമായിരുന്നു. പക്ഷികള്‍ ചിലച്ചുകൊണ്ട് പറക്കുന്നതും  ഉണങ്ങിയ മരക്കൊമ്പുകളില്‍ വന്നിരുന്നു വിശ്രമിക്കുന്നതും ഞാന്‍ കണ്ടു. ദൂരെയെവിടെയോ വെടിയൊച്ചകള്‍ കേള്‍ക്കാം..പിന്നെ ഭൂമികുലുങ്ങും വിധം വന്നു നിലം പതിക്കുന്ന ബോംബുകളുടെ മുഴക്കമുള്ള ശബ്ദം.
ഞാന്‍ അതിരാവിലെ തന്നെ തയ്യാറായി നിന്നു. ഉണര്‍ന്നപ്പോഴാണ് ആ ബംഗ്ലാവില്‍ വെള്ളമില്ലെന്നു മനസ്സിലായത്‌.ഞാന്‍ ആരെങ്കിലും വരാനായി കാത്തിരുന്നു.
എന്നെ കൂട്ടികൊണ്ട് പോകാന്‍ വന്നത് കറുത്ത പര്‍ദ്ദ ധരിച്ച രണ്ടു സ്ത്രീകള്‍ ആയിരുന്നു.  അവര്‍ കോവണിപ്പടികള്‍ കയറി എന്‍റെ മുറിയുടെ വാതിലില്‍ മുട്ടി.
"നമുക്ക് പോകാം."
എങ്ങനെയാണ് യാത്ര എന്ന് എനിക്കറിയില്ലായിരുന്നു. സുരക്ഷിതനായി സഞ്ചരിക്കുന്നതിനു വിമതസേനയുടെ സഹായം എനിക്കത്യാവശ്യമായിരുന്നു. ഞാന്‍ അവര്‍ക്കൊപ്പം ഇറങ്ങി.
സര്‍ത്തിലേക്ക്  ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്ന ഒരു വലിയ ട്രക്കിലായിരുന്നു യാത്ര. അതില്‍ ആറു സ്ത്രീകളും കുറെ ആടുകളും ഉണ്ടായിരുന്നു . യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ആടുകള്‍ കരഞ്ഞു ബഹളം വച്ച് കൊണ്ടിരുന്നു.
അപ്പോള്‍ ചൂട് കൂടുന്നുണ്ടായിരുന്നു.പുകനിറഞ്ഞ്‌ കറുത്തിരുണ്ട ആകാശതിനപ്പുറം എവിടെയോ സുര്യന്‍ ജലിക്കുന്നുണ്ടെന്നു എനിക്ക് തോന്നി.
എനിക്കൊപ്പം ഇരുന്ന സ്ത്രീയോട് ഞാന്‍ ചോദിച്ചു." കുടിക്കാന്‍ അല്പം വെള്ളം വേണമായിരുന്നു."
അവര്‍ കയ്യില്‍ കരുതിയ ബാഗില്‍ നിന്നും വലിയ ഒരു കുപ്പിയെടുത്തു എനിക്ക് തന്നു.അത് കുടിച്ചപ്പോള്‍ ഉപ്പുവെള്ളം ആണെന്ന് തോന്നി.അപ്പോള്‍ അവര്‍ പറഞ്ഞു."ബെന്ഗാസിയില്‍  വെള്ളത്തിന്‌ ക്ഷാമമുണ്ട്.പൈപ്പ് ലൈനുകലെല്ലാം പൊട്ടിയിരിക്കുന്നു.ഇത് കടല്‍ വെള്ളമാണ്."
ഞാന്‍ അവരെ ദയനീയമായി നോക്കി.
ഉപ്പുവെള്ളം ആണെങ്കിലും കുടിച്ചപ്പോള്‍ ആശ്വാസം തോന്നി.
" എവിടെ നിന്നും ഇനി എത്ര ദൂരം സഞ്ചരിക്കണം.?" ഞാന്‍ ചോദിച്ചു.
"ഏഴു മണിക്കൂര്‍ കൊണ്ട് സര്‍ത്തില്‍ എത്തും..പിന്നെ അവിടെ നിന്നു ഏകദേശം എട്ടു മണിക്കൂര്‍ .. അങ്ങനെ നാളെ പുലര്‍ച്ചയെ അവിടെയെത്തു."
പതിനഞ്ചു മണിക്കൂര്‍ നീണ്ട യാത്ര. എനിക്കൊരല്‍പം നീരസം തോന്നി.
 ഞാന്‍ പിന്നിലേക്ക്‌ മറയുന്ന കാഴ്ചകള്‍ കണ്ടിരുന്നു. കൂടുതല്‍ സമയവും കടല്‍ തീരതിനടുത്തുള്ള വരണ്ട ചാര നിറത്തിലുള്ള ഭൂമിയിലൂടെയാണ് ഞങ്ങള്‍ സഞ്ചരിച്ചത്. അങ്ങിങ്ങായി ഏന്തി നടക്കുന്ന ഒട്ടകങ്ങളെയും അവക്കുമുകളിലിരുന്നു യാത്ര ചെയ്യുന്ന മനുഷ്യരെയും ഞാന്‍ കണ്ടു.

"നിങ്ങള്‍ എവിടെ നിന്ന് വരുന്നു.?" ആ സ്ത്രീ എന്നോട് ചോദിച്ചു.
"ലണ്ടന്‍"
"ഇവിടെ..?"
"ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആണ് ,നിങ്ങളുടെ യാതനകള്‍ പുറം ലോകത്തിനു തുറന്നു കാട്ടാന്‍ വന്നതാണ്."
"അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ ചെയ്യുന്നത് ഒരു വലിയ കാര്യമാണ്.ഞങ്ങള്‍ക്ക് ഈ ലോകത്തിന്‍റെ  സഹായം കൂടിയേ തീരു."
"യുദ്ധം തുടങ്ങിയിട്ട് ഇപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞു. എത്രയോ നിരപരാധികള്‍, പിഞ്ചുകുഞ്ഞുങ്ങള്‍,മൃഗങ്ങള്‍.. ..,,കൊല്ലപ്പെട്ടിരിക്കുന്നു.ഈ ഭൂമിയില്‍ ജനിച്ചതാണോ അവര്‍ ചെയ്ത തെറ്റ്.?.
അവരുടെ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു.
"പക്ഷെ നിങ്ങള്‍ സൂക്ഷിക്കണം ..പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. നിങ്ങള്‍ പത്രക്കാരനാണ് എന്നറിഞ്ഞാല്‍.. അവര്‍ നിങ്ങളെ കൊല്ലും."

അപകടം നിറഞ്ഞ ദിനരാത്രങ്ങളാണ് എന്‍റെ മുന്നില്‍.. ...എന്ന് ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു.
പക്ഷെ ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല.
"സര്‍തില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ സമയം ഉണ്ടാകില്ല..അവിടെ നിങ്ങള്‍ക്കായി ഞങ്ങളുടെ സഹോദരങ്ങള്‍ കാത്തുനില്‍പ്പുണ്ടാകും.നിങ്ങള്‍ പോകേണ്ടത് സൈന്യത്തിന്‍റെ വാഹനത്തിലാണ്. അതാണ്‌ ചെകുത്താന്റെ സേന."
ഞാന്‍ അവരുടെ മുഖത്തേക്ക് തന്നെ നോക്കി.അവര്‍ തുടര്‍ന്നു.
"ഭയക്കണ്ട, അവരുടെ ഇടയില്‍ ഞങ്ങളുടെ ആള്‍ക്കാര്‍ ഉണ്ട്.അവര്‍ നിങ്ങളെ സംരക്ഷിക്കും."
വിമതരെയും സാദ ജനങ്ങളെയും കൊന്നൊടുക്കുന്ന പട്ടാളക്കാരുടെ ഇടയില്‍ വിമതരുടെ ചാരന്മാര്‍.. ..,,അതെനിക്ക് പുതിയ അറിവായിരുന്നു.
ഉച്ചക്ക് വാഹനത്തില്‍ തന്നെയിരുന്നാണ് ഞാന്‍ ഭക്ഷണം കഴിച്ചത്. അവര്‍ ബ്രെഡ് മാത്രമേ കരുതിയിട്ടുണ്ടായിരുന്നുള്ളൂ. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ വയറു നിറയെ കഴിച്ചു.
ഉറങ്ങണമെന്നു തോന്നി.കഴിഞ്ഞില്ല ,..
ഞാന്‍ വീണ്ടും പുറത്തെ കാഴ്ചകള്‍ കണ്ടു സമയം നീക്കി.
അവര്‍ പറഞ്ഞതിലും സ്വല്പം നേരത്തെ സര്‍തിയിലെത്തി. സര്‍ത്തി നഗരത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് വണ്ടി നിര്‍ത്തിയത്. നഗരത്തിലേക്കുള്ള വഴിയില്‍ പട്ടാളകാരുടെ പരിശോധന ഉള്ളത് കൊണ്ട് ഞങ്ങള്‍ എളുപ്പ വഴിയില്‍ കൂടിയാണ് കൂടുതല്‍ നേരവും സഞ്ചരിച്ചത്.
ആ ഗ്രാമം വളരെ പഴക്കമുള്ളതും,തീരെ വികസനമില്ലാതതാണ് എന്നും എനിക്ക് തോന്നി. ഗ്രാമവാസികള്‍ പരിഭ്രമരായി  കാണപ്പെട്ടു.
അവിടെ ആര്‍മിയുടെ ഒരു വലിയ ട്രക്ക് എന്നെയും കാത്തു കിടപ്പുണ്ടായിരുന്നു. ഞാന്‍ അവര്‍ക്കൊപ്പം യാത്ര തിരിച്ചു. പട്ടാളക്കാര്‍ എന്നോട് അധികമൊന്നും സംസാരിച്ചില്ല. അവരില്‍ ആരൊക്കെയാണ് വിമതരുടെ ചാരന്മാര്‍ എന്ന് അറിയാന്‍ കഴിഞ്ഞില്ല. കൂടുതല്‍ സമയവും അവര്‍ പരസ്പരം സ്ത്രീകളെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ചിലപ്പോള്‍ തമാശകള്‍ പറഞ്ഞു ഉറക്കെ ചിരിക്കുന്നുമുണ്ടായിരുന്നു.

സര്‍ട്ടില്‍ നിന്നും മെയിന്‍ ഹൈവെയില്‍ കൂടിയാണ് ഞങ്ങള്‍ സഞ്ചരിച്ചത്..പക്ഷെ അധികം  വാഹനങ്ങളൊന്നും കണ്ടില്ല.

താമസിയാതെ പകലിനു നിറം മങ്ങിതുടങ്ങുകയും ഇരുട്ട് വീഴുകയും ചെയ്തു. ഇനി കുറച്ചു സമയങ്ങള്‍ക്കു ശേഷം ഞാന്‍ ചെകുത്താന്റെ നഗരത്തില്‍ പ്രവേശിക്കും ..ഈ ലോകം എന്നില്‍ അര്‍പിച്ചിരിക്കുന്ന ദൌത്യം ഞാന്‍ നിറവേറ്റും. ഞാന്‍ സ്വയം ഒരുങ്ങുകയായിരുന്നു.
---------------------------------------------------------------------------------------------------------------


ആ വലിയ നഗരത്തിന്റെ കവാടത്തില്‍ ശക്തമായ കാവല്‍ ഉണ്ടായിരുന്നു.
കഥകളില്‍ വായിച്ചറിഞ്ഞ ചെകുത്താന്റെ നഗരത്തിനു ഭയം ഉണര്‍ത്തുന്ന കൂറ്റന്‍ മതിലുകളും ,കോട്ടകളും ഉണ്ടായിരുന്നു. ആകാശത്തോളം ഉയരമുള്ള കെട്ടിടങ്ങളും, ഈന്തപനകള്‍ക്ക് ചുറ്റും തീര്‍ത്ത പൂന്തോട്ടവും ഉണ്ടായിരുന്നു. റോഡിനിരുവശവും നടപ്പാതകളും, വലിയ കടകളും ഞാന്‍ കണ്ടു.കടകളില്‍ പലതും അടഞ്ഞു കിടക്കുകയായിരുന്നു.

എല്ലാവരും വളരെ ഭയത്തോടെ കണ്ടിരുന്ന ട്രിപൊളി. മേടിട്ടെരെന്യന്‍ കടലിന്‍റെ മത്സ്യകന്യക.
രാജ്യത്തിന്റെ തലസ്ഥാനവും.ഏറ്റവും വലിയ നഗരവും തൃപോളിയാണ് . വിമതര്‍ പിടിച്ചടക്കിയാല്‍ അതോടു കൂടി പതിറ്റാണ്ടുകളായി നടക്കുന്ന ദുര്‍ഭരണം അവസാനിക്കും.
നേരം പുലരുന്നതിനു മുന്‍പ് ഞാന്‍ അവിടെയെത്തി. സൈന്യത്തിന്‍റെ വാഹനത്തില്‍ വന്നത് കൊണ്ട് എന്നെ ആരും സംശയിച്ചില്ല.എന്നെ നഗരത്തില്‍ ഇറക്കിയിട്ട്‌ അവര്‍ പോയി.ഇനിയെല്ലാം സ്വന്തമായി ചെയ്യണം.എന്നെ തൃപോളിയില്‍ എത്തിക്കാം എന്ന വാഗ്ദാനം വിമതര്‍ പാലിച്ചിരിക്കുന്നു. ഇനി എന്‍റെ ജോലികള്‍ ...അത് അത്ര എളുപ്പമല്ല ..ഇവിടെ ഈ യുദ്ധത്തിനു നടുവില്‍ താമസിച്ചു കൊണ്ട് വാര്‍ത്തകളും ചിത്രങ്ങളും പുറം ലോകത്തിനു എത്തിച്ചു കൊടുക്കുക അത് മാത്രമാണ് എന്‍റെ ലക്‌ഷ്യം.
എനിക്ക് പോകേണ്ടത് ബാണ്ടുന്ഗ് സ്ട്രീറ്റില്‍ ആയിരുന്നു.. അവടെ ഹാഷിം എന്ന ഒരു ഡോക്ടറുടെ വീട്ടിലായിരുന്നു എന്‍റെ താമസം ഒരുക്കിയിരുന്നത്. ലണ്ടനില്‍ നിന്നും ലഭിച്ച സന്ദേശം അനുസരിച്ച് അദ്ദേഹം എനിക്കുവേണ്ടി കാത്തുനില്‍പ്പുണ്ടായിരുന്നു.
ഞങ്ങള്‍ ഇതിനു മുന്‍പ്  വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിട്ടുള്ളതാണ് അതുകൊണ്ട് തന്നെ പരസ്പരം പരിചയമുണ്ടെന്ന് തോന്നി. വളരെ സൌഹൃദ മനോഭാവമുള്ള ഒരു വ്യക്തിയാണ് ഹാഷിം.പക്ഷെ  എനിക്ക് തരാം എന്നേറ്റ സഹായങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും അയാള്‍കുള്ള പ്രതിഫലം കോടികള്‍ ആണ്.ചുരുക്കിപറഞ്ഞാല്‍ ഗവണ്മെന്റിനെ ഒറ്റികൊടുത്തു അയാള്‍ പണം സംബാധിക്കുകയാണ്.
അയാള്‍കൊപ്പം ഞാന്‍  കാറിലാണ് സഞ്ചരിച്ചത്.
അപ്പോളും പ്രകാശം പരന്നിരുന്നില്ല.
ഈ നഗരത്തില്‍ ജനങ്ങള്‍ ഉണരാന്‍ മടിക്കുന്നുവെന്നു തോന്നി.ഇതു നിമിഷവും ആക്രമണം ഉണ്ടാകാവുന്നതിനാല്‍ പണമുള്ളവര്‍ കുടുംബവുമായി പാലായനം ആരംഭിച്ചിരുന്നു.
എന്നിരുന്നാലും ഞാന്‍ ചെല്ലുമ്പോള്‍ തൃപോളി പൊതുവേ ശാന്തമായിരുന്നു.
അത്യാധുനിക സൌകര്യങ്ങളുള്ള വീടായിരുന്നു അത്. എനിക്ക് തയ്യാറാക്കിയ മുറിയില്‍.  സ്വയം ഭ്രമണ പഥത്തില്‍ തിരിയുന്ന സാറ്റെലൈറ്റ് ഗോളങ്ങളും ആയി ബന്ധിപിച്ചിരുന്ന കമ്പ്യൂട്ടറും ഉണ്ടായിരുന്നു. അവിടെ ഞാന്‍ സുരക്ഷിതനാണെന്നും എന്‍റെ സാന്നിധ്യം ലോകത്തിനു ലഭ്യമാണെന്നും ഉറപ്പായിരുന്നു.
ചെന്നയുടനെ ഞാന്‍ എന്‍റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങി. അങ്ങനെ നഗരത്തിന്റെ കിഴക്കന്‍ മേഘലയില്‍ നടക്കുന്ന പോരാട്ടത്തെ കുറിച്ച് വിവരം ലഭിച്ചു.സമയം കളയാതെ ഞാനും ഹാഷിമും അവിടേക്ക് തിരിച്ചു.
യാത്രയില്‍ ഞങ്ങള്‍ സാറ്റ്ലൈറ്റ് മുഖേന ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.അവര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ തന്നു കൊണ്ടിരുന്നു.
സാദാ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു സ്ഥലമായിരുന്നു അത്..മറഞ്ഞിരുന്നു പാഞ്ഞു പോകുന്ന ഷെല്ലുകള്‍ക്കും, ബുല്ലെട്ടുകള്‍ക്കും നേരെ എന്‍റെ ക്യാമറ തിരിച്ചപ്പോള്‍ ഹൃദയമിടിപ്പ്‌ കൂടുന്നുണ്ടായിരുന്നു. പിന്നെ നിലവിളികള്‍ നിറഞ്ഞ അന്തരീക്ഷത്തിന്റെ  അസ്വസ്ഥത എന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. സൈന്യത്തിന്‍റെ വാഹനങ്ങള്‍ നിര നിരയായി വന്നു പോയ്കൊണ്ടിരുന്നു. ഏകദേശം രണ്ടു മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനു ശേഷം മേല്‍കോയ്മ നേടിയ സൈന്യം വിമതര്‍ വെടിയുതിര്‍ക്കുന്നില്ലെന്നു ഉറപ്പു  വരുത്തുന്നത് കണ്ടു. പിന്നെ അവര്‍ അവിടെ കുറെ സമയം പരിശോധനകള്‍ നടത്തി. ശേഷം എന്തോ സന്ദേശം ലഭിച്ചതു പോലെ അവിടെ നിന്നും പിന്മാറി.
ആ യുദ്ധഭൂമി ശൂന്യമായപ്പോള്‍ ...ഞാന്‍ അവിടേക്ക് നടന്നു. പറയത്തക്കതായി അവിടെ ഒന്നും ഉണ്ടായിരുന്നില്ല.എല്ലാം നിലംപോത്തിയിരുന്നു. പുകയുടെ മറനീക്കി ഞാന്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ ഹാഷിം വിലക്കി.ഞാന്‍ മുന്നോട്ടു തന്നെ നടന്നു. അവിടെ മുള്‍ചെടി കാടുകള്‍ക്കിടയില്‍ ചിതറിയ ശരീരഭാഗങ്ങള്‍ ഞാന്‍ കണ്ടു.പിന്നെയും ആരൊക്കെയോ ശ്വാസത്തിനായി പിടയുന്നുണ്ടെന്നു തോന്നി.
വളരെ വൈകിയാണ് ഞങ്ങള്‍ തിരികെ വന്നത്. അന്ന് രാത്രി തന്നെ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോ കളും കൈമാറിയിരുന്നു. അങ്ങനെ യുദ്ധത്തിന്‍റെ വിവരങ്ങള്‍ ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ നിറഞ്ഞു.

അന്ന് രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല .മനസ്സില്‍ ഒരു കൂട്ടം ജനതയുടെ നീറുന്ന പ്രശ്നങ്ങള്‍ ആയിരുന്നു. ഹാഷിം ഇതൊന്നും കണക്കാക്കാതെ പുസ്തകങ്ങള്‍ വായിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അയാളോട് പറഞ്ഞിട്ട് പുറത്തിറങ്ങി. വെറുതെ നടക്കാന്‍..

നല്ല നിലാവുള്ള രാത്രിയില്‍ ഞാന്‍ ആ തെരുവില്‍ കൂടി നടന്നു. കാറ്റ് വീശുന്നുണ്ടാരുന്നു. മണല്‍തരികള്‍ നിറഞ്ഞ കാറ്റ്. വഴിയോരത്തെ മുള്‍ച്ചെടികള്‍ കാറ്റില്‍ ആടിക്കൊണ്ടിരുന്നു.അവ എന്‍റെ കാലുകള്‍ക്ക് വേണ്ടി വഴി മാറിത്തന്നു.
ഓരോ ദിവസവും ഞാന്‍ യുദ്ധം ലോകത്തിനു  കാണിച്ചു കൊണ്ടിരുന്നു.മാത്രമല്ല സാദാ ജനങ്ങളുമായി  അഭിമുഖങ്ങള്‍ നടത്തി, അവരുടെ ആവശ്യം ലോകത്തിനെ അറിയിച്ചു.
വിവിധ രാജ്യങ്ങള്‍ സഹായവുമായി മുന്നോട്ടു വന്നു. ഒടുവില്‍ ഐക്യ രാഷ്ട്ര സഭയുടെയും നാട്ടോയുടെയും പ്രതിനിധികളുമായി ഞാന്‍ വീഡിയോ കോണ്‍ ഫെരന്‍സ്   നടത്തി. ഉടന്‍ തന്നെ പ്രതീക്ഷിച്ച എല്ലാ സഹായവും ലഭ്യമാകുമെന്ന് എനിക്കുറപ്പ് ഉണ്ടായിരുന്നു.
ശക്തമായ കാവലില്‍ ഇങ്ങനെ വിവരങ്ങള്‍ ചോരുന്നത് സൈന്യത്തെ ആശയക്കുഴപ്പത്തില്‍ ആക്കി. അവരുടെ തന്ത്രങ്ങളും ലക്ഷ്യങ്ങളും തത്സമയം ഞാന്‍ വഴി ലോകം അറിഞ്ഞുകൊണ്ടിരുന്നു.

രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വിമതര്‍ ശക്തമായി തിരിച്ചടി നല്‍കി..കൂടുതല്‍ ജനങ്ങള്‍ നാഷണല്‍ ട്രാന്‍സിഷനല്‍ ആര്‍മിയുടെ അംഗങ്ങള്‍ ആയതു സൈന്യത്തിന് വന്‍ ഭീഷണിയായി മാറി.
നാല് ദിവസങ്ങള്‍ക്കു ശേഷം  ഹാഷിം എന്നോട് പറഞ്ഞു. " മറ്റു നഗരങ്ങളില്‍ നിന്നെല്ലാം സൈന്യം പിന്മാറുകയാണ്."
അത്രയും പ്രധാനമായ വിവരം എനിക്കെന്തോ ലഭിച്ചില്ല.എവിടെയോ പിഴവുകള്‍ ഉണ്ടെന്നു തോന്നി." എനിക്ക് കൂടുതല്‍ വിവരങ്ങള്‍ വേണം "
" അതെ ഇവിടം ഒഴിച്ചാല്‍ മറ്റു നഗരങ്ങളില്‍ സൈന്യം പരാജയപ്പെടുകയാണ്. തൃപ്പോളിയിലെക്കുള്ള  ഹൈവേ വിമതര്‍ കയ്യേറി .ഇനി അവര്‍ നാല് ദിക്കില്‍ നിന്നും ഈ നഗരത്തെ ആക്രമിക്കും."
ഞാന്‍ അപ്പോള്‍ തന്നെ സന്ദേശം നല്‍കി. നാറ്റോ യുടെ സൈന്യം തയ്യാറായി കൊണ്ടിരുന്നു അവര്‍ ഇതു നിമിഷവും ജനങ്ങളുടെ രക്ഷക്കെത്താം. ഞാന്‍ അവിടെ വിജയിക്കുകയായിരുന്നു. അഭിമാനം തോന്നിയ നിമിഷങ്ങള്‍. പക്ഷെ എന്‍റെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍കില്‍ വന്ന പിഴവുകള്‍ എന്നെ അലട്ടികൊണ്ടിരുന്നു..ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ അനിശ്ചിതാവസ്ഥക്ക് പരിഹാരം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിച്ചു.
---------------------------------------------------------------------------------------------------------------

ഒരു ശനിയാഴ്ച ..വിമതര്‍ നഗരത്തില്‍ കടന്നു.കൂറ്റന്‍ മതിലുകളും കെട്ടിടങ്ങളും സ്ഫോടനത്തില്‍ ക്ഷയിച്ചു കൊണ്ടിരുന്നു. നഗരവാസികള്‍ പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്തു കൊണ്ടേയിരുന്നു.

വെള്ളവും വെളിച്ചവും നഷ്ടപ്പെട്ടു.ഭൂമി എല്ലായ്പോഴും നടുങ്ങികൊണ്ടിരുന്നു.മാത്രമല്ല എന്നെ ഞെട്ടിച്ചു കൊണ്ട് എന്‍റെ നെറ്റ് വര്‍ക്ക് സ്തംഭിച്ചു. പുറം ലോകവുമായിയുള്ള എന്‍റെ  ബന്ധം തകര്‍ന്നു.ഇന്‍റര്‍നെറ്റില്‍ വന്ന തകരാര്‍ ആണെന്നാണ്‌ ഞാന്‍ കരുതിയത്‌. പക്ഷെ..

ഒരു ദിവസം ഞാന്‍ കണ്ണുകള്‍ തുറന്നത് തോക്കിന്കുഴലുകള്‍ക്ക് മുന്നിലാണ്. പട്ടാളക്കാര്‍ എന്‍റെ താവളം കണ്ടുപിടിച്ചിരിക്കുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല . അവര്‍ എന്‍റെ കൈകളില്‍ വിലങ്ങു വെച്ചു...ചിലര്‍ ആക്രോശിച്ചു.പിന്നെ വലിച്ചിഴച്ചു കൊണ്ട് പോയി. അപ്പോള്‍ ഹാഷിമിന്‍റെ  രക്തമൊലിക്കുന്ന ശരീരം തറയില്‍ കമഴ്ന്നു കിടക്കുന്നത് ഞാന്‍ കണ്ടു.
എന്‍റെ ബോധം മറഞ്ഞു,

കണ്ണുകള്‍ തുറന്നപ്പോള്‍ ശരീരമാകെ വേദനയായിരുന്നു. രക്തം പൊട്ടിയ മുറിവുകള്‍ നീറിക്കൊണ്ടിരുന്നു. ഇരുട്ട് നിറഞ്ഞ ഒരു മുറിയില്‍ ഞാന്‍ ബന്ധനസ്ഥനായി ഇരുന്നു. അതൊരു ജയില്‍ ആണെന്നും ജീവിതം അവിടെ അവസാനിക്കുകയാനെന്നും എനിക്ക് തോന്നി. നിശബ്ദതയില്‍ ഞാന്‍ എന്‍റെ ശ്വാസത്തിന്‍റെ വേഗത അളന്നു സമയം നീക്കി.
മറ്റുള്ളവര്‍ തന്ന മുന്നറിയിപ്പുകള്‍  എന്‍റെ മനസ്സില്‍ തെളിയുകയും മായുകയും ചെയ്തു.
മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തലയ്ക്കു മുകളില്‍ നേരിയ പ്രകാശം ഞാന്‍ കണ്ടു..പിന്നെ പടിയിറങ്ങി വന്ന അനേകം കാലൊച്ചകള്‍ ..അപ്പോളും മുറിയില്‍ ഇരുട്ടായിരുന്നു. നിഴല്‍ പോലും തെളിയാത്ത ഇരുട്ട്. തല ഉയര്‍ത്തി പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു.
എന്‍റെ രക്തത്തിനായി അവര്‍ വന്നിരിക്കുന്നു. മനസ്സ് പറഞ്ഞു.
 ആ കൊഴുത്ത ഇരുട്ടില്‍ ഞാന്‍ ആ ശബ്ദം കേട്ടു. ശാന്തമായ സ്വരം.
"എന്നെ മനസ്സിലായിക്കാണില്ല അല്ലെ..? ഞാനാണ് നിങ്ങള്‍ ഇത്രയും കാലം എഴുതിയ കഥയിലെ ചെകുത്താന്‍.. .,.ഈ ഇരുട്ടില്‍ എന്‍റെ മുഖം നിങ്ങള്‍ കാണില്ല ..പക്ഷെ അത് നല്ലതാണ് ..കാരണം അത് നിങ്ങള്‍ കാണാതെ കണ്ടത്തില്‍ കൂടുതല്‍ വികൃതമാണ്." ആ ശബ്ദം എനിക്ക് ചുറ്റും പറന്നു നടന്നു.അയാള്‍ തുടര്‍ന്നു "എന്താണ് ഞാന്‍ ചെയ്ത തെറ്റ് ? ഒരു ജനതയെ ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ത്തി കൊണ്ട് വന്നതോ? അതോ കൈകോര്‍ത്തു  ശത്രുക്കളെ നേരിടാന്‍ പഠിപ്പിച്ചതോ..?ഇത് എന്‍റെ മണ്ണാണ് ഇവിടെ ഞാന്‍ പോരാടും..മരിക്കുന്നെങ്കില്‍ അങ്ങനെ. നിങ്ങളെ വേണമെങ്കില്‍ ഇപ്പോള്‍ എനിക്ക് കൊല്ലാം പക്ഷെ വേണ്ട..നിങ്ങളോട് എനിക്കു ശത്രുതയില്ല ..എനിക്കെതിരെ ലോകം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നും സത്യമല്ല. ഇത് ഒരു കുറ്റസമ്മതം അല്ല..പിന്നെ നിങ്ങള്‍ ഇവിടെ നിന്നും രക്ഷപെട്ടാല്‍ നിങ്ങളുടെ ജീവിതം എന്‍റെ ദാനമാണെന്നു എന്നും ഓര്‍ക്കുക."
ആ കാലൊച്ചകള്‍ അകന്നു പോകുന്നത് ഞാന്‍ അറിഞ്ഞു.
പിന്നെ നേരിയ പ്രകാശം തലയ്ക്കു മുകളില്‍ നിന്നും മാഞ്ഞുപോയി.ഞാന്‍ ഏതോ ഭൂഗര്‍ഭ അറയില്‍ ആയിരുന്നു...

അപ്പോഴും തലയ്ക്കു മുകളില്‍ പോരാട്ടങ്ങള്‍ നടക്കുന്നത് ഞാന്‍ അറിഞ്ഞു.
വേദനയില്‍ ശ്വാസം മുട്ടി. ഞാന്‍ ഇരുണ്ട തടവറയില്‍ ദിവസങ്ങള്‍ തള്ളിനീക്കി.
ഒരു ദിവസം വീണ്ടും തലയ്ക്കു മുകളിലെ ചെറിയ പ്രകാശം ഞാന്‍ അറിഞ്ഞു. അത് നാറ്റോ സൈന്യം ആയിരുന്നു.
തളര്‍ന്നവശനായി മരണത്തിന്‍റെ തണുപ്പ്‌ അറിഞ്ഞ എന്നെ അവര്‍ ജീവിതത്തിലേക്ക് കോരിയെടുത്തു.പിന്നെ എനിക്കൊന്നും ഓര്‍മയുണ്ടായിരുന്നില്ല...
നാറ്റോ യുടെ വിമാനത്തില്‍ ഞാന്‍ ചെകുത്താന്റെ നഗരത്തില്‍  നിന്നും പറന്നുയരുമ്പോള്‍ ..താഴെ ഭൂമിയില്‍ തീ കത്തുന്നതും  കറുത്ത പുക ഉയരുന്നതും കണ്ടു.മേഘങ്ങള്‍ക്ക് പോലും രക്തത്തിന്റെയും വെടിമരുന്നിന്റെയും മണമായിരുന്നു.
ഈ ഭൂമിയില്‍ എത്രയും പെട്ടെന്ന് യുദ്ധം അവസാനിക്കട്ടെയെന്നും സമാധാനത്തിന്റെ പൂക്കള്‍ വിരയട്ടെയെന്നും ഞാന്‍ ആശംസിച്ചു. പിന്നെ ഞാന്‍ യുദ്ധമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു ഉറങ്ങാന്‍ ശ്രമിച്ചു.
------------------------------------------------------------------------------------------------------------


ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ലണ്ടനിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചു.  യുദ്ധം അവസാനിച്ചെന്നും  വിമതര്‍ രാജ്യം പിടിച്ചടക്കിയെന്നും ഞാന്‍ അറിഞ്ഞു.
ആഴ്ചകള്‍ കഴിഞ്ഞു ഞാന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. എന്‍റെ കഴിവിനെയും ധൈര്യത്തെയും എല്ലാവരും പുകഴ്ത്തി.ഞാന്‍ ഒരു വീരപുരുഷനായി മാറുന്നത് പോലെ തോന്നി. അടുത്ത ദൌത്യത്തിനായി ഞാന്‍ കാത്തിരുന്നു.
ഒരു ദിവസം ഞാന്‍ ആ വാര്‍ത്ത അറിഞ്ഞു.
ഞാന്‍ ടി.വി ഓണ്‍ ചെയ്തു. പൈപ്പ് ലൈനുകള്‍ക്കിടയില്‍ നിന്നും ചെകുത്താനെ അവര്‍ പിടിച്ചിരിക്കുന്നു. മൃഗീയമായി തെരുവില്‍ കൂടി വലിച്ചിഴച്ചു കൊണ്ടുപോകുന്നു ചിലര്‍ തുപ്പുകയും ചെരുപ്പിന് തല്ലുകയും ചെയ്യുന്നു. അയാള്‍ രക്തമൊലിച്ചു മണ്ണില്‍ കിടക്കുമ്പോള്‍ ജനം ആര്‍ത്തട്ടഹസിക്കുന്നു.
ഞാന്‍ ടി.വി ഓഫ്‌ ചെയ്തു.
ഒരിക്കലും മറക്കാത്ത ഒരു യുദ്ധക്കാലതിന്റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു.അപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു.."ഈ ജീവിതം ചെകുത്താന്റെ ദാനം ആണ്.
ആ മണ്ണില്‍ സമാധാനത്തിന്റെ പൂക്കള്‍ വിരിയട്ടെ...."

1 comment: